ഞാൻ ആ സിനിമ കണ്ടിട്ട് പോലുമില്ല; കോപ്പിയടി ആരോപണം തള്ളി കോട്ടയം നസീർ
തിരുവനന്തപുരം: കോപ്പിയടി ആരോപണം നിഷേധിച്ച് നടൻ കോട്ടയം നസീർ രംഗത്ത്. കോട്ടയം നസീർ സംവിധാനം ചെയ്ത കുട്ടിച്ചൻ എന്ന ഹ്രസ്യ ചിത്രം അകത്തോ പുറത്തോ എന്ന തന്റെ സിനിമയുടെ കോപ്പിയടിയാണെന്ന് സംവിധായകനായ സുദേവൻ പെരിങ്ങോട് ആരോപിച്ചിരുന്നു. സുദേവന് പിന്തുണയുമായി സംവിധായകരായ സനൽ കുമാർ ശശിധരനും ഡോ. ബിജുവും രംഗത്തെത്തിയതോടെ ആരോപണം ചർച്ചയായി.
സുദേവൻ പെരിങ്ങോടിന്റെ സിനിമ താൻ ഇതുവരെ കണ്ടിട്ടില്ല, കാണാത്ത കാര്യങ്ങളെ കുറിച്ച് താൻ എങ്ങനെ അഭിപ്രായം പറയും എന്നാണ് കോട്ടയം നസീർ വിവാദങ്ങളോട് പ്രതികരിച്ചത്. അനുകരണകലയിലും അഭിനയത്തിലും മികവ് തെളിയിച്ച കോട്ടയം നസീർ ആദ്യമായാണ് സംവിധായകന്റെ വേഷമണിഞ്ഞത്. മികച്ച പ്രതികരണം നേടിയാണ് കുട്ടിച്ചൻ എന്ന ഹ്രസ്യചിത്രം മുന്നേറിയത്.
വിവാദം ഇങ്ങനെ
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുദേവൻ കോട്ടയം നസീർ തന്റെ സിനിമ മോഷ്ടിച്ചതാണെന്ന ആരോപണം ഉന്നയിച്ചത്. താൻ രചനയും സംവിധാനവും നിർവഹിച്ച ''അകത്തോ പുറത്തോ ''എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് തോന്നിയത്. ഇത് പോലെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചിരുന്നു.
പിന്തുണയുമായി ഡോ.ബിജു
സുദേവന്റെ ആരോപണം ശരിവെച്ച് സംവിധായകനായ ഡോ ബിജുവും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി. ലോക ക്ലാസിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകൾ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
നസീറിനെതിരെ
സുദേവന്റെ ഏറെ ശ്രദ്ധേയമായ "അകത്തോ പുറത്തോ" എന്ന ചിത്രത്തിലെ "വൃദ്ധൻ" എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നതാണ് കോട്ടയം നസീറിന്റെ കുട്ടിച്ചനെന്ന് ഡോ. ബിജുവും ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെയെന്നും ഡോ ബിജു ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.
കൂടുതൽ ആരോപണങ്ങൾ
സംവിധായകനായ സനൽ കുമാർ ശശിധരനും സുദേവന് പിന്തുണയുമായി എത്തിയിരുന്നു. നാട്ടുകാരൊന്നും ഒറിജിനൽ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളതെന്നായിരുന്നു സനൽ കുമാർ ശശിധരൻ വിമർശിച്ചത്.
നിയമ നടപടി സ്വീകരിക്കണം
ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്. നസീർ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണെന്ന് നാട്ടുകാർ തിരിച്ചറിയും. സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായമെന്ന് സനൽ കുമാർ ശശിധരൻ ഫേസ്ബുക്കിൽ കുറിച്ചു.
മികച്ച പ്രതികരണം
സംവിധായ രംഗത്തേയ്ക്കുള്ള കോട്ടയം നസീറിന്റെ ചുവടുവയ്പ്പായ കുട്ടിച്ചന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. 14 മിനിറ്റ് ദൈർഘ്യമുള്ള ചിത്രമാണിത്. കുട്ടിച്ചൻ, പൈലി എന്നീ രണ്ട് സുഹൃത്തുക്കളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിയച്ചൻ ഒരിക്കലും പ്രേക്ഷകർക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നില്ല. ജാഫർ ഇടുക്കിയാണ് പൈലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രം കണ്ടിട്ടില്ല
സുദേവന്റെ അകത്തും പുറത്തും എന്ന ചിത്രം ഒരിക്കൽ പോലും താൻ കണ്ടിട്ടില്ല. സിനിമ കണ്ട ശേഷം കൂടുതൽ പ്രതികരിക്കാമെന്ന് കോട്ടയം നസീർ വ്യക്തമാക്കി. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാൻ പലർക്കും കഴിയും. പക്ഷേ അത് ശരിയാണോ എന്ന് നോക്കേണ്ട അവകാശം എനിക്കില്ലേ? സിനിമ കണ്ട ശേഷം കൂടുതൽ പറയാം. ഒന്നിൽ നിന്നും ഒളിച്ചോടേണ്ട ആവശ്യം തനിക്കില്ലെന്ന് കോട്ടയം നസീർ ഒരു ഓൺലൈൻ മാധ്യമത്തോട് പ്രതികരിച്ചു.
അതിര്ത്തിക്കപ്പുറത്തുളള ഭീകരത ഇല്ലാതാക്കാം. നമുക്കിടയിലുളള ഭീകരരെ എന്ത് ചെയ്യും! ബ്ലോഗുമായി മോഹൻലാൽ