ജോളിയുടെ ഫോൺ വിളികൾ, വീട്ടിൽ നിന്ന് മാറ്റിയ ചാക്ക് കെട്ടിൽ എന്തായിരുന്നു? ഷാജുവിന്റെ വെളിപ്പെടുത്തൽ
Recommended Video
വടകര: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഷാജുവിന്റെ പങ്ക് എന്താണ് എന്നത് സംശയാസ്പദമായി തുടരുകയാണ്. ആദ്യഭാര്യ സിലിയുടേയും മകളുടേയും കൊലകളെ കുറിച്ച് ഷാജുവിന് അറിവുണ്ടായിരുന്നു എന്നാണ് ജോളി പോലീസിന് നല്‍കിയ മൊഴി. ജോളിയുടെ മകനും റോയിയുടെ സഹോദരിയും അടക്കമുളളവര്‍ ഷാജുവിനെതിരെ സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഷാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി.
ഷാജു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നു. പിന്നെ കണ്ടത് പോലീസ് വിട്ടയച്ച ശേഷം ബസ്സില്‍ വീട്ടിലേക്ക് തിരകെ പോകുന്ന ഷാജുവിനെയാണ്. തനിക്ക് കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് ഷാജു ആവര്‍ത്തിക്കുന്നു. എന്ന് മാത്രമല്ല എല്ലാ പഴിയും ജോളിയുടെ തലയിലേക്ക് ഇടുകയാണ് ഷാജു. ഷാജുവിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ഇങ്ങനെയാണ്:
ജോളി വിവാഹത്തിൽ കുരുക്കി
ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ ശരിയല്ലെന്ന് ഷാജു മാധ്യമങ്ങളോട് പ്രതികരിച്ചു. തങ്ങളുടെ വിവാഹം പോലും ജോളിയുടെ തിരക്കഥയാണോ എന്ന് സംശയിക്കുന്നു. കുഞ്ഞിനെ കരുതിയാണ് താന്‍ വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ അതിന് ശേഷമാണ് തോന്നിയത് ജോളി തന്നെ വിവാഹത്തില്‍ കുരുക്കുകയാണ് എന്ന് എന്നും ഷാജു പറയുന്നു.
ജോളി വിളിച്ച് തുടങ്ങി
സിലിയുടെ മരണത്തിന് ശേഷം ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങി. രണ്ട് മാസങ്ങള്‍ക്കപ്പുറമാണ് ജോളി തന്നോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. കുട്ടികള്‍ക്ക് വേണ്ടിയാണ് എന്നാണ് തന്നോട് പറഞ്ഞത്. സിലി മരിച്ചതിന് ശേഷം തനിക്കൊപ്പം അന്ത്യ ചുംബനം നല്‍കിയത് പ്രണയത്തിലാണ് എന്ന് ബോധിപ്പിക്കാനുളള ശ്രമം ആയിരുന്നു. ആ പെരുമാറ്റത്തില്‍ തനിക്ക് അന്ന് അതൃപ്തി തോന്നിയിരുന്നുവെന്നും ഷാജു വ്യക്തമാക്കി.
ജോളിയുടെ ലക്ഷ്യം പണം
രണ്ടാം വിവാഹത്തിലൂടെ ജോളിയുടെ ലക്ഷ്യം പണം മാത്രമായിരുന്നു. കേസില്‍ തന്നെയും കുടുക്കാനാണ് ഇപ്പോള്‍ ജോളി ശ്രമിക്കുന്നത്. ജോളി നിരപരാധിയാണ് എന്ന് വിശ്വസിക്കുന്നില്ല. തീയില്ലാതെ പുകയുണ്ടാവില്ലല്ലോ എന്നും ഷാജു പറഞ്ഞു. കുടുംബത്തിന്റെ മാന്യതയെ കുറിച്ച് ഓര്‍ത്ത് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല. ജോലിയുണ്ടെന്ന് ജോളി പറഞ്ഞത് കുട്ടിയെ നോക്കാന്‍ മടിച്ചിട്ടാണ് എന്നും ഷാജു ആരോപിച്ചു.
ഏറെ സഹിച്ച് ജീവിച്ചു
ഏറെ സഹിച്ചാണ് ജോളിക്കൊപ്പം ജീവിച്ചത്. ജോളിയുടെ രീതികളൊന്നും ശരിയായ തരത്തിലായിരുന്നില്ല. ജോളി മിക്കവാറും സമയങ്ങളിലും ഫോണിലായിരുന്നു. എന്നാല്‍ അതേക്കുറിച്ച് താന്‍ കൂടുതല്‍ ചോദ്യങ്ങളൊന്നും ചോദിച്ചിരുന്നില്ല. ചോദ്യം ചെയ്തിരുന്നുവെങ്കില്‍ തന്നെയും അപായപ്പെടുത്താന്‍ സാധ്യത ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.
ജോലിക്കാര്യം സംശയിച്ചില്ല
ജോളിയുടെ ജോലിയെക്കുറിച്ച് സംശയമൊന്നും ഉണ്ടായിരുന്നില്ല. ജോലി സംബന്ധമായ ഫോണ്‍ കോളുകള്‍ ചെയ്യുന്നത് കണ്ടിട്ടുളളത് കൊണ്ടാണ് സംശയിക്കാതിരുന്നത്. പോലീസ് അന്വേഷണത്തിലൂടെ വിവരം പുറത്ത് വന്നപ്പോഴാണ് അതേക്കുറിച്ച് അറിയുന്നത്. ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു. ജോളിയുടെ കുടുംബത്തില്‍ നിന്നാണ് അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് എന്നും ഷാജു വെളിപ്പെടുത്തി.
വിവാഹം ഇഷ്ടത്തോടെ
ജോളിയെ വിവാഹം കഴിച്ചത് ഇഷ്ടത്തോടെ ആയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ആ ഇഷ്ടം ഒരു ശതമാനമായി കുറഞ്ഞു. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. എല്ലാം സ്വാഭാവിക മരണങ്ങളാണ് എന്നാണ് ധരിച്ചിരുന്നത്. സിലി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ ചിക്കന്‍ പോക്‌സ് പിടിപെട്ടിരുന്നു. അതിന്റെ അസുഖങ്ങള്‍ കുഞ്ഞായ ആല്‍ഫൈനും ഉണ്ടായിരുന്നു. അപസ്മാരം പോലുളള അസുഖമാണോ ഭക്ഷണം തലയില്‍ കയറിയാണോ മരണമെന്ന് അറിയില്ല.
വിവാഹ മോചനത്തിന് ശ്രമിക്കും
പിഞ്ചു ശരീരമായതിനാല്‍ ഒന്നും പറയാനാവില്ലെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്. അന്ന് അതൊന്നും ദുരൂഹമായി തോന്നിയില്ലെന്നും ഷാജു പറയുുന്നു. വീട്ടില്‍ നിന്നും നീക്കിയ ചാക്ക് കെട്ട് തെളിവ് നശിപ്പിക്കാന്‍ ആയിരുന്നില്ല. തന്റെ പുസ്തകങ്ങള്‍ മാറ്റിയതാണ്. ഇനി ജോളിയുമായി ഒരുമിച്ച് ജീവിക്കാനാവില്ലെന്നും വിവാഹ മോചനത്തിന് ശ്രമിക്കുമെന്നും ഷാജു വ്യക്തമാക്കി. ജോളിയ്ക്ക് നിയമസഹായം നല്‍കില്ലെന്നും ഷാജു മാധ്യമങ്ങളോട് പ്രതികരിച്ചു.