സിദ്ധീഖിനെ വെട്ടിനുറുക്കി ട്രോളിയിലാക്കി: തള്ളിയത് അട്ടപ്പാടിയില്‍,ജോലിക്കാരനും 18-കാരിയും പിടിയില്‍
കോഴിക്കോട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. തിരൂർ സ്വദേശിയായ സിദ്ധീഖ് (58) നെ കൊലപ്പെടുത്തിയ കേസില്‍ ഷിബിലി (22) ഫർഹാന (18) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ധീഖിനെ കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച കുടുംബത്തിന്റെ പരാതിയും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്ത് വരുന്നത്. പിടിയിലായ ഷിബിലിയും ഫർഹാനയും സിദ്ധീഖിന്റെ ഹോട്ടലിലെ ജീവനക്കാരാണ്. ഇവരെ ഇന്നലെ ചെന്നൈയില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. സിദ്ധീഖിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്നാണ് പ്രാഥമിക നിഗമനം.

ഇക്കഴിഞ്ഞ 18-ാം തിയതിയാണ് സിദ്ധീഖ് തിരൂരിലെ ഹോട്ടലിലേക്ക് വരുന്നത്. വീട്ടില്‍ നിന്ന് പോയാല്‍ സാധാരണ ഗതിയില്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷമാണ് മടങ്ങിയെത്താറുള്ളത്. എന്നാല്‍ 18-ാം തിയതി പോയതിന് പിന്നാലെ സിദ്ധീഖിന്റെ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആയി. ഇതോടെ പിതാവിനെ കാണാനില്ലെന്ന പരാതിയുമായി ബുധനാഴ്ച മകന്‍ പോലീസിനെ സമീപിച്ചു. അതോടൊപ്പം തന്നെ സിദ്ധീഖിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചു.
അന്വേഷണം ജീവനക്കാരിലേക്ക് നീണ്ടപ്പോള്‍ ഷിബിലിയുടെ ഫോണും സ്വിച്ചിഡ് ഓഫ് ആയി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഷിബിലിയും ഫർഹാനയും ചെന്നൈയിലേക്ക് പോയതായി പൊലീസ് കണ്ടെത്തി. ഉടന്‍ തന്നെ ചെന്നൈയിലേക്ക് പുറപ്പെട്ട പൊലീസ് സംഘം ഇരുവരേയും ഇന്നലെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്ന് ഉച്ചയോടെ തിരൂരില്‍ എത്തിക്കും. ഷിബിലും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിലും ദുരൂഹതയേറെയാണ്. നേരത്തെ ഷിബിലിക്കെതിരെ പോക്സോ പരാതി നല്‍കിയിരുന്നു ഫർഹാന. പിന്നീട് ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു.
മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രാവിലെ തന്നെ പൊലീസ് സംഘം പ്രദേശത്ത് പരിശോധന നടത്തും. കൊലപാതകം നടന്നിരിക്കുന്നത് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ചാണെന്നാണ് വിവരം. സിദ്ധീഖിന്റെ പേരിലാണ് ഹോട്ടലില്‍ മുറിയെടുത്തിരിക്കുന്നത്. കൊലപാതകത്തില്‍ മറ്റേതെങ്കിലും ആളുകള്‍ക്ക് പങ്കുണ്ടോ എന്നുള്ള കാര്യവും പൊലീസ് അന്വേഷിച്ച് വരികയാണ്.
ഷിബിലിയെ ഹോട്ടലില്‍ നിന്നും പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നാണ് സഹോദരന്‍ വ്യക്തമാക്കുന്നത്. ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലി. മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചിരുന്നു. കൊടുക്കാനുണ്ടായിരുന്ന ശമ്പളം കൊടുത്ത് ശിബിലിയെ ഹോട്ടലില്‍ നിന്നും ഒഴിവാക്കി. ഇതിന് ശേഷം ഹോട്ടലില്‍ നിന്ന് ചിലർ ഫോണില്‍ സിദ്ധീഖിനെ ബന്ധപ്പെട്ടെങ്കിലും തലശേരിയിലാണ്, വരാൻ വൈകുമെന്നായിരുന്നു പറഞ്ഞത്. ഇതിന് ശേഷം ഫോണ്‍ സ്വിച്ചിഡ് ഓഫായെന്നും സഹോദരന്‍ പറയുന്നു.
അതേസമയം, മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതായുള്ള ചില വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ട്രോളി ബാഗ് കണ്ടെത്തിയ അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്തു പൊലീസ് കാവൽ ഏർപ്പെടുത്തിയെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്. അതിനിടെ തിരൂർ പൊലീസ് ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ഹോട്ടല്‍ രേഖകളും സി സി ടിവിയും പരിശോധിച്ചപ്പോള്‍ ഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള വിവരം പൊലീസിന് ലഭിച്ചു. കൊലപാതകത്തിനു പിന്നിൽ ഹണി ട്രാപ്പാണോ എന്നത് അടക്കമുള്ള സാധ്യതകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. മരിച്ച സിദ്ദീഖിന്റെ ഭാര്യ: ഷക്കീല. മക്കൾ: ഷുഹൈൽ, ഷിയാസ്, ഷാഹിദ്, ഷംല












Click it and Unblock the Notifications