ജോളി രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടു.... ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!!
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ പുതിയ വഴിത്തിരിവ്. ജോളി രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതോടെ ഇനിയും കൊലപാതക ശ്രമങ്ങള്‍ പുറത്തുവരാനുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു മൊബൈല്‍ ഫോണിനെ കുറിച്ച് പോലീസ് കാടിളക്കി പരിശോധന നടത്തുന്നുണ്ട്.
ഷാജുവിന്റെ വീട്ടിലും മൊബൈലിനായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അതേസമയം ജോളിയുടെ മനോനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവര്‍ക്ക് സൈക്കോപാത്തിന്റെ എല്ലാ ലക്ഷ്ണങ്ങളും ഉണ്ടെന്നാണ് വിലയിരുത്തല്‍. ഇവരില്‍ മനോരോഗിയുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. ഇന്ന് ജോളിയെ ബീച്ച് ആശുപത്രിയില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുകയും ചെയ്തിരുന്നു.
കൊലപ്പെടുത്താന്‍ നോക്കി
ജോളി പൊന്നാമറ്റം വീട്ടിലെ രണ്ട് കുട്ടികളെയും കൊല്ലാന്‍ നോക്കിയെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ജയശ്രീയും റെഞ്ചിയുടെയും പെണ്‍മക്കളെയാണ് കൊലപ്പെടുത്താന്‍ നോക്കി. അതേസമയം ഇവര്‍ക്ക് പെണ്‍കുട്ടികളോട് പ്രത്യേക ദേഷ്യമുണ്ടെന്ന സൂചനയാണ് പുറത്തുവരുന്നത്. മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയിട്ടുണ്ടെന്ന് എസ്പി കെജി സൈമണ്‍ പറയുന്നു. ജോളിയുടെ അറസ്റ്റ് ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് നടത്തിയത്.
മൊബൈല്‍ ഫോണ്‍ എവിടെ?
കേസില്‍ നിര്‍ണായകമാകുമെന്ന് പ്രതീക്ഷിക്കുന്ന ജോളിയുടെ മൊബൈല്‍ ഫോണ്‍ തേടിയാണ് അന്വേഷണ സംഘം ഇപ്പോള്‍ നടക്കുന്നത്. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ വീട്ടിലും ഇവര്‍ ഫോണിനായി എത്തി. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. അന്വേഷണ സംഘം ഷാജു അടക്കമുള്ളവരോട് ഫോണിനെ കുറിച്ച് സംസാരിച്ചെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പോലീസ് സീല്‍ ചെയ്ത പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാവാമെന്നും ഷാജു അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്.
ദീര്‍ഘ നേരം സംഭാഷണം
ജോളി ദീര്‍ഘനേരം ഫോണ്‍ സംഭാഷണം നടത്താറുണ്ടായിരുന്നുവെന്ന് ഷാജ കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. ഷാജുവിനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. പിന്നീടാണ് വിട്ടയച്ചത്. അതേസമയം ഷാജുവിനെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിനിടെ പോലീസ് ഷാജുവിന്റെ വീട്ടിലെത്തിയത് സംശയങ്ങള്‍ക്കിടയാക്കുന്നു.
ജോളി ചതിച്ചു
ജോളി തന്നെ ചതിച്ചതാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടി നേരിട്ട സിപിഎം പ്രാദേശിക നേതാവ് മനോജ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാന്‍ വിളിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍. താന്‍ മുദ്രപത്രത്തിലല്ല ഒപ്പിട്ടത്. വെറും വെള്ളക്കടലാസിലാണ്. എന്‍ഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും അങ്ങനെ തന്നെ പറഞ്ഞു. ആദ്യ ഭര്‍ത്താവ് റോയിക്കൊപ്പം എന്‍ഐടിക്ക് സമീപം സ്ഥലം നോക്കാന്‍ വന്നപ്പോഴാണ് ജോളിയെ പരിചയപ്പെട്ടതെന്നും മനോജ് പറയുന്നു.
ധൂര്‍ത്തടിച്ച് ജോളി
പണം ആവശ്യപ്പെട്ട് ജോളി തന്നെയും പിതാവിനെയും വിളിക്കാറുണ്ടായിരുന്നുവെന്ന് സഹോദരന്‍ നോബി പറയുന്നു. എന്നാല്‍ ജോളിയുടെ ധൂര്‍ത്ത് അറിയാവുന്നതിനാല്‍ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. അറസ്റ്റിലായവുന്നതിന് രണ്ടാഴ്ച്ച മുമ്പ് ജോളി വീട്ടിലെത്തിയിരുന്നു. അന്നും അച്ഛനില്‍ നിന്ന് പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും ജോളിക്ക് പണം മതിയാവില്ലെന്നും, വല്ലാത്ത ആര്‍ത്തിയായിരുന്നുവെന്നും നോബി പറഞ്ഞു.
ജോളിക്ക് മാനസികരോഗമോ?
ജോളിയുടെ കൊലപാതക രീതി വെച്ച് അവര്‍ സൈക്കോപാത്താണെന്ന് നേരത്തെ മനശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. ചെയ്യുന്ന കൊലയില്‍ യാതൊരു വേദനയും ഉണ്ടാവില്ല. നിലവില്‍ ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ഇപ്പോള്‍ തന്നെ മാനസിക ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഇവരെ സൈക്കോളജിസ്റ്റിനെയും കാണിച്ചിരുന്നു. ജയിലില്‍ ഇവര്‍ കര്‍ശന നിരീക്ഷണത്തിലാണ്. ആത്മഹത്യാ പ്രവണതയും ജോളി കാണിക്കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
മിണ്ടാതെ കൊലയാളി
റിമാന്‍ഡിലായി ജയിലില്‍ എത്തിയത് മുതല്‍ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാര്‍ഡന്മാരോട് സ്വന്തം ആവശ്യങ്ങള്‍ പോലും ചോദിച്ചില്ലെന്നാണ് സൂചന. സാധാരണ ഗതിയില്‍ തന്റെ കുറ്റം പിടിക്കപ്പെടുന്ന അവസ്ഥയുള്ള ഒരാളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പിഞ്ചു കുഞ്ഞിനെ അടക്കം മനസാക്ഷിയില്ലാതെ കൊലപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് മാനസിക തകരാര്‍ ഉണ്ടാവാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഇവര്‍ സൈക്കോ പാത്താണെന്ന് വിശേഷിപ്പിക്കുന്നവരുമുണ്ട്.
ജോളി സ്‌നേഹത്തോടെ തന്നത് കുടിച്ചു, എങ്ങനെയോ രക്ഷപ്പെട്ടു, കൊല്ലാന്‍ നോക്കിയെന്ന് റെഞ്ചി