വീണ്ടും നിപ സ്ഥിരീകരിച്ചു; വിപുലമായ സമ്പർക്കമെന്ന് ആരോഗ്യമന്ത്രി, അതീവ ജാഗ്രതാ നിർദേശം
വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്. എന്നാൽ നിലവിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. രോഗബാധിതനായ വ്യക്തിക്ക് വിപുലമായ സമ്പർക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും പ്രതിരോധത്തിനായി എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് ഏർപ്പാടാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43 കാരനാണ് പ്രാഥമിക പരിശോധനയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നിപ ലക്ഷണങ്ങളോടെ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇയാളെ അടിയന്തരമായി രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

വവ്വാലിന്റെ സാന്നിധ്യം; രോഗബാധ ഗോഡൗണിൽ നിന്നോ?
രോഗബാധിതനായ വ്യക്തി ഒരു ക്ലീനിങ് ജോലിക്കാരനാണ്. ഫറോക്കിലുള്ള ഒരു പഴയ കെട്ടിടം ഇയാൾ ഒറ്റയ്ക്ക് വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന് ലഭിച്ച വിവരം. ഈ കെട്ടിടത്തിൽ വവ്വാലുകളുടെ സാന്നിധ്യം സംശയിക്കുന്നുണ്ടെന്നും അവിടെ നിന്നായിരിക്കാം വൈറസ് ബാധ ഏറ്റതെന്നുമാണ് പ്രാഥമിക നിഗമനം. ഒരിക്കൽ പനി വന്ന് മാറിയ വ്യക്തിയാണ് ഇയാൾ. നിലവിൽ രോഗബാധിതനുമായി സമ്പർക്കത്തിൽ വന്ന വേറെ ആർക്കും തന്നെ ഇതുവരെ നിപ ലക്ഷണങ്ങൾ കണ്ടിട്ടില്ല. എങ്കിലും മുൻകരുതലിന്റെ ഭാഗമായി രോഗിയുമായി ബന്ധപ്പെട്ട എല്ലാവരോടും നിർബന്ധമായും ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
സമ്പർക്കം കൂടാൻ കാരണം ഡീ അഡിക്ഷൻ സെന്ററിലെ സന്ദർശനം
രോഗബാധിതനായ വ്യക്തിക്ക് നേരത്തെ തന്നെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് ഡിസ്ചാർജ് ആകുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷവും ഇയാൾക്ക് ബോധക്ഷയം അടക്കമുള്ള കടുത്ത ലക്ഷണങ്ങൾ പ്രകടമായി. മദ്യപിക്കുന്ന വ്യക്തിയായതിനാൽ, ഈ ശാരീരിക അസ്വസ്ഥതകൾ മദ്യം കിട്ടാത്തതുകൊണ്ടുള്ള വിഡ്രോവൽ സിംപ്റ്റംസ് ആണെന്ന് ബന്ധുക്കൾ തെറ്റിദ്ധരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഇയാളെ ഒരു ഡീ അഡിക്ഷൻ സെന്ററിലും കൊണ്ടുപോയിരുന്നു. ഈ യാത്രകളും സന്ദർശനങ്ങളും കാരണമാണ് രോഗിക്ക് സമ്പർക്കം കൂടുതലാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആരോഗ്യവകുപ്പ് എത്തിയത്. സമ്പർക്കപ്പട്ടിക കൃത്യമായി തയ്യാറാക്കി പ്രതിരോധ നടപടികൾ ശക്തമാക്കാനാണ് കോഴിക്കോട് നിപ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദേശം.












Click it and Unblock the Notifications