കൂടത്തായി കൊലപാതകം: ഷാജുവിനെ പോലീസ് വിട്ടയച്ചു... പ്രതികരണം ഇങ്ങനെ
കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതകത്തില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവിനെ പോലീസ് അപ്രതീക്ഷിതമായി വിട്ടയച്ചു. അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു ഈ നീക്കം. അതേസമയം പോലീസ് ഓരോ കൊലപാതകത്തെ കുറിച്ചും വ്യക്തമായി തന്നെ അന്വേഷിക്കുന്നുണ്ട്. എല്ലാ തെളിവുകളും ഒരുമിച്ച് നിരത്തി ഇവരെ പൂട്ടാനാണ് തീരുമാനം.
ജോളിയും ഷാജുവും പറഞ്ഞത് നുണയുടെ വലിയൊരു നിര തന്നെയാണെന്ന് പോലീസ് കണ്ടെത്തി കഴിഞ്ഞു. ഇനി ഷാജുവിന്റെ അച്ഛന്‍ സക്കറിയയുടെ പങ്ക് അടക്കമുള്ള കാര്യങ്ങളിലേക്കാണ് പോലീസ് നീങ്ങുന്നത്. കൊലപാതകങ്ങളെ കുറിച്ച് സക്കറിയക്കും അറിയാമായിരുന്നുവെന്ന് ജോളിയും ഷാജുവും മൊഴി നല്‍കിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന.
ഷാജുവിനെ വിട്ടയച്ചു
ഷാജു കുറ്റസമ്മതം നടത്തിയതോടെ കേസില്‍ നിര്‍ണായക വിവരം ലഭിച്ചതായി ഉറപ്പായിരുന്നു. എന്നാല്‍ ഇയാളെ റിമാന്‍ഡ് ചെയ്യാതെ വിട്ടയച്ചിരിക്കുകയാണ് പോലീസ്. ഷാജുവിനോട് എവിടെ പോയാലും പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ജോളിയെ ചോദ്യം ചെയ്തപ്പോള്‍ ഷാജുവും ഉണ്ടായിരുന്നു. ഇവരുടെ രണ്ട് പേരുടെ മൊഴികളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഇത് വിലയിരുത്തിയ ശേഷം തുടര്‍ന്ന നടപടിയെടുക്കും. കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യാനുണ്ടെന്ന് പോലീസ് പറഞ്ഞു.
രാസപരിശോധന വിദേശത്ത്
കൂടത്തായിയില്‍ അടക്കം ചെയ്ത കല്ലറയില്‍ നിന്ന് പുറത്തെടുത്ത ആറ് മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ വിദേശത്തേക്ക് അയക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി റൂറല്‍ എസ്പി കെജി സൈമണ്‍ പറഞ്ഞു. വിശദമായ രാസപരിശോധനാ ഫലം ലഭിക്കുന്നതിന് വേണ്ടിയാണ് ഇതെന്നാണ് സൂചന. ഇതുവരെ റോയ് തോമസിസന്റെ മൃതദേഹത്തില്‍ മാത്രമേ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ള മൃതദേഹങ്ങളില്‍ നിന്നും സയനൈഡിന്റെ അംശം ലഭിച്ചിട്ടില്ല.
പ്രശ്‌നം ഇങ്ങനെ
മൃതദേഹങ്ങള്‍ മണ്ണില്‍ അഴുകിയാല്‍ പിന്നീട് സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്‌കരമാണ്. വിദഗ്ധര്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടര്‍ന്ന് എല്ലാ മൃതദേഹങ്ങളും പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കുന്നത്. അതേസമയം തിരക്കുകൂട്ടി ആരെയും അറസ്റ്റ് ചെയ്യേണ്ടെന്ന് തന്നെയാണ് പോലീസിന്റെ തീരുമാനം. എല്ലാ പഴുതുകളും അടയ്ക്കാനാണ് നീക്കം. കോടതിയില്‍ നിന്ന് തിരിച്ചടി നേരിടാതിരിക്കാന്‍ കേസിനെ സമഗ്രമായി തന്നെ സമീപിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
സക്കറിയ നിര്‍ണായകം
ഷാജുവിന്റെ പിതാവ് സക്കറിയയുടെ മൊഴികള്‍ കേസിലെ നിര്‍ണായക വഴിത്തിരിവാകും. സക്കറിയയെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് വിളിപ്പിച്ചിട്ടുണ്ട്. അതേസമയം പൊന്നാമറ്റം വീട്ടിലെ വീട്ടുജോലിക്കാരിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുണ്ട്. ജോളിയുടെ കൃത്യം തന്നെ ഞെട്ടിപ്പിച്ചെന്ന് ജോലിക്കാരി ഏലിയാമ്മ പറഞ്ഞു. അതേസമയം ജോളി തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറിയതെന്നും, വീട്ടുകാരും ജോളിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു.
ജയിലില്‍ അസ്വസ്ഥത
ജയിലില്‍ ജോളി അസ്വസ്ഥയാണെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. കോഴിക്കോട് ജില്ലാ ജയിലിലാണ് ഇവര്‍ ഉള്ളത്. ജോളിയെ ജയിലില്‍ എത്തിച്ചതിന്റെ പിറ്റേ ദിവസം നാടന്‍ പാട്ടും കഥാ പ്രസംഗവും ജയിലില്‍ ഉണ്ടായിരുന്നു. വേദിയില്‍ പരിപാടി നടക്കുമ്പോള്‍ ഇവര്‍ തലയും കുമ്പിട്ടാണ് ഇരുന്നത്. പരിപാടികളില്‍ മുഴുവന്‍ സമയവും അവര്‍ പങ്കെടുത്തുവെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. ജോളിക്കൊപ്പം അറസ്റ്റിലായ എംഎസ് മാത്യു കോഴിക്കോട് സ്‌പെഷ്യല്‍ സബ് ജയിലിലും പ്രജികുമാര്‍ ജില്ലാ ജയിലിലുമാണ്.
ഷാജുവിന്റെ പ്രതികരണം
തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്ന് ഷാജു പറഞ്ഞു. അതേസമയം മാധ്യമങ്ങളില്‍ വന്നത് വ്യാജ വാര്‍ത്തകളാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഷാജു പറഞ്ഞു. ബസ്സിലായിരുന്നു ഷാജുവിന്റെ മടക്കയാത്ര. ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് സൂചനയുണ്ട്. പിതാവ് സക്കറിയക്കൊപ്പമിരുത്തി വീണ്ടും ചോദ്യം ചെയ്യാനും പോലീസ് ശ്രമിച്ചേക്കും. ഇതെല്ലാം മൃതദേഹ പരിശോധന കഴിഞ്ഞ ശേഷമായിരിക്കും നടക്കുക.
ടോം തോമസിന് സംശയം
പൊന്നാമറ്റം ടോം തോമസിന് മരുമകള്‍ ജോളിയുടെ പെരുമാറ്റത്തില്‍ നേരത്തെ സംശയം തോന്നിയിരുന്നു. റെഞ്ചി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയില്‍ താമസിക്കുമ്പോള്‍ അവിടെ ചെന്ന് അദ്ദേഹം കാര്യം പറഞ്ഞിരുന്നു. എന്നാല്‍ റോയ് തോമസിന് സ്വത്ത് നല്‍കില്ലെന്ന പിതാവിന്റെ തീരുമാനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. റെഞ്ചിയുടെ സഹോദരന്‍ റോജോ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞ ശേഷം അമേരിക്കയിലേക്ക് പോയാല്‍ മതിയെന്നും പറഞ്ഞാണ് ജോളി ഇത് മുടക്കിയത്.
വീട്ടിലെ പ്രശ്‌നങ്ങള്‍
ടോം തോമസ് മരിച്ച ശേഷം വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉയരാന്‍ തുടങ്ങി. ഷാജുവിനെ രണ്ടാം വിവാഹം ചെയ്ത ശേഷം പൊന്നാമറ്റം വീട്ടിലാണ് ജോളി താമസിച്ചത്. ഇത് റോജോ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ വീടുമാറാന്‍ ജോളി തയ്യാറായില്ല. ഷാജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോടും റോജോ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. റോയ് മരിച്ചപ്പോള്‍ എന്‍ഐടിയില്‍ നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. റോജോ ഇക്കാര്യം അന്വേഷിച്ചിരുന്നു. ഇവര്‍ക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്നും ബ്യൂട്ടി പാര്‍ലറിലാണ് ജോലിയെന്നും റോജോയാണ് കണ്ടെത്തിയത്.
സിലിയുടെ അന്ത്യചുംബനത്തനത്തിലും ഷാജുവും ജോളിയും ഒന്നിച്ച്.... മൊഴികള്‍ വീണ്ടും പൊളിഞ്ഞു!!