അമന് സയാന് അപകട നില തരണം ചെയ്തു; മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ഉമ്മ ജയിലില്‍
നാദാപുരം: ഉമ്മയുടെ വധ ശ്രെമത്തില്‍ നിന്നു രക്ഷപ്പെട്ട മകന് അമന് സയാന് അപകട നില തരണം ചെയ്തു. മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ഉമ്മ ജയിലില്‍ .പുറമേരി ഹോമിയോ മുക്കില്‍ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കൂടുതല്‍ തെളിവെടുപ്പിനായി ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. കണ്ണൂര്‍ ഡിസിആര്‍ബി സൈന്റിഫിക് ഓഫീസര്‍ കെ.എസ്.ശ്രുതിലേഖയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കുറ്റ്യാടി സിഐ എന്‍.സുനില്‍ കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.
ബുധനാഴ്ച ഉച്ച കഴിഞ്ഞാണ് പുറമേരി കക്കംവെള്ളിയിലെ കുളങ്ങരത്ത് മുഹമ്മദ് ഖൈസിന്റെ ഭാര്യ നരിപ്പറ്റ സ്വദേശിനി സഫൂറ രണ്ട് മക്കളെയും വെള്ളത്തില്‍ മുക്കിയത്. ഇതില്‍ മൂത്ത കുട്ടി ഇന്ഷാലാമിയ(03)യാണ് മരിച്ചത്. ഇളയകുട്ടി അമാന്‍ സയാന്(ഒന്നര) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അമന് സയാന് അപകട നില തരണം ചെയ്തതായി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയ കിടപ്പു മുറിയിലെ ചുമരില്‍ നിന്ന് രക്തത്തിന്റെ അംശം ലഭിച്ചിട്ടുണ്ട്. ഇത് സഫൂറയുടെ രക്തമാണെന്നാണ് അനുമാനം. മക്കളെ അപകടപ്പെടുത്താന്‍ ശ്രമിച്ച ശേഷം കൈയുടെ ഞരമ്പ് മുറിച്ചും കെട്ടി തൂങ്ങിയും ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. കുട്ടികളെ ബന്ധിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കോട്ടണ്‍ റോപ്പും,വെള്ളം നിറച്ച ബക്കറ്റും, മുറിയില്‍ നിന്ന് കണ്ടെത്തി. കിടപ്പു മുറിയിലെ ബാഗില്‍ സൂക്ഷിച്ച സഫൂറയുടെ മൊബൈല്‍ ഫോണും ആത്മഹത്യാ ശ്രമത്തിനു ഉപയോഗിച്ച ബ്ലേഡും ഷാളും പോലീസ് കസ്റ്റഡിയിലെടുത്തു.
ബക്കറ്റിലെ വെളളവും രക്തക്കറയുടെ സാമ്പിളും ഫോറന്‍സിക് സംഘം പരിശോധനയ്ക്കെടുത്തു. ഒന്നര മണിക്കൂറോളം സംഘം കൊല നടന്ന വീട്ടില്‍ പരിശോധന നടത്തി തെളിവെടുത്തു.കുറ്റ്യാടി സിഐ എന്‍.സുനില്‍കുമാറും,എസ്ഐ എന്‍ പ്രജീഷും സംഘത്തോടൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച്ച രാത്രി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.