കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: ഇളനീര്‍വെപ്പ് ജൂണ്‍ അഞ്ചിന്, ആറിന് അഷ്ടമി ആരാധന
കണ്ണൂർ: കൊട്ടിയൂർ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ഇളനീര്‍വെപ്പ് ജൂണ്‍ അഞ്ചിന്. ജൂൺ നാല് തിങ്കളാഴ്ച തിരുവോണം ആരാധനയും ആറാം തിയ്യതി അഷ്ടമി ആരാധനയും ഇളനീരാട്ടവും നടക്കും. ഒമ്പതിന് രേവതി ആരാധന, 13 നു രോഹിണി ആരാധന, 15 നു തിരുവാതിര ചതുശ്ശതം, 16നു പുണർതം ചതുശ്ശതം, 17 നു ആയില്യം ചതുശ്ശതം, 18 നു മകം കലം വരവ്. 19,20 തിയ്യതികളിൽ കലശ പൂജ. 21 ന് അത്തം ചതുശ്ശതം, വാളാട്ടം, 22 ന് വെള്ളിയാഴ്ച തൃക്കലശാട്ട്. 28 തിയതി അർദ്ധരാത്രി ഭണ്ഡാര എഴുന്നെള്ളത്തിനു മുൻപും ജൂൺ 18 തീയതി മകം നാൾ ഉച്ച ശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പ്രക്കൂഴത്തെ തുടർന്നുള്ള അടുത്ത ചടങ്ങ് മണത്തണയിലുള്ള കരിമ്പന ഗോപുരത്തിൽ വച്ച് മുഴുവൻ സ്ഥാനികർക്കും വേണ്ടി നടത്തുന്ന പട്ടത്താനം സദ്യനടത്തും.
മെയ് മൂന്നിനാണ് കൊട്ടിയൂർ വൈശാഖമഹോത്സവത്തിന് തുടക്കം കുറിച്ച് ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തില്‍ പ്രക്കൂഴം ചടങ്ങ് നടന്നത്. ഇക്കരെ കൊട്ടിയൂരിലെ കുത്തോട് എന്ന സ്ഥലത്ത് ഊരാളന്മാരും ക്ഷേത്രം സമുദായി ഭട്ടതിരിപ്പാട്, കണക്കപ്പിള്ള, ഏഴില്ലക്കാർ, നമ്പീശൻ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തരയോഗം ചേർന്ന് വൈശാഖ മഹോത്സവത്തിനുള്ള നാൾകുറിക്കുകയായിരുന്നു.
തുടർന്ന് തണ്ണീർകുടി ചടങ്ങ് നടന്നു. ഒറ്റപ്പിലാൻ, പെരുവണ്ണാൻ, ആശാരി, പുറംകലയൻ, കണിശൻ, കൊല്ലൻ, കാടൻ എന്നീ സമുദായങ്ങളെ പ്രതിനിധാനം ചെയ്ത് അവകാശികളും എത്തിയിരുന്നു. വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് മെയ് 22 നു നീരെഴുള്ളത്തും. 27നു നെയ്യാട്ടവും 28നു ഭണ്ഡാരം എഴുന്നെള്ളത്തും നടന്നു. ദക്ഷിണകാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂരില്‍ ഇടവത്തിലെ ചോതി മുതല്‍ മിഥുനത്തിലെ ചിത്തിര വരെയാണ് വൈശാഖ മഹോത്സവം നടക്കുന്നത്.