ഷാളും കയറും കുരുക്കി കൊലപ്പെടുത്തി, 12 മണിക്കൂർ ചോദ്യം ചെയ്യൽ, കൂസലില്ലാതെ പ്രതി!
അയര്‍കുന്നം: കോട്ടയം അയര്‍കുന്നത്ത് പതിനഞ്ചുകാരിയെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. മൂന്ന് ദിവസമായി കാണാതായ പെണ്‍കുട്ടിയെ ആണ് പോലീസ് അന്വേഷണത്തില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.
പ്രതിയായ അജീഷ് പെണ്‍കുട്ടിയോട് അടുത്തത് മൊബൈല്‍ ഫോണ്‍ വഴിയാണ്. അജീഷിനെ പിടികൂടാന്‍ പോലീസിനെ സഹായിച്ചതും മൊബൈല്‍ ഫോണ്‍ തന്നെയാണ്. മണിക്കൂറുകളോളം കൂസലില്ലാതെ പോലീസിന് മുന്നില്‍ പിടിച്ച് നിന്ന അജീഷിനെ ഒടുക്കം മൊബൈല്‍ കുടുക്കുകയായിരുന്നു.
ട്വിസ്റ്റ് ഫോൺ വഴി
വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ കാണാനില്ല എന്ന പരാതിയുമായി അയര്‍കുന്നം പോലീസ് സ്‌റ്റേഷനില്‍ എത്തുന്നത്. വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. അന്നത്തെ ദിവസം ഉച്ചയോടെ പെണ്‍കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകള്‍ പോലീസ് പരിശോധിച്ചു.
കസ്റ്റഡിയിലായത് 2 പേർ
ഫോണിലേക്ക് വന്നതും പോയതുമായ കോളുകളുടെ അടിസ്ഥാനത്തില്‍ അജേഷ് അടക്കം രണ്ട് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അജേഷാണ് കൊല നടത്തിയത് എന്ന് പോലീസ് സംശയിച്ചിരുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയെ അറിയില്ല എന്ന് അജേഷ് ആദ്യം പറഞ്ഞതോടെ പോലീസിന് സംശയം ബലപ്പെട്ടു.
ഉച്ചയ്ക്ക് വീട് വിട്ടു
പോലീസിന് മുന്നില്‍ ഒരു ദിവസം അജേഷ് പിടിച്ച് നിന്നു. 12 മണിക്കൂറുകള്‍ക്ക് ശേഷമാണ് അജേഷ് കുറ്റസമ്മതം നടത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ പെണ്‍കുട്ടി അജേഷിനെ മൊബൈല്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. അതിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങി. പെണ്‍കുട്ടിയുടെ സഹോദരിയുടെ ഭര്‍ത്താവ് അടക്കമുളളവര്‍ ഈ സമയം വീട്ടിലുണ്ടായിരുന്നു.
ഫോണിലേക്ക് പ്രതിയുടെ കോൾ
ഫോണ്‍ വീട്ടില്‍ തന്നെ വെച്ചിട്ടാണ് പെണ്‍കുട്ടി ഇറങ്ങിപ്പോയത്. അതിന് ശേഷവും ഫോണിലേക്ക് അജേഷിന്റെ കോള്‍ വന്നു. പെണ്‍കുട്ടിയുടെ സഹോദരീ ഭര്‍ത്താവ് ആണ് ഫോണ്‍ എടുത്തത്. തുടര്‍ന്ന് അജേഷുമായി സഹോദരി ഭര്‍ത്താവ് വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമുണ്ടായി.
രാത്രിയായിട്ടും തിരികെ വന്നില്ല
ഉച്ചയോടെ വീട് വിട്ട പെണ്‍കുട്ടി പിന്നെ തിരിച്ച് വന്നില്ല. വൈകിട്ട് തിരിച്ചെത്തും എന്ന് കരുതി വീട്ടുകാര്‍ കാത്തിരുന്നു. എന്നാല്‍ രാത്രിയായിട്ടും പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷണത്തിന് ഇറങ്ങി. എന്നാല്‍ പെണ്‍കുട്ടിയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ഷാളും കയറും മുറുക്കി കൊന്നു
അജേഷിന്റെ ഫോണ്‍ വിളിയെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയതാണ് കേസില്‍ വഴിത്തിരിവായത്. ഈ ഫോണ്‍കോളുകളെ കുറിച്ച് ചോദിച്ചതോടെ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ അജേഷ് കുറ്റസമ്മതം നടത്തി. ദുപ്പട്ടയും കയറും കഴുത്തില്‍ മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് അജേഷ് പോലീസിന് മൊഴി നല്‍കി.
സിം കാർഡ് നശിപ്പിച്ചു
പ്രണയം നടിച്ച് ലോറിയില്‍ ഹോളോബ്രിക്‌സ് ഫാക്ടറിയില്‍ എത്തിച്ച പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ശേഷമാണ് അജേഷ് കൊലപ്പെടുത്തിയത്. ചാക്കില്‍ കെട്ടിയാണ് കെട്ടിടത്തിന് പിന്നിലുളള വാഴത്തോപ്പില്‍ പെണ്‍കുട്ടിയെ കുഴിച്ചിട്ടത്. ശേഷം തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി സിം കാര്‍ഡ് കടിച്ച് മുറിച്ച് കളയുകയും ചെയ്തു ഇയാളെന്ന് പോലീസ് പറയുന്നു.
കൂസലില്ലാതെ പ്രതി
നിരവധി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ സംഭവം നടക്കുമ്പോള്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ജോലിക്ക് പോയിരുന്ന സമയത്തായിരുന്നു പീഡന ശ്രമവും കൊലപാതകവും. പോലീസിന് മുന്നില്‍ തികച്ചും വികാര രഹിതനായിരുന്നു പ്രതി. സ്ഥലത്ത് എത്തിച്ച് കുഴിച്ചിട്ട ഇടം കാട്ടിത്തരാന്‍ പറഞ്ഞപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ പ്രതി അനുസരിച്ചു.
രണ്ടാം വിവാഹത്തിന് ശ്രമം
പോലീസ് കുഴിയില്‍ നിന്നും മൃതദേഹം പുറത്തേക്ക് എടുക്കുന്നതും വികാരരഹിതനായി അജേഷ് നോക്കി നില്‍ക്കുകയായിരുന്നു. ആദ്യ വിവാഹം വേര്‍പെടുത്തിയ അജേഷിന് ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. മറ്റൊരു സ്ത്രീയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അജേഷ് ശ്രമിച്ചിരുന്നു. എന്നാല്‍ മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പഞ്ചായത്തില്‍ നിന്നും വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.