വിദേശ വനിതയുടെ കൊലപാതകം: ആരോപണത്തിന് മന്ത്രിയുടെ മറുപടി, ഇടപെട്ടത് സഹോദരി ആവശ്യപ്പെട്ടതിനാൽ
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിവാദം. ലാത്വിയന്‍ യുവതിയുടെ ഭര്‍ത്താവായ ആന്‍ഡ്രൂസ് പോലീസിനും ടൂറിസം വകുപ്പിനും എതിരെ രംഗത്ത് വന്നതോടെയാണ് കോവളത്തെ കൊലപാതകം വീണ്ടും വാര്‍ത്തയായിരിക്കുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആന്‍ഡ്രൂസ് കോടതിയെ സമീപിച്ചിരിക്കുകയാണ്.
വിദേശ വനിതയുടെ കൊലപാതകത്തില്‍ നടന്ന അന്വേഷണത്തില്‍ ടൂറിസം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും പോലീസിന്റെ കണ്ടെത്തല്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ആന്‍ഡ്രൂസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കൊലപാതകക്കേസില്‍ ടൂറിസം വകുപ്പ് ഇടപെട്ടത് കൊല്ലപ്പെട്ട യുവതിയുടെ സഹോദരിയുടെ ആവശ്യപ്രകാരമാണ് എന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. യുവതിയുടെ സംസ്ക്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍ നടത്തിയതും സഹോദരിയുടെ ആവശ്യപ്രകാരം ആയിരുന്നുവെന്നും മന്ത്രി പറഞ്ഞു. സിബിഐ അന്വേഷണത്തില്‍ കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ശവസംസ്ക്കാര ചടങ്ങുകള്‍ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തുവെന്നും കോടതി ഉത്തരവുണ്ടായിട്ടും മൃതദേഹം ദഹിപ്പിച്ചതില്‍ സംശയം ഉണ്ടെന്നും ആന്‍ഡ്രൂസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഡിവൈഎസ്പിയും ഐജിയും സ്ഥലത്ത് എത്തിയതും മൃതദേഹം എങ്ങനെ ദഹിപ്പിക്കണം എന്ന കാര്യത്തില്‍ അവര്‍ക്കുണ്ടായിരുന്ന ആകാംഷയും സംശയം ഉണ്ടാക്കുന്നതാണെന്നും ആന്‍ഡ്രൂസ് പറഞ്ഞു. രാജ്യം വിട്ടില്ലെങ്കില്‍ കൊന്ന് കളയുമെന്ന് തനിക്ക് നേരെ ഭീഷണി ഉണ്ടായിരുന്നുവെന്നും ആന്‍ഡ്രൂസ് വെളിപ്പെടുത്തി.