'കൂടത്തായിയില്‍' മോഹന്‍ലാലും എത്തും; സിനിമയ്ക്കും സീരിയലിനും സ്റ്റേ അനുവദിക്കാതെ കോടതി
കോഴിക്കാട്: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര അടിസ്ഥാനമാക്കി സിനിമകളും സീരിയലും ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിനെതിരെ കേസിലെ പ്രാധാന പ്രതി ജോളിയുടെ മക്കള്‍ കഴിഞ്ഞ ആഴ്ച്ച കോടതിയെ സമീപിക്കുകയും ചെയ്തു.
വിചാരണ പോലും ആരംഭിക്കാത്ത ഒരു കേസിനെ അടിസ്ഥാനമാക്കി സിനിമയും സീരിയലും പുറത്തിറക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജോളിയുടെ മക്കള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ കൂടത്തായി അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന സിനിമക്കും സീരിയലിനും സ്റ്റേ അനുവദിക്കാതിരിക്കുന്ന വിധിയാണ് താമരശ്ശേരി കോടതി ഇപ്പോള്‍ പുറപ്പെടുവിച്ചിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
നേരിട്ട് ഹാജരാകണം
ജോളിയുടെ മക്കളുടെ പരാതി സ്വീകരിച്ച കോടതി കൂടത്തായി അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന കാലസൃഷ്ടികളുടെ നിര്‍മ്മാതാക്കളോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ആശീര്‍വാദ് സിനിമാസ് ഉടമ ആന്‍റണി പെരുമ്പാവൂര്‍, വാമോസ് പ്രൊഡക്ഷന്‍ ഉടമ ഡിനി ഡാനിയേല്‍, ഫ്ളവേര്‍സ് ടിവി തുടങ്ങിയ കക്ഷികള്‍ക്കായിരുന്നു ജനുവരി 13 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി നോട്ടീസ് അയച്ചത്.
സ്റ്റേ അനുവദിച്ചില്ല
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ സിനിമ സീരിയല്‍ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. പകരം ജേളിയുടെ മക്കളുടെ പരാതിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. ജോളി, ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് കേസിലെ എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
സാഹചര്യത്തെ മുതലെടുക്കുകയാണ്
സിനിമാ-സീരിയില്‍ നിര്‍മാതാക്കള്‍ സാഹചര്യത്തെ മുതലെടുക്കുകയാണ്. ഇത് ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകനായ എം മുഹമ്മദ് ഫിര്‍ദൗസ് ഒരു മലയാളം ന്യൂസ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. .
തങ്ങളുടേത് അല്ലാത്ത കാരണം
തങ്ങളുടേത് അല്ലാത്ത കാരണത്താല്‍ വലിയ മാനസിക സംഘര്‍ഷത്തിലൂടെയാണ് ജോളിയുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ കടന്നു പോവുന്നത്. പഠിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് അവര്‍ക്ക് ഇന്ന് ഉള്ളത്.
സിനിമ വരുന്നത്
ഈ ഘട്ടത്തില്‍ സംഭവത്തെ ആസ്പദമാക്കി കച്ചവട താല്‍പര്യങ്ങളോടെ നിര്‍മ്മിക്കുന്ന സിനിമയും സീരിയലും പുറത്തുവരുന്നത് അവരുടെ ഭാവിക്ക് ദോഷം ചെയ്യും. അതിനാല്‍ കോടതി ഇടപെട്ട് സിനിമയും സീരിയലും പുറത്തിറങ്ങുന്നത് തടയണമെന്നാണ് പരാതിക്കാരുടെ ആവശ്യമെന്നും മുഹമ്മദ് ഫിര്‍ദൗസ് പറഞ്ഞു.
മോഹന്‍ലാല്‍ ചിത്രം
വിദേശ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചാ വിഷയമായ കൂടത്തായി കൂട്ടകൊലപാതകങ്ങളെ കുറിച്ച് മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥാനായി അഭിനയിച്ച് ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തയായിരുന്നു ആദ്യം പുറത്തുവന്നത്.
ഡിനി ഡാനിയേലും
മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് നടി ഡിനി ഡാനിയേലും സമാന കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു താനെന്ന അവകാശവാദവുമായി രംഗത്ത് എത്തുന്നത്. കൂടത്തായി കൊലപാതക പരമ്പര താൻ സിനിമ ആക്കാൻ പോകുക ആയിരുന്നെന്നും അതിനുള്ള ജോലികൾ ഔദ്യോഗികമായി ഇന്നലെ ആരംഭിക്കുകയും സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫേസ്ബുക്കിലൂടെ നേരത്തെ തന്നെ റീലീസ് ചെയ്തിരുന്നതായും നടി ഡിനി അവകാശപ്പെട്ടു.
അവതാളത്തിലായി
വിജീഷ് തുണ്ടത്തിൽ ന്റെ തിരക്കഥയിൽ അലക്സ് ജേക്കബ് നിർമ്മാണം നിർവഹിച്ചു റോണെക്സ് ഫിലിപ്പ് സംവിധാനം ചെയ്യാനിരുന്ന സിനിമ ആയിരുന്നു ഡിനിയുടേത്. ചിത്രത്തില്‍ ജോളി ആയി എത്താനിരുന്നത് താനായിരുന്നെന്നും എന്നാൽ മോഹൻലാൽ - ആന്റണി പെരുമ്പാവൂർ ടീം അതെ വിഷയത്തിൽ സിനിമ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ അവതാളത്തിലായെന്നും ഡിനി പറഞ്ഞു
മുക്തയുടെ സീരിയല്‍
ഗിരീഷ് കോന്നി സംവിധാനം ചെയ്യുന്ന ഫ്ളവേഴ്സ് ടിവിയുടെ പുതിയ സീരിയലായ കൂടത്തായി 13-ാ൦ തിയതി മുതലാണ് സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ജോളിയായി നടി മുക്ത രംഗത്തെത്തുന്ന സീരിയലായിരുന്നു ഫ്ളവേഴ്സ് സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.
ഇന്ന് മുതല്‍
സീരിയലിന്‍റെ ട്രെയിലറുകളും പ്രമോ വീഡിയോകളും ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇതിനിടെയാണ് സിനിമയും സീരിയലും പുറത്തിറങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ മക്കള്‍ കോടതിയെ സമീപിക്കുന്നത്. മക്കളുടെ പരാതി കോടതി സ്വീകരിച്ചെങ്കിലും സ്റ്റേ അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഫ്ലവേഴ്സ് ടിവിയുടെ സീരിയല്‍ ഇന്ന് മുതല്‍ പ്രക്ഷേപണം ആരംഭിക്കും.
വേറേയും പരാതി
കുടത്തായ് സംഭവം സിനിമയാക്കരുതെന്ന് അവശ്യപ്പെട്ടുകൊണ്ട് ആന്റണി പെരുമ്പാവൂരും ഡിനിയും അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി അഭിഭാഷകന്‍ ശ്രീജിത്തും നേരത്തെ രംഗത്ത് എത്തിയിരുന്നു. കോഴിക്കോട് റൂറല്‍ എസ്പിക്കാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
കോടതി അലക്ഷ്യം
തികച്ചും വാണിജ്യതാത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചിട്ടുള്ളത് അപകടകരമായ സാഹചര്യമാണെന്നും അന്വേഷണ ഘട്ടത്തില്‍ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നത് പൗരവകാശത്തിലേക്കുള്ള കടന്നുകയറ്റവും, ഇരകളുടെയും, പ്രതികളുടെയും മൗലികാവകാശ ലംഘനവും, കോടതി അലക്ഷ്യവും, ഭരണഘടനാ ലംഘനവുമാണെന്നും ശ്രീജിത്ത് പറഞ്ഞു.
പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ചയാവാം,എന്‍ആര്‍സി നടപ്പാക്കില്ലെന്നും നിതീഷ് കുമാര്‍
'ആരാണ് അവരെ വഞ്ചിച്ചത്?ആ ആർപ്പുവിളികൾ പറയുന്നത്?കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസിൽ എന്തായിരിക്കും'