വഴക്കിനിടെ ജിത്തു ജയമോളെ ചവിട്ടി! കൊന്ന ശേഷം കത്തിച്ചത് ഒന്നിലേറെ തവണ!! ജിത്തു കേസിൽ പുതിയ വിവരങ്ങൾ
Recommended Video
കൊട്ടിയം: കൊല്ലത്ത് പതിനാലുകാരനെ ക്രൂരമായി അമ്മ കൊലപ്പെടുത്തി കത്തിച്ച കേസില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ക്ക് പോലീസിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടുണ്ട്. ജയമോളുടെ മാനസിക നില തകരാറിലാണ് എന്നാണ് ഭര്‍ത്താവ് ജോബും മകളും മൊഴി നല്‍കിയിരുന്നത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ മനശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ ജയമോളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ ഈ ചോദ്യം ചെയ്യലിലൂടെ പുറത്ത് വന്നിരിക്കുകയാണ്.
ഷാനി പ്രഭാകരനേയും എം സ്വരാജിനേയും കുറിച്ച് അപവാദ പ്രചാരണം! ഡിജിപിക്ക് പരാതി നൽകി ഷാനി
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
ജിത്തു ജോബ് എന്ന ഒന്‍പതാം ക്ലാസ്സുകാരനെ ജയമോള്‍ എന്തിന് കൊലപ്പെടുത്തി, ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നീ ചോദ്യങ്ങള്‍ക്കാണ് അന്വേഷണ സംഘത്തിന് ഉത്തരം കിട്ടേണ്ടതുള്ളത്. ജയമോളെ പലതവണ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാല്‍ മൊഴികളില്‍ ജയമോള്‍ ഉറച്ച് തന്നെ നില്‍ക്കുകയാണ്.
മാനസിക നില പരിശോധിച്ചു
ജയമോള്‍ക്ക് മാനസിക നില തകരാറുണ്ടോ എന്ന പരിശോധനയും പോലീസിന് നടത്തേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ജയമോളെ മാനസിക രോഗ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ജയമോളുടെ മനോനില പരിശോധിച്ചത്.
ഏറെ നാളായി ഉറക്കമില്ല
ഏറെ നാളായി തനിക്ക് ഉറക്കക്കുറവുണ്ടെന്ന് ജയമോള്‍ പോലീസിനോട് വ്യക്തമാക്കി. സംഭവം നടന്ന ദിവസം ഭര്‍ത്താവ് എത്താറായോ എന്നറിയുന്നതിന് വേണ്ടി ജയമോള്‍ സഹോദരനെ ഫോണില്‍ നിന്നും വിളിച്ചിരുന്നു. ലാന്‍ഡ് ഫോണില്‍ നിന്നാണ് കോള്‍ പോയിരിക്കുന്നത്. ജയമോള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നില്ല.
ജിത്തുവുമായി വാക്ക് തർക്കം
36 സെക്കന്റ് മാത്രമാണ് ജയമോള്‍ ഫോണില്‍ സഹോദരനോട് സംസാരിച്ചിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം അച്ഛനായ ജോബിന്റെ കുടുംബവീട്ടില്‍ ജിത്തു പോയിരുന്നു. തിരിച്ച് വന്ന ശേഷം ജയമോളും ജിത്തുവും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇത് സ്വത്തിന്റെ പേരിലാണ് എന്നാണ് കരുതുന്നത്.
ജിത്തു അമ്മയെ ചവിട്ടി
സംസാരം വഴക്കിലേക്ക് കടന്നതോടെ ജിത്തു ജയമോളെ ചവിട്ടിയെന്ന് പോലീസ് പറയുന്നു. ഇതോടെയാണ് ജയമോള്‍ പ്രകോപിതയായത്. ജയമോള്‍ അകത്തെ മുറിയില്‍ പോയി ഷാള്‍ എടുത്ത് കൊണ്ടു വന്നു. അടുക്കള വശത്തെ സ്ലാബിന് മുകളില്‍ ഇരിക്കുകയായിരുന്ന ജിത്തുവിന്റെ കഴുത്തില്‍ ഷാളിട്ട് കുരുക്കി വലിച്ചു.
കഴുത്ത് മുറുക്കി കൊലപ്പെടുത്തി
തറയിലേക്ക് ബോധം കെട്ട് വീണ ജിത്തുവിനെ ഷാള്‍ മുറുക്കി കൊലപ്പെടുത്തി. ശേഷം ജിത്തു മരിച്ചുവെന്ന് ഉറപ്പാക്കി. മൃതദേഹം കത്തിക്കാന്‍ മണ്ണെണ്ണ തികയില്ല എന്ന് കണ്ടപ്പോള്‍ അടുത്തുള്ള വീട്ടില്‍ പോയി മണ്ണെണ്ണ വാങ്ങിച്ചു. പച്ചില കത്തിക്കാനാണ് എന്ന് പറഞ്ഞാണ് ജയമോള്‍ എണ്ണ കടം വാങ്ങിയത്.
ശുചിമുറിയിൽ തള്ളി
ശേഷം വിറകും ചിരട്ടയും മറ്റും ഉപയോഗിച്ച് മൃതദേഹം കത്തിച്ചു. കത്തിയ ശവശരീരം സമീപത്തെ സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു ലക്ഷ്യം. വീട്ടില്‍ നിന്നും വെട്ടുകത്തി എടുത്ത് കൊണ്ട് വന്ന് സെപ്റ്റിക് ടാങ്ക് തുറക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് മൃതദേഹം സമീപത്തെ ശുചിമുറിയില്‍ തള്ളി.
ഭർത്താവിനോട് കള്ളം പറഞ്ഞു
ഭര്‍ത്താവ് എത്താനുള്ള സമയമായെന്ന് കണ്ടതോടെ വീട്ടിലേക്ക് മടങ്ങിയെന്നാണ് ജയമോള്‍ പോലീസിനോട് പറയുന്നത്. ഭര്‍ത്താവ് ജോബ് മകനെ അന്വേഷിച്ചപ്പോള്‍ കടയില്‍ പോയെന്നാണ് ജയമോള്‍ പറഞ്ഞത്. മടങ്ങി എത്താത്തത് കണ്ടപ്പോള്‍ ജോബ് തെരച്ചില്‍ ആരംഭിച്ചു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല.
പുലർച്ചെ വീണ്ടും കത്തിച്ചു
പിറ്റേദിവസം പുലര്‍ച്ചേ ജയമോള്‍ പറമ്പിലേക്ക് ചെന്നു. മൃതദേഹം കിടക്കുന്നിടത്ത് ചെന്ന് പരിശോധിച്ചു. മകനെ കത്തിച്ച സ്ഥലത്ത് പാതിവെന്ത ശരീരത്തില്‍ നിന്നും അടര്‍ന്ന് വീണ ഭാഗങ്ങള്‍ കിടപ്പുണ്ടായിരുന്നു. ഇത് രാവിലെ ജയമോള്‍ വീണ്ടും കത്തിച്ചു. ശേഷം ഒന്നുമറിയാത്തത് പോലെ വീട്ടിലേക്ക് തിരികെ വന്നു.
ജയമോൾ റിമാൻഡിൽ
ഇതെല്ലാം താന്‍ തനിച്ചാണ് ചെയ്തത് എന്ന മൊഴിയില്‍ ജയമോള്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ ജയമോള്‍ക്ക് ആരുടെയോ സഹായം ലഭിച്ചിട്ടുണ്ട് എന്ന സംശയമാണ് നാട്ടുകാരും ബന്ധുക്കളും ഉന്നയിക്കുന്നത്. ജയമോളുടെ മനോനില പരിശോധിച്ചതിന്റെ ഫലം ലഭിച്ച ശേഷം കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ ജയമോളെ കോടതി റിമാന്‍ഡ് ചെയ്തു.
പുരോഹിതന്റെ റോൾ എന്ത്
അതിനിടെയാണ് കേസുമായി ബന്ധപ്പെട്ട് ഒരു പുരോഹിതന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം പ്രചാരണം നടക്കുന്നുണ്ട്. ജിത്തുവിന്റെ കൊലപാതകത്തിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്ന സ്വത്ത് തര്‍ക്കത്തിന് പിന്നില്‍ ഈ പുരോഹിതനായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. ജിത്തുവിന്റെ അച്ഛന്‍ ജോബ് ഇക്കാര്യം സമ്മതിച്ചതായി കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
സോഷ്യൽ മീഡിയ പ്രചാരണം
ജിത്തുവിന്റെ അച്ഛന്റെ സഹോദരി ഭര്‍ത്താവാണ് ആരോപണ വിധേയനായ പുരോഹിതന്‍. ജിത്തുവിന്റെ മരണം മുതലാക്കാന്‍ ഈ പുരോഹിതന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ജോബും കുടുംബവും ആദ്യം കുടുംബ വീട്ടിലായിരുന്നു താമസിച്ച് കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് വാടകവീട്ടിലേക്ക് താമസം മാറ്റി.
ജോബ് പറയുന്നത്
കുടുംബവീട്ടില്‍ നിന്നിറങ്ങേണ്ടി വന്നത് സഹോദരി ഭര്‍ത്താവായ പുരോഹിതന്‍ കാരണമാണ് എന്നും സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നുണ്ട്. പൗരോഹിത്യത്തിന് നിരക്കാത്ത സമീപനമാണ് സഹോദരി ഭര്‍ത്താവായ പുരോഹിതനില്‍ നിന്നും തനിക്കുണ്ടായത് എന്ന് ജിത്തുവിന്റെ അച്ഛന്‍ വെളിപ്പെടുത്തിയതായും പീപ്പിള്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഥകളിൽ സത്യമുണ്ടെന്ന്
സോഷ്യല്‍ മീഡിയയില്‍ ഈ പുരോഹിതന് എതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമുണ്ടെന്നും ജോബ് വെളിപ്പെടുത്തി. ജിത്തു കേസുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പോലുമല്ലാത്ത ചിലരെ ഒപ്പം കൂട്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് പിന്നിലും ഈ പുരോഹിതനാണ് എന്ന് സംശയിക്കുന്നതായും ജോബ് പറയുന്നു.
അന്വേഷണത്തിന് എതിരെ നാട്ടുകാർ
അതേസമയം സോഷ്യല്‍ മീഡിയ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും അത്തരക്കാര്‍ക്കെതിരെ നടപടി വേണം എന്നും ആവശ്യപ്പെട്ട് പുരോഹിതന്‍ ചാത്തന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പുരോഹിതനുമായി ബന്ധപ്പെട്ട വിഷയം കേസില്‍ പോലീസിന് പുതിയ ദിശ നല്‍കുന്നത് കൂടിയാണ്. കേസിലെ പോലീസ് അന്വേഷണം ശരിയായ ദിശയില്‍ അല്ല എന്ന് ആരോപിച്ച് നാട്ടുകാരും രംഗത്തുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം.