കൂടത്തായി കൊലപാതക പരമ്പര; ജോളിയെ സഹായിച്ചെന്ന് ആരോപണം ഉയർന്ന സിപിഎം നേതാവിനെ പുറത്താക്കി
കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകത്തിൽ അറസ്റ്റിലായ ജോളിയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് സിപിഎം കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ മനോജിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ജോളിയും മനോജും തമ്മിൽ പണമിടപാട് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. മനോജ് പാർട്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് ജില്ലാ കമ്മിറ്റി വിമർശനം ഉന്നയിച്ചു. ക്രൈം ബ്രാഞ്ച് മനോജിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്യും. ജോളിയുടെ പേരിൽ സ്വത്തുക്കൾ മാറ്റിയെഴുതിയ വ്യാജ വിൽപ്പത്രത്തിൽ മനോജ് ഒപ്പിട്ടെന്നാണ് ആരോപണം ഉയർന്നത്.
അതേസമയം ജോളിയെ സഹായിച്ചുവെന്ന് സംശയിക്കുന്ന കൂടുതൽ ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഭൂമി ഇടപാടിൽ ജോളിയെ സഹായിച്ചുവെന്ന് കരുതുന്ന ഡെപ്യൂട്ടി തഹസീൽദാർ ജയശ്രീയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. റോയിയുടെ മരണം ആദ്യം അന്വേഷിച്ച എസ് ഐ വി രാമനുണ്ണിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയേക്കും.

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനേയും ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. എവിടെ പോയാലും പോലീസിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്. ധൃതി പിടിച്ച് ആരെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പഴുതുകളടച്ച് മുന്നോട്ട് പോകാനാണ് സംഘത്തിന്റെ നീക്കം. എല്ലാ കൊലപാതകങ്ങളെക്കുറിച്ചും ഷാജുവിന്റെ അച്ഛൻ സക്കറിയയ്ക്കും അറിയാമായിരുന്നുവെന്നാണ് ജോളി മൊഴി നൽകിയിരിക്കുന്നത്.
മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താൻ ഡിജിപി അനുമതി നൽകിയിട്ടഉണ്ടെന്ന് എസ്പി കെജി സൈമൺ അറിയിച്ചു. റോയ തോമസിന്റെ ശരീരത്തിൽ നിന്നും സയനൈഡ് കണ്ടത്തിയതിന്റെ തെളിവുകൾ മാത്രമെ അന്വേഷണ സംഘത്തിന്റെ പക്കലുള്ളു. മൃതദേഹങ്ങൾ അടക്കം ചെയ്തിട്ട് ഇത്രയും വർഷങ്ങൾ പിന്നിട്ടതിനാൽ സയനൈഡിന്റെ അംശം കണ്ടെത്തുക ദുഷ്കരമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി വിദേശത്തേയ്ക്ക് അയക്കാൻ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications