കൊട്ടിയൂര്‍ പീഡനം: ഇരയുടെ മാതാവും പിതാവും കൂറുമാറി
Recommended Video
കണ്ണൂർ: കൊട്ടിയൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ വീണ്ടും കൂറുമാറ്റം. കേരളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നു കൊട്ടിയൂർ പീഡനം. വിചാരണ വേളയിൽ ഇരയായ പെൺകുട്ടി വൈദികന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
കൃഷ്ണന്റെ വീട്ടിൽ പതിവായി എത്തിയിരുന്ന താടിക്കാരൻ യുവാവിനെ കാണാനില്ല; നിർണായക വെളിപ്പെടുത്തൽ
പെൺകുട്ടിയുടെ മാതാവും മൊഴിമാറ്റിയിരുന്നു. ഏറ്റവും ഒടുവിലായി പെൺകുട്ടിയുടെ പിതാവാണ് കൂറുമാറ്റം നടത്തിയിരിക്കുന്നത്. വൈദികന് എതിരെ പരാതിയില്ല എന്ന നിലപാടാണ് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ സ്വീകരിച്ചത്.
കൊട്ടിയൂർ പീഡനം
പള്ളിമേടയിൽ കംപ്യൂട്ടർ പഠനത്തിനെത്തിയ പെൺകുട്ടിയെ ഇടവക വികാരിയായ ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയാകുകയും 2017 ഫെബ്രുവരി 7ന് കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. റോബിന്‍ വടക്കുംചേരിക്ക് പുറമേ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റര്‍, വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സമിത് മുന്‍ ചെയര്‍മാന്‍, അംഗം, വൈത്തിരി അനാഥാലയത്തിലെ സിസ്റ്റര്‍, കോണ്‍വെന്റിലെ അന്തേവാസികള്‍ എന്നിവരായിരുന്നു കേസിലെ മറ്റ് പ്രതികള്‍.
മൊഴി തിരുത്തി?
വിചാരണയ്ക്കിടെ പെൺകുട്ടി മൊഴി മാറ്റിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടി ജന്മം നൽകിയ കുഞ്ഞിന്റെ പിതാവ് ഫാദർ റോബിൻ തന്നെയാണെന്ന് ഡിഎൻ എ പരിശോധനയിൽ തെളിഞ്ഞതാണ്. തുടക്കത്തിൽ റോബിൻ വടക്കുംചേരിയുടെ പേരു പറയാൻ തയാറാകാതെയിരുന്ന പെൺകുട്ടി ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവിലാണ് വൈദികന്റെ പേര് പറഞ്ഞത്.
പിതാവിന്റെ കൂറുമാറ്റം
കേസിൽ മൂന്നാം സാക്ഷിയാണ് പെൺകുട്ടിയുടെ പിതാവ്. താനും ഭാര്യയും ചേർന്നാണ് മകളെ വൈത്തിരിയിലേക്ക് കൊണ്ടുപോയതെന്നും ആരുടെയും പ്രേരണയില്ലായിരുന്നുവെന്നും പിതാവ് മൊഴി നൽകി. റോബിൻ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും കോടതിയിൽ അറിയിച്ചു. വൈദികനെതിരെ പോലീസിനോട് പറഞ്ഞ മൊഴി പെൺകുട്ടിയുടെ അമ്മയും കോടതിയിൽ തിരുത്തി പറഞ്ഞിരുന്നു.
പ്രായപൂർത്തിയായില്ല?
സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നുവെന്ന നിലപാടിലാണ് കുടുംബം. എന്നാൽ പ്രോസിക്യൂഷൻ ഈ വാദം തള്ളുകയാണ്. പരാതിയുമായി പെൺകുട്ടി നേരത്തെ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. പോക്സോ നിയമപ്രകാരം പെൺകുട്ടിയുടെ പിതാവ് ലീഗൽ സർവീസ് അതോരിറ്റി നൽകിയ രണ്ട് ലക്ഷം രൂപ ധനസഹായം സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രായപൂർത്തി ആയിരുന്നുവെന്ന വാദം നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വൈദികൻ കുടുങ്ങും?
പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. അതുകൊണ്ട് തന്നെ സാക്ഷികളുടെ കൂറുമാറ്റം കേസിനെ ബാധിക്കാൻ സാധ്യതയില്ല. സർട്ടിഫിക്കേറ്റിലുള്ളത് യഥാർത്ഥ പ്രായമല്ലെന്ന് പെൺകുട്ടി പറയുന്നുണ്ടെങ്കിലും പ്രായം തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധന നടത്താൻ പെൺകുട്ടി വിസമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. റോബിൻ വടക്കുംചേരി കുടുങ്ങാനാണ് സാധ്യത.