32 വർഷമായി ചലനമറ്റു കിടക്കുന്നു; സുമനസുകളുടെ സഹായം തേടി കോഴിക്കോട് സ്വദേശി....
പ്രവാസജീവിതം രവിയ്ക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം.
കോഴിക്കോട്: ആരുടെയും കണ്ണുനനയിക്കുന്നതാണ് കക്കോടി സ്വദേശി രവിയുടെ ജീവിതം. വർഷങ്ങൾക്ക് മുൻപ് ഗൾഫിൽ വെച്ചുണ്ടായ അപകടമാണ് രവിയുടെ ജീവിതത്തെ മാറ്റിമറിച്ചത്. അന്നു മുതൽ കക്കോടിയിലെ ചെറിയ വീട്ടിൽ ശരീരം അനക്കാൻ പോലുമാകാതെ കിടക്കുകയാണ് ഈ മദ്ധ്യവയസ്ക്കൻ.
കോഴിക്കോട് കക്കോടി സ്വദേശിയായ രവി ചലനമറ്റ് കിടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 32 വർഷമായി. ജീവിതം കരുപ്പിടിപ്പിക്കാനുള്ള ആഗ്രഹവുമായി 1982ലാണ് രവി ഗൾഫിലേക്ക് വിമാനം കയറിയത്. പക്ഷേ, പ്രവാസജീവിതം രവിയ്ക്ക് സമ്മാനിച്ചത് ദുരിതങ്ങൾ മാത്രം. മൂന്നു വർഷത്തിന് ശേഷം സുഷുമ്നാ നാഡിക്ക് ഗുരുതരമായി പരിക്കേറ്റ് ഗൾഫിൽ നിന്നും നാട്ടിലെത്തി. പിന്നീടങ്ങോട്ട് വീട്ടിലെ കിടപ്പുമുറിയായിരുന്നു രവിയുടെ ലോകം.
വർഷങ്ങളായി ഒരേ കിടപ്പായതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, ആസ്തമ, കിഡ്നി-മൂത്രസംബന്ധ രോഗങ്ങൾ,ശരീരതാപം വർദ്ധിക്കുക തുടങ്ങിയ രോഗങ്ങളും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കുന്നതും ഇതേ കിടപ്പിൽ തന്നെ. ഇതിനിടെ രവിയുടെ ദുരിതങ്ങൾ കണ്ടറിഞ്ഞ് ഒരു സ്ത്രീ വിവാഹത്തിന് തയ്യാറായി. തുടർന്ന് 11 വർഷത്തോളം ഇരുവരും ഒരുമിച്ച് ജീവിച്ചു. അതിനുശേഷം ഭാര്യയും രവിയെ ഉപേക്ഷിച്ചു പോയി.

ദാമ്പത്യജീവിതത്തിൽ കുട്ടികളുണ്ടായിരുന്നില്ലെങ്കിലും രവി ഒരാൺകുട്ടിയെ ദത്തെടുത്തു വളർത്തിയിരുന്നു. ഇപ്പോൾ 26കാരനായ മകനും ഭാര്യയ്ക്കും ഒപ്പമാണ് രവിയുടെ താമസം. മാസം 8000 രൂപ മാത്രം വരുമാനമുള്ള മകനും, നഴ്സിങിന് പഠിക്കുന്ന മരുമകൾക്കും രവിയുടെ ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമാണ്. കൂടാതെ ജോലിക്ക് പോകുന്നതിനാൽ എല്ലാസമയത്തും അച്ഛനോടൊപ്പം നിൽക്കാനും ഇവർക്കാകില്ല. അതിനാൽ ഒരു ഹോം നഴ്സാണ് നിലവിൽ രവിയെ പരിചരിക്കുന്നത്.
ഗൾഫിലെ കമ്പനി നൽകിയ തുക ഉപയോഗിച്ചാണ് ആദ്യകാലങ്ങളിൽ ചികിത്സ നടത്തിയിരുന്നത്. പിന്നീട് ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്താൽ പിടിച്ചുനിന്നു. എന്നാൽ ഇപ്പോൾ അവരും നിസഹയാരാണ്. നിലവിൽ ഭക്ഷണം, വൈദ്യുതി, ഹോം നഴ്സിന്റെ ശമ്പളം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന് രവിക്കും മകനും നിശ്ചയമില്ല. ഓരോ ദിവസം കഴിയുന്തോറം എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുകയാണിവർ.
ചലനമറ്റ് കിടക്കുന്ന കക്കോടി സ്വദേശി രവിയെ സഹായിക്കാൻ താൽപ്പര്യമുള്ളവർക്ക് അദ്ദേഹത്തെ നേരിൽ ബന്ധപ്പെടാം. ഫോൺ നമ്പർ: 9048856218, ഇമെയിൽ: [email protected]












Click it and Unblock the Notifications