പോലീസിനെ കുഴക്കിയ തിരോധാനത്തിന് അന്ത്യം; കൊല്ലപ്പെട്ടെന്ന് വരുത്തി നാടുവിട്ട യുവാവ് കാമുകിക്കൊപ്പം
കോഴിക്കോട്: കാമുകിയോടൊപ്പം ജീവിക്കാനായി തിരോധാന നാടകം ആസൂത്രണം ചെയ്ത യുവാവ് മാസങ്ങൾക്ക് ശേഷം പിടിയിലായി. ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് നാടകീയമായി ഒളിച്ചോടിയ യുവാവിനെ കാമുകിക്കൊപ്പം പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.
കുറ്റ്യാടി മൊകേരി സ്വദേശിയും ഹൈലൈറ്റ് ബിസിനസ്സ് പാർക്കിലെ ഐബേർഡ് മാർക്കറ്റിംഗ് മാനേജരുമായ സന്ദീപാണ് താൻ കൊല്ലപ്പെട്ടുവെന്ന് വരുത്തി തീർത്ത ശേഷം കാമുകിക്കൊപ്പം നാടുവിട്ടത്. വീട്ടുകാരെയും പോലീസിനെയും കബളിപ്പിച്ച് വിദഗ്ദമായി മുങ്ങിയ സന്ദീപിനെ മുംബൈയിൽ നിന്നാണ് പിടികൂടുന്നത്. വിശദാംശങ്ങൾ ഇങ്ങനെ:
അവിടെ തലാഖ്, ഇവിടെ നിക്കാഹ്; കുഞ്ഞാലിക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ അണികളുടെ പൊങ്കാല
കർണാടകയിലേക്ക്
ട്രക്കിംഗിനെന്ന് പറഞ്ഞാണ് സന്ദീപ് കർണാടകയിലേക്ക് പുറപ്പെടുന്നത്. രണ്ട് ദിവസത്തിനുള്ളിൽ മടങ്ങി വരാമെന്ന് കുടുംബത്തോട് പറഞ്ഞിട്ടാണ് യാത്ര പുറപ്പെട്ടത്. ഇടയ്ക്കിടെ ഒറ്റയ്ക്ക് യാത്രകൾ പോകാറുള്ള പതിവുള്ളതിനാൽ ഭാര്യയ്ക്കും ബന്ധുക്കൾക്കും സംശയം തോന്നിയില്ല.
കാണാതാകുന്നു
രണ്ട് ദിവസത്തിന് ശേഷവും സന്ദീപ് മടങ്ങി വരാതിരുന്നതിനെ തുടർന്ന് ഭാര്യ ഷിജി നല്ലളം പോലീസിൽ പരാതി നൽകുകയായിരുന്നു. യാത്ര ആരംഭിച്ച ശേഷം ഒരു തവണ വീട്ടിലേക്ക് ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. സന്ദീപിനെ കണ്ടെത്താനായി കർണാടക പോലീസിന്റെ സഹായവും സ്വീകരിച്ചു.
കൊലപാതകമെന്ന് വരുത്തി തീർക്കാൻ
ദുരൂഹ സാഹചര്യത്തിൽ കാണാതായി എന്ന് വരുത്തി തീർക്കാൻ സിനിമാക്കഥയെ വെല്ലും വിധത്തിലുള്ള സാഹചര്യത്തെളിവുകളാണ് സന്ദീപ് വരുത്തി തീർത്തത്. ശൃംഗേരി-തൊപ്പ-ഹരിഹര റൂട്ടിൽ തുംഗഭദ്രയ്ക്ക് സമീപമായി ബൈക്ക് നിർത്തി. അവിടെ പിടിവലി ഉണ്ടായി എന്ന് വരുത്തി തീർക്കാൻ ബൂട്ടുകൊണ്ട് നിലത്ത് ഉരച്ച് പാടുണ്ടാക്കി.
കൂടുതൽ ആളുകൾ
ഒന്നിൽ കൂടുതൽ ആളുകൾ സംഘട്ടനത്തിൽ പങ്കെടുത്തുവെന്ന് വരുത്തി തീർക്കാനായി കയ്യിൽ കരുതിയ പാദരക്ഷകൾ ഉപയോഗിച്ച് പാടുണ്ടാക്കി. സംഭവ സ്ഥലത്ത് നിന്ന് വാച്ചും, ബാഗും, ഹെൽമറ്റും ഉപേക്ഷിച്ചു. കേടുപാട് വരുത്തിയ ശേഷം ബൈക്കും ഉപേക്ഷിച്ച് കടന്നുകളഞ്ഞു. പിന്നാലെയെത്തിയ പോലീസ് സംഘം ഇതെല്ലാം കണ്ടെടുത്തതോടെ സന്ദീപിനെ ആരെങ്കിലും കൊലപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്തുവെന്ന നിഗമനത്തിൽ എത്തി.
നദിയിലും പരിശോധന
മോഷണ ശ്രമത്തിനിടെ സംഘട്ടനം ഉണ്ടായതാകാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. കർണാടക പോലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയിൽ എട്ട് മുങ്ങൽ വിദഗ്ദരെ ഉപയോഗിച്ച് തിരിച്ചിൽ നടത്തി. ഹെലിക്യാം ഉപയോഗിച്ച് കാട്ടിലും തിരച്ചിൽ നടത്തി. യാതൊരു തുമ്പും ലഭിക്കാതെ ആയതോടെ പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
കാമുകിയെ കാണുന്നില്ലെന്ന് പരാതി
ഇതിനിടെ സന്ദീപിന്റെ കാമുകിയായ പൊറ്റമ്മൽ സ്വദേശിനി അശ്വിനിയെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അശ്വിനിയും സന്ദീപും ഇടക്കാലത്ത് ഒരേ ഓഫീസിൽ ജോലി ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നതായി സഹപ്രവർത്തകർ മൊഴി നൽകുകയും ചെയ്തു.
മുംബൈയിലേക്ക്
ഇരുവരുടെയും ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് ഉറപ്പിച്ചു. അശ്വിനിയുടെ ഫോണിൽ നിന്നും മുംബൈയിൽ നിന്നാണ് അവസാനമായി കോൾ വന്നത്. ഇതോടെ ഇരുവരും മുംബൈയിലാണെന്ന് പോലീസ് ഉറപ്പിച്ചു. യാത്രക്കിടെ തന്റെ നീളൻ മുടി സന്ദീപ് മുറിച്ച് മാറ്റിയിരുന്നു.
ഫോണിൽ കുടുങ്ങി
ആർക്കും സംശയം തോന്നാതിരിക്കാനായി സന്ദീപ് ആദ്യം മുംബൈയിലെത്തി. പിന്നാലെ അശ്വതിയും എത്തി. ഇവിടെ നിന്ന് പരിചയപ്പെട്ട ഒരു ട്രാൻസ്ജെൻഡറിന്റെ പേരിൽ ഇവർ സിം കാർഡ് സ്വന്തമാക്കിയിരുന്നു. സന്ദീപ് ചില മൊബൈൽ ആപ്പുകൾ ഉപയോഗിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ ട്രാക്ക് ചെയ്യുകയായിരുന്നു. ആരും തന്നെ അന്വേഷിച്ച് എത്താതിരിക്കാനാണ് മരിച്ചെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതെന്ന് സന്ദീപ് പോലീസിനോട് പറഞ്ഞു.