അപ്രത്യക്ഷമായത് മൂന്ന് ദമ്പതികള്‍; തലപുകഞ്ഞ് പോലീസ്, നിഷയുടെ മുറിയില്‍ ചോരക്കറ
നിഷയുടെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. നിഷയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. തര്‍ക്കത്തിനിടെ നിഷയ്ക്ക് പരിക്കേറ്റെന്നാണ് സംശയിക്കുന്നത്.
കോട്ടയം: ജില്ലയില്‍ മാസങ്ങള്‍ക്കിടെ കാണാതായത് മൂന്ന് ദമ്പതികളെ. അറുപറ സ്വദേശികളായ ഹാഷിമും ഹബീബയുമാണ് ആദ്യം അപ്രത്യക്ഷമായത്. ഏപ്രിലായിരുന്നു സംഭവം. മങ്ങാനം സ്വദേശികളായ വൃദ്ധ ദമ്പതികളെ കാണാതയത് ഒരാഴ്ച മുമ്പാണ്. ഇപ്പോഴിതാ കുഴിമറ്റത്തെ മോനിച്ചനെയും ഭാര്യ ബിന്‍സിയെയും കാണാതായിരിക്കുന്നു.
എന്താണ് തുടര്‍ച്ചയായുണ്ടാകുന്ന തിരോധാനങ്ങള്‍ക്ക് പിന്നില്‍ സംഭവിക്കുന്നത്. ഈ ചോദ്യത്തിന് പോലീസിനും ഉത്തരമില്ല. എല്ലാ സംഭവത്തിലും കേസെടുത്ത് അന്വേഷണം നടക്കുന്നു. ഹാഷിം ഹബീബ ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്നത് 40 അംഗ പോലീസ് സംഘത്തെ നിയോഗിച്ചിട്ടും ഫലം കണ്ടിട്ടില്ല. ഏറ്റവും ഒടുവില്‍ കാണാതായ ദമ്പതികളുടെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറെയാണ്...

മോനിച്ചനും ഭാര്യയും
കുഴിമറ്റം സദനം കവലയ്ക്കടുത്തു താമസിക്കുന്ന മോനിച്ചനും ഭാര്യ ബിന്‍സി എന്ന നിഷയും വഴക്കിട്ട ശേഷമാണ് കാണാതയത്. ഭാര്യയുമായി പിണങ്ങി കഴിയുകയാണ് മോനിച്ചന്‍. തമിഴ്‌നാട് സ്വദേശിയുമായി നിഷയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് മോനിച്ചന്‍ സ്ഥിരമായി വന്ന് ബഹളമുണ്ടാക്കുമായിരുന്നുവത്രെ.

സംഭവദിവസം നടന്നത്
കാണാതായ ദിവസം സംഭവച്ചത് ഇങ്ങനെയാണെന്ന് ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരാള്‍ നിഷയുടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകുന്നത് മോനിച്ചന്‍ കണ്ടത്രെ. ഇക്കാര്യം ചോദിച്ച് ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് വെട്ടുകത്തിയുമായി അകത്തേക്ക് മോനിച്ചന്‍ കയറി. അല്‍പ്പം കഴിഞ്ഞ് ഇറങ്ങിപ്പോകുകയും ചെയ്തു.

പിന്നാലെ നിഷയും ഇറങ്ങിപ്പോയി
മോനിച്ചന്‍ ഇറങ്ങിയതിന് പിന്നാലെ നിഷയും ഇറങ്ങിപ്പോയി. ഏറെ നേരത്തിന് ശേഷവും ഇരുവരും തിരിച്ചുവന്നില്ല. തുടര്‍ന്ന് മക്കള്‍ കുമരകത്തെ ബന്ധുവീട്ടിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇവരാണ് പോലീസില്‍ പരാതി നല്‍കിയത്. ബന്ധുക്കളുടെയും മക്കളുടെയും വിശദമായ മൊഴി ചിങ്ങവനം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

നിഷയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍
നിഷയുടെ വീട്ടിലെത്തി പോലീസ് പരിശോധിച്ചു. നിഷയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. തര്‍ക്കത്തിനിടെ നിഷയ്ക്ക് പരിക്കേറ്റെന്നാണ് സംശയിക്കുന്നത്. ചിലപ്പോള്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ടാകുമെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. പക്ഷേ ഇതുവരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താന്‍ സാധിച്ചില്ല.

ഭക്ഷണം വാങ്ങാന്‍ പോയ ഹാഷിമും ഭാര്യയും
ഏപ്രിലില്‍ രാത്രി ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞാണ് ഹാഷിമും ഹബീബയും കാറില്‍ പുറപ്പെട്ടത്. അടുത്തിടെ വാങ്ങിയ കാറിലായിരുന്നു യാത്ര. ഒരു രേഖകളും എടുത്തിരുന്നില്ല. എല്ലാം വീട്ടില്‍ വച്ചാണ് ഇരുവരും പോയത്. പക്ഷേ തിരിച്ചുവന്നില്ല. ഈ കേസ് വന്‍ പോലീസ് സംഘമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

വൃദ്ധദമ്പതികള്‍ക്ക് എന്തുപറ്റി
ഒരാഴ്ച മുമ്പാണ് മൃദ്ധ ദമ്പതികള്‍ എബ്രഹാമിനെയും തങ്കമ്മയെയും കാണാതായത്. കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. ഏക മകന്‍ ടിന്‍സിയെ രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ടിന്‍സിയുടെ ഭാര്യ ബെന്‍സി പ്രസവാനന്തര വിശ്രമത്തിലാണ്. എന്താണ് മൂന്ന് തിരോധാനങ്ങള്‍ക്ക് പിന്നിലെന്നു ഇതുവരെ പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ധ്യാനകേന്ദ്രങ്ങളില്‍ പോയോ
വൃദ്ധ ദമ്പതികള്‍ ധ്യാനകേന്ദ്രങ്ങളില്‍ പോയിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്. മിക്ക കേന്ദ്രങ്ങളും പോലീസ് പരിശോധിച്ചു. മകന്റെ മരണ വിവരം അറിഞ്ഞാല്‍ തിരിച്ചെത്തുമെന്നന് പ്രതീക്ഷിച്ചു. അതുമുണ്ടായില്ല. സാങ്കേതിക സൗകര്യങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.

കുടുംബ പ്രശ്‌നങ്ങളില്ല
മൂന്ന് സംഭവങ്ങളെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. മോനിച്ചന്റെയും ഭാര്യയുടെയും കാര്യത്തില്‍ മാത്രമാണ് കുടുംബത്തില്‍ പ്രശ്‌നമുള്ളതായി പറയാന്‍ സാധിക്കുക. എന്നാല്‍ ഹാഷിമിന്റെയും വൃദ്ധ ദമ്പതികളുടെയും കാര്യം അങ്ങനെയല്ല. ഇരു കുടുംബങ്ങളിലും യാതൊരു പ്രശ്‌നങ്ങളുമില്ല. ഇക്കാര്യം ബന്ധുക്കള്‍ തന്നെ പോലീസിനോട് പറയുകയും ചെയ്തു.

സംശയകരമായ കാര്യം
അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം, ഏപ്രില്‍ അഞ്ചിന് സംശയകരമായ സാഹചര്യത്തില്‍ ഹാഷിമിനെ കാണാതായിരുന്നു. എന്നാല്‍ ബന്ധുക്കളോട് പിന്നീട് ഇയാള്‍ പറഞ്ഞത് കോട്ടയത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ്. പക്ഷേ, പോലീസ് ഇക്കാര്യം വിശദമായി പരിശോധിച്ചപ്പോള്‍ ഹാഷിം പറഞ്ഞത് കളവാണെന്ന് ബോധ്യപ്പെട്ടു. ഇയാള്‍ പീരുമേട്ടില്‍ പോയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മൊബൈല്‍ ലൊക്കേഷനും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോഴാണ് പോലീസിന് ഇക്കാര്യം മനസിലായത്. ഹാഷിം എന്തോ മറയ്ക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു.

75 പേരെ ചോദ്യം ചെയ്തു
ഇക്കാര്യത്തിലുള്ള സത്യാവസ്ഥ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതോടെ പോലീസ് അന്വേഷണം ഹൈറേഞ്ചിലേക്ക് വ്യാപിപ്പിച്ചു. പത്ത് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന നടത്തി. 75 പേരെ ചോദ്യം ചെയ്തു. പരിശോധന നടത്തിയ പ്രദേശങ്ങളെല്ലാം വീഡിയോയില്‍ പകര്‍ത്തിയ പോലീസ് ഈ ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു കണ്ടു. എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സാധ്യതകള്‍, നിഗമനങ്ങള്‍
ഇപ്പോള്‍ പോലീസ് എത്തിനില്‍ക്കുന്ന ചില നിഗമനങ്ങളുണ്ട്. ഒന്നുകില്‍ ദമ്പതികള്‍ മരിച്ചിട്ടുണ്ടാകാം. ജലാശയത്തിലേക്കോ കൊക്കയിലേക്കോ കാര്‍ മറിഞ്ഞാകാം അപകടം. പക്ഷേ, ഇക്കാര്യം സ്ഥിരീകരിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ല. ജീവിച്ചിരിപ്പുണ്ടെങ്കില്‍ വീട്ടുകാരുമായി ബന്ധപ്പെടേണ്ട സമയം അതിക്രമിച്ചുവെന്നാണ് പോലീസ് കരുതുന്നത്. ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തും പരിശോധനകള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications