അപസര്‍പ്പക കഥകളുടെ തമ്പുരാന്.. പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു
കോട്ടയം: പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോട്ടയത്തെ വീട്ടില്‍ വെച്ച് രാവിലെ പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്. പുഷ്പനാഥന്‍ പിള്ള എന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഡിക്റ്റീവ്, മാന്ത്രിക നോവല്‍ സാഹിത്യ ശാഖയില്‍ മലയാളത്തില്‍ പകരം വെയ്ക്കാനില്ലാത്ത പേരാണ് കോട്ടയം പുഷ്പനാഥിന്റേത്. മുന്നൂറിലേറെ പുസ്തകങ്ങള്‍ കോട്ടയം പുഷ്പനാഥിന്റേതായിട്ടുണ്ട്. വാരികകളിലെ നോവലെഴുത്തിലൂടെയാണ് പുഷ്പനാഥ് മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്.
മകന് സലിം പുഷ്പനാഥിന്റെ മരണത്തിന് തൊട്ടുപിന്നാലെയാണ് കോട്ടയം പുഷ്പനാഥിന്റെയും മരണം സംഭവിച്ചിരിക്കുന്നത്. പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫറായ സലിം പുഷ്പനാഥ് കുമളിയിലെ റിസോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. മകന് അന്തരിച്ച് ഒരു മാസം തികയുന്നതിന് മുന്‍പാണ് അച്ഛന്റെയും വിയോഗം. സംസ്ക്കാരം പിന്നീട് നടക്കും.
സ്വകാര്യ കുറ്റാന്വേഷകരായ ഡിറ്റക്ടീവ് മാര്‍ക്സ്, ഡിക്റ്റീവ് പുഷ്പരാജ് എന്നിവരെ കേന്ദ്രീകരിച്ച് കൊണ്ടുള്ളതാണ് കോട്ടയം പുഷ്പനാഥിന്റെ നോവലുകളില്‍ ഭൂരിഭാഗവും. ഏറെക്കാലം വാരികകളിലൂടെയും പുസ്തകങ്ങളിലൂടെയും മലയാളികളെ ഹരം കൊള്ളിച്ച കഥാപാത്രങ്ങളാണിവ. ലെവല്‍ ക്രോസ്, യക്ഷിക്കാവ്, കര്‍ദ്ദിനാളിന്റെ മരണം, ഗന്ധര്‍വ്വയാമം, ബ്രഹ്മരക്ഷസ്, ദ ബ്ലെയിഡ്, മന്ത്രമോഹിനി, നെപ്പോളിയന്റെ പ്രതിമ, ഡ്രാക്കുളയുടെ അങ്കി, ടൊര്‍ണാര്‍ഡോ, ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍, ഹിറ്റ്ലറുടെ തലയോട് എന്നിവയാണ് പ്രധാന കൃതികള്‍.
ബ്രഹ്മരക്ഷസ്, ചുവന്ന അങ്കി എന്നീ നോവലുകള്‍ സിനിമയായിട്ടുണ്ട്. കോട്ടയം പുഷ്പനാഥിന്റെ പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയത്തെ വിവിധ സ്കൂളുകളില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന പുഷ്പനാഥ് അധ്യാപക വൃത്തി ഉപേക്ഷിച്ചാണ് പൂര്‍ണമായും എഴുത്തിന്റെ ലോകത്തേക്ക് തിരിഞ്ഞത്. മനോരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ച ചുവന്ന മനുഷ്യനാണ് ആദ്യത്തെ നോവല്‍. അന്തരിച്ച സലിം പുഷ്പനാഥിനെ കൂടാതെ കോട്ടയം പുഷ്പനാഥിന് രണ്ട് മക്കള്‍ കൂടിയുണ്ട്. മറിയാമ്മയാണ് ഭാര്യ.
ഭക്തിയുടെ കനല് ചൂടിലേക്ക്! കണ്ണൂരില്‍ കെട്ടിയാടുന്ന കണ്ടനാറ് കേളന് തെയ്യം!
അനധികൃത നിർമ്മാണം പൊളിക്കാനെത്തിയ വനിതാ എൻജിനീയറെ ഹോട്ടലുടമ വെടിവെച്ചു കൊന്നു!