കട്ടിപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 11 ആയി.. മരിച്ചവരിൽ 10 വയസ്സുകാരിയും.. ഇനി കണ്ടെത്താൻ 3 പേർ
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലില്‍ താമരശ്ശേരി കട്ടിപ്പാറയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. മൂന്ന് പേരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഉരുള്‍പൊട്ടലില്‍ കാണാതായ നാല് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കരിഞ്ചോല സ്വദേശി ഹസന്റെ മകളുടെ മകളായ റിന്‍ഷയുടേതാണ് ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒന്ന്. റിന്‍ഷയുടെ സഹോദരി ഒന്നര വയസ്സുകാരിയായ റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ കിട്ടിയിരുന്നു.
ദുരന്തനിവാരണ സേനയും പ്രദേശത്തെ നാട്ടുകാരും ചേര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളിലടക്കം കനത്ത മഴയ്ക്കിടെയും രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സന്നദ്ധ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും ഡോഗ്‌സ് സ്‌ക്വാഡും തെരച്ചിലിനുണ്ട്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ട് മണിയോടെ തെരച്ചില്‍ നിര്‍ത്തി വെച്ചിരുന്നു. ഇന്ന് രാവിലെ 7 മണിയോടെ തെരച്ചില്‍ വീണ്ടും ആരംഭിക്കുകയായിരുന്നു. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ 42 പേരടങ്ങുന്ന സംഘമാണ് നിലവില്‍ പ്രദേശത്ത് ഉള്ളത്. 40 പേരടങ്ങുന്ന മറ്റൊരു സംഘം കൂടി സ്ഥലത്ത് എത്തും.
കരിഞ്ചോല ഹസ്സന്‍, അബ്ദുറഹിമാന്‍ എന്നിവരുടെ വീടുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിരുന്നു. ഇവരുടെ വീട്ടിലുള്ളവരെയാണ് ഇനി കണ്ടെത്താനുള്ളത്. മന്ത്രി ടിപി രാമകൃഷ്ണന്‍ കട്ടിപ്പാറയിലെ ദുരന്തഭൂമിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ഇവര്‍ക്കുള്ള സഹായം തുടരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.