Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നിത്തല തട്ടിപ്പുകാരുടെ തോഴന്‍: സദാചാരപോലീസിങ്ങിന് ഇരയായ ഡിസിസി ജനറല്‍ സെക്രട്ടറി

കോഴിക്കോട് : വടകരയില്‍ സദാചാര ഗൂണ്ടായിസത്തിനു നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാത്ത ആഭ്യന്തരമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി തിരുവള്ളൂര്‍ മുരളി. അധികാരത്തില്‍ കടിച്ചുതൂങ്ങുകയും അതുവച്ച് പണമുണ്ടാക്കുകയും മാത്രമാണ് ചെന്നിത്തലയുടെ ശീലമെന്നും അതിനായി അണികളെ ചവിട്ടിത്തേക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഇപ്പോഴത്തെ കടുംവെട്ട് തുടരാനാണോ ഭരണത്തുടര്‍ച്ചയ്ക്കായി ചെന്നിത്തല വോട്ടുചോദിക്കുന്നതെന്നും കേവലമൊരു റീത്തിനുവേണ്ടി മാത്രമാണോ പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്യുന്നതെന്നും മുരളി ചോദിയ്ക്കുന്നു. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് തിരുവള്ളൂര്‍ മുരളി.

Thiruvalloor Murali

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ അനുമതി തേടി തിരുവള്ളൂര്‍ മുരളി നേരത്തെ കെപിസിസി പ്രസിസന്റിന് കത്ത് നല്‍കിയിരുന്നു. കാര്യങ്ങള്‍ ഈ നിലയ്ക്കുതന്നെ തുടര്‍ന്നാല്‍ അനുമതിക്കായി ആരെയും കാത്തുനില്‍ക്കാനാവില്ലെന്നും പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും മുരളി പറഞ്ഞു. ബ്ലോക്കില്‍ ഏഴു സീറ്റാണ് യുഡിഎഫിനുള്ളത്. എല്‍ഡിഎഫിന് ആറും. മുരളി രാജിവച്ചാല്‍ സ്വാഭാവികമായും യുഡിഎഫിന് ഭരണം നഷ്ടപ്പെടും. ഉപതെരഞ്ഞെടുപ്പുവന്നാല്‍ ചിലപ്പോള്‍ എല്‍ഡിഎഫ് അധികാരത്തിലെത്തുന്ന സാഹചര്യവും ഉണ്ടാകും.

രണ്ടാഴ്ച മുന്‍പാണ് കടത്തനാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ തിരുവള്ളൂര്‍ മുരളിയെയും സഹപ്രവര്‍ത്തകയെയും ഒരു സംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പട്ടാപ്പകല്‍ വടകര ടൗണിലെ ഓഫിസില്‍ പൂട്ടിയിട്ടത്. പയ്യോളി പഞ്ചായത്ത് മുന്‍പ്രസിഡന്റും സഹകാരിയും പാര്‍ട്ടി പ്രവര്‍ത്തകയുമായ സ്ത്രീ വടകര കീര്‍ത്തി-മുദ്ര ടാക്കീസിനടുത്ത ഓഫിസില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം.

ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും വൈകുന്നേരംവരെ സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ കസ്റ്റഡിയിലെടുത്ത ഇവരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി ബഹളംവച്ചിട്ടും വിട്ടയച്ചിരുന്നില്ല. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ലഭിച്ചാലേ താന്‍ കസ്റ്റഡിയില്‍നിന്നു പോവൂ എന്ന് മുരളിതന്നെ വാശി പിടിച്ചതോടെ പൊലീസ് ശരിക്കും പെട്ടുപോവുകയായിരുന്നു. സദാരാചര ഗൂണ്ടായിസത്തിനു നേതൃത്വം നല്‍കിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമുയര്‍ന്നു.

നേരത്തെ വടകര പൊലീസിനെതിരെ ഉപരോധമടക്കമുള്ള സമരമുറകളുമായി മുരളി രംഗത്തെത്തിയിരുന്നു. ഇതിലുള്ള പകപോക്കലിനായി പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഉപയോഗിക്കുകയായിരുന്നു എന്ന് മുരളി ആരോപിച്ചു. എന്നിട്ടും ചെന്നിത്തലയുടെ പൊലീസ് വേട്ടക്കാര്‍ക്കൊപ്പമാണ്. പൊലീസ് വകുപ്പിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ തട്ടിപ്പുകാരെയാണ് ചെന്നിത്തല അവരോധിക്കുന്നത്- മുരളി പറഞ്ഞു

മുന്‍പ് കെ സുധാകരനെ ആക്രമിക്കാന്‍ നേതൃത്വം നല്‍കിയ പി വത്സനെ കോഴിക്കോട് കമ്മിഷണറായി നിയമിച്ചു. ഇപ്പോഴത്തെ വടകര സിഐ സ്വര്‍ണകുംഭകോണക്കേസില്‍ ആരോപണ വിധേയനാണ്. തന്നെ കസ്റ്റഡിയില്‍ എടുത്തതറിഞ്ഞ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ നാലു തവണയാണ് പൊലീസ് ലാത്തിവീശിയത്. സിപിഎം കോട്ടകളില്‍ മര്‍ദനങ്ങള്‍ നേരിട്ട് പാര്‍ട്ടി വളര്‍ത്തിയവരാണ് തന്നെപ്പോലുളള പ്രവര്‍ത്തകര്‍. ഇതാണോ എന്നിട്ട് തന്നെപ്പോലുള്ളവരോട് ചെന്നിത്തല കാണിക്കുന്ന നീതി? കേവലമൊരു റീത്തിനുവേണ്ടി മാത്രമാണോ പാര്‍ട്ടി പ്രവര്‍ത്തനമെന്നും മുരളി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+