ജോളിയെ നിരീക്ഷിക്കാൻ ജയിലിൽ പ്രത്യേക ഉദ്യോഗസ്ഥ; നടപടി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ റിമാൻഡിലായ ജോളി ജോസഫിനെ മുഴുവൻ സമയവും നിരീക്ഷിക്കാനായി കോഴിക്കോട് ജയിലിൽ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി ജയിലിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി. ജോളിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. സൈക്കോളജിസ്റ്റിനെ കാണിച്ച ശേഷം ജോളിയെ തിരികെ ജയിലിൽ എത്തിച്ചു.
ജോളി പൈശാചിക ചിന്തയുളള സ്ത്രീ! ഒരു കാലത്തും ഗതി കിട്ടില്ല, ജോളിയെ ശപിച്ച് സക്കറിയ!
ജയിലിലെ മറ്റ് അന്തേവാസികളുമായി ഇടപഴകാതിരുന്ന ജോളി അധികൃതരുടെ കർശന നിരീക്ഷണത്തിലാണ്. മുൻ ഭർത്താവ് റോയി തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 14 ദിവസത്തേയ്ക്ക് റിമാൻഡിലാണ് ജോളി. ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നവരെയെല്ലാം ചോദ്യം ചെയ്ത് വരികയാണ് അന്വേഷണ സംഘം. കഴിഞ്ഞ ഒരു വർഷമായി ജോളിയെ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്. ജോളിയുടെ ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
അതിനിടെ ജോളിയുമായുള്ള വിവാഹത്തിന് ആദ്യ ഭാര്യ സിലിയുടെ വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നുവെന്ന ഷാജുവിന്റെ വാദം സിലിയുടെ സഹോദരങ്ങൾ തള്ളി. സിലിയും ഷാജുവും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്. രണ്ടാം വിവാഹത്തിൽ സിലിയുടെ കുടുംബത്തിൽ നിന്നുള്ള ആരും പങ്കെടുത്തിരുന്നില്ല.
അതേസമയം തടവുകാർക്കുള്ള ഫോണിൽ നിന്നും ജോളി സഹോദരൻ നോബിയെ ബന്ധപ്പെട്ടിരുന്നു. വസ്ത്രങ്ങൾ എത്തിച്ച് നൽകണമെന്നാവശ്യപ്പെട്ടാണ് വിളിച്ചത്. എന്നാൽ സഹോദരൻ ഇതിനോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് സൂചന. ജയിലിൽ ജോളിയെ കാണാൻ ഇതുവരെ സന്ദർശകരാരും എത്തിയിട്ടില്ല.