റംസിയുടെ മരണം: കേസന്വേഷണം സീരിയൽ നടിയിലേക്കും ബന്ധുക്കളിലേക്കും, ഫോൺ പിടിച്ചെടുത്തു!!
കൊട്ടിയം: പറഞ്ഞുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയ സംഭവത്തിൽ 24കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കുടുതൽ പേരിലേക്ക്. കേസിൽ അറസ്റ്റിലായ പ്രതിയുടെ മാതാപിതാക്കൾ, സീരിയൽ നടിയായ സീരിയൽ നടിയായ സഹോദരന്റെ ഭാര്യ എന്നിവരിലേക്കുമാണ് നീളുന്നത്. അന്വേഷണം റംസിയയെ പ്രേരിപ്പിച്ച സംഭവത്തിൽ പ്രമുഖ സീരിയൽ നടിക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം റംസിയുടെ മാതാപിതാക്കളും ഉന്നയിച്ചിരുന്നു. വിവാഹം ഉറപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്ത ശേഷം ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നുമാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ പള്ളിമുക്ക് ഇഖ്ബാൽ നഗർ ഹാരീസ് മൻസിലിൽ ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിർബന്ധിച്ച് ഗർഭഛിദ്രം
ഗർഭിണിയായിരുന്ന റംസിയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയതിന് പിന്നിൽ സീരിയൽ നടിയുടെ ഗൂഢാലോചനയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഹാരിസിൽ നിന്നാണ് റംസി ഗർഭം ധരിച്ചത്. ആരോപണം ശക്തമായ സാഹചര്യത്തിൽ സീരിയൽ നടിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. നടി ഉൾപ്പെടെയുള്ളവരുടെ ഫോണും പോലീസ് പിടിച്ചെടുത്ത് പരിശോധിച്ച് വരികയാണ്. കൊട്ടിയം പോലീസാണ് കേസ് അന്വേഷിച്ചുവരുന്നത്. ഗർഭഛിദ്രം നടത്തുന്നതിനായി മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ രേഖ ചമയ്ക്കുകയും ചെയ്തിരുന്നുവെന്നും റംസിയുടെ പിതാവ് ആരോപിക്കുന്നുണ്ട്. കേസിൽ നിന്ന് സീരിയൽ നടിയെ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

മരണത്തിന് മുമ്പ്
റംസിയുടെ മരണത്തിൽ ഹാരീസിന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ നടിയേയും ബന്ധുക്കളെയും പ്രതി ചേർക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്. നടി ഷൂട്ടിംഗിന് വേണ്ടി പോകുമ്പോൾ റംസിയെ ഒപ്പം കൊണ്ടുപോകുമായിരുന്നുവെന്നും കുഞ്ഞിനെ നോക്കണമെന്ന പേരിലായിരുന്നു ഇതെന്നുമാണ് പെൺകുട്ടിയുടെ കുടുംബം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ തിരിച്ചയയ്ക്കുന്നത്. ഹാരീസിനൊപ്പമായിരിക്കും. ഗർഭിണിയായിരുന്ന റംസിയെ ഗർഭഛിദ്രത്തിന് വേണ്ടി കൊണ്ടുപോയത് സീരിയൽ നടിയായിരുന്നുവെന്നും റംസിയുടെ കുടുംബം പറയുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റംസി ഹാരീസുമായും ഹാരീസിന്റെ മാതാവ് ആരിഫയുമായും സംസാരിച്ചിരുന്നു.

മകളെ ഒഴിവാക്കിയെന്ന്
റംസിയുമായി വിവാഹം ഉറപ്പിച്ചെങ്കിലും ഹാരീസിന് വീണ്ടും വിവാഹാലോചന വന്നതോടെ തന്റെ മകളെ ഒഴിവാക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റംസിയുടെ മാതാപിതാക്കൾ ഉന്നയിക്കുന്ന ആരോപണം. എന്നാൽ ഹാരീസിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്നും റംസി വ്യക്തമാക്കിയിരുന്നു. റംസിയുടെ ശബ്ദസന്ദേശം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. ഇരുവരും തമ്മിൽ ഏറ്റവും ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് റംസി ആത്മഹത്യ ചെയ്തത്. ഹാരിസിന്റെ മാതാവിനെയും ഇതിനിടെ റംസി വിളിച്ചിരുന്നു.

പീഡനക്കുറ്റം
കേസിലെ പ്രതിയായ ഹാരീസിനെതിരെ പീഡനക്കുറ്റമാണ് പോലീസ് ചുമത്തിയിട്ടുള്ളത്. ആദ്യം ആത്മഹത്യാ പ്രേരണക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്. കേസന്വേഷണം മുന്നോട്ടുപോയതോടെ കൂടുതൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് വർഷമായി പ്രണയത്തിലായിരുന്നുവെങ്കിലും ഹാരീസും റംസിയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത് ജുലൈയിലാണ്. ഇതിന് ശേഷം പലപ്പോഴും ഹാരീസ് റംസിയുടെ വീട്ടുകാരിൽ നിന്ന് സ്വർണ്ണവും പണവും കൈപ്പറ്റിയിരുന്നതായും പിതാവ് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. വിവാഹം പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടുപോയ ഹാരീസ് പിന്നീട് താൽപ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് യുവതി ആത്മഹത്യ ചെയ്യുന്നത്. ഇതിനിടെ ഇവർ ഹാരീസിന്റെ വീട്ടിലേക്ക് നേരിട്ടെത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കുകയായിരുന്നു.












Click it and Unblock the Notifications