വിവാദമായ മുക്കാളി ഐസ് ഫാക്ടറി: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജല ലഭ്യത പരിശോധന നടത്തി
വടകര: വിവാദങ്ങള്‍ക്കൊപ്പം പത്ത് വര്‍ഷം മുമ്പ് മുക്കാളി തൊണ്ടിവയലില്‍ തുടക്കം കുറിച്ച ഐസ് ഫാക്ടറി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭൂഗർഭ ജല അതോറിറ്റി ഉദ്യോഗസ്ഥർ ജല ലഭ്യത പരിശോധന നടത്തി. മലപ്പുറം,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സംഘമാണ് പരിശോധനയ്‌ക്കെത്തിയത്.രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച പരിശോധന വൈകീട്ട് വരെ നീണ്ടു നിന്നു.ഐസ് പ്ലാന്റ് നിലനിൽക്കുന്ന സ്ഥലത്തെ കിണറിലെ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് ഒഴുക്കിയ ശേഷം പരിസര പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നുണ്ടോ എന്നാണ് പരിശോധന നടത്തിയത്.വേനൽ ലഭിച്ച സാഹചര്യത്തിൽ ജല പരിശോധന പ്രഹസനമാണെന്ന് ആരോപിച്ച് ഐസ് പ്ലാന്റ് വിരുദ്ധ സമിതി നേതാക്കൾ സ്ഥലത്തെത്തിയിരുന്നു.
ഹൈക്കോടതി ഉത്തരവായതിനാൽ സംഘർഷം കണക്കിലെടുത്ത് വൻ പോലീസ് സേനയെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.ഇതിനിടയിൽ ഉദ്യോഗസ്ഥ സംഘവുമായി സംസാരിക്കാനെത്തിയ ജന പ്രതിനിധികളെ ചോമ്പാല പോലീസ് തടഞ്ഞത് ഏറെ നേരം സംഘർഷത്തിനിടയാക്കി.അഴിയൂർ പഞ്ചായത്ത് അംഗങ്ങളായ വി.പി.ജയൻ,ഉഷ ചാത്തങ്കണ്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ ഏ.ടി.ശ്രീധരൻ എന്നിവരെയാണ് തടഞ്ഞത്. 2008 ലാണ് അഴിയൂർ പഞ്ചായത്ത് ആവശ്യപ്രകാരം ജല പരിശോധന നടത്തിയപ്പോൾ വ്യാവസായിക അടിസ്ഥാനത്തിൽ വെള്ളം ഊറ്റിയാൽ ജലക്ഷാമം ഉണ്ടാകാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് റിപ്പോർട്ട് നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ ഫാക്ടറി നിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നിഷേധിക്കുകയായിരുന്നു.എന്നാൽ വേനൽ മഴ ലഭിച്ചപ്പോൾ ധൃതി പിടിച്ച് വീണ്ടും പരിശോധന നടത്തിയതിൽ ദുരൂഹത ഉണ്ടെന്ന് സമര സമിതി ആരോപിച്ചു.ഇക്കാര്യത്തിൽ ജനകീയ പോരാട്ടവും,നിയമ പോരാട്ടവും തുടരുമെന്ന് സമരസമിതി ഭാരവാഹികൾ പറഞ്ഞു.
പരിശോധന സമയങ്ങളില്‍ സമീപങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച് വെളളം പമ്പ് ചെയ്യരുതെന്ന് വകുപ്പ് അധികൃതര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.പരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം തന്നെ കോടതിക്ക് സമർപ്പിക്കും. ഉയര്‍ന്ന പ്രദേശമായ കറപ്പക്കുന്ന്,ബംഗളകുന്ന് എന്നിവിടങ്ങളിലെ ജലവിതരണ പദ്ധതിയുടെ ജലസ്രോതസായ ഇവിടെ ഐസ് ഫാക്ടറി വരുന്നതിനെതിരെ വലിയതോതില്‍ പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഫാക്റ്ററി നിര്‍മ്മാണം തടസപ്പെടുത്തുകയായിരുന്നു. ജലക്ഷാമം ഉണ്ടാക്കാത്തരീതിയില്‍ പത്ത് ടണ്‍ സംഭരണശേഷി മാത്രമുളള ഫാക്ടറിയാണ് സ്ഥാപിക്കുന്നതെന്നാണ് ഉടമയുടെ ആരോപണം.