പോർട്ട് ഓഫീസറായിട്ടാണ് സുരേന്ദ്രന് ചുമതലയേറ്റതെന്ന് അറിഞ്ഞില്ല; പരിഹാസവുമായി യൂത്ത് ലീഗ്
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് നടത്തുന്ന ഷഹീന്‍ബാഗ് മോഡല്‍ അനിശ്ചിത കാല സമരത്തിനെതിരെ വലിയ വിമര്‍ശനമാണ് കെ സുരേന്ദ്രന് കഴിഞ്ഞ ദിവസം നടത്തിയിരുന്നത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി കോഴിക്കോ എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം.
ഷാഹീന്‍ബാഗ് മോഡല്‍ സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്നും രാജ്യദ്രോഹികളാണെന്നും സുരേന്ദ്രന് ആരോപിച്ചിരുന്നു. ഇപ്പോഴിതാ സുരേന്ദ്രന് ശക്തമായ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് നേതാവായ പികെ ഫിറോസ്. വിശദാംശങ്ങള്‍ ഇങ്ങനെ...
അനുമതി നല്‍കിയിട്ടില്ല
കോഴിക്കോട് കടപ്പുറത്ത് പന്തല്‍ കെട്ടാനോ സമരം നടത്താനോ കോര്പറേഷന് ഭരണസമിതി യൂത്ത് ലീഗിന് അനുമതി നല്‍കിയിട്ടില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. അവിടെ എന്താണ് നടക്കുന്നതെന്ന് പൊലീസ് അന്വേഷിക്കണമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്
'കടപ്പുറത്ത് കഴിഞ്ഞ കുറച്ചു ദിവസമായി തീവ്രവാദികള്‍ ഷാഹീന്‍ബാഗ് സ്ക്വയര്‍ എന്നൊക്കെ പറഞ്ഞ് വിഷലിപ്തമായ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ കോര്‍പറേഷനില്‍ അന്വേഷിച്ചപ്പോള്‍ ഒരു അനുമതിയും സമരത്തിന് കൊടുത്തിട്ടില്ല എന്നാണ് അറിഞ്ഞത്. അവിടെ തീവ്രവാദികള്‍ അഴിഞ്ഞാടുകയാണ്'-സുരേന്ദ്രന് പറഞ്ഞു.
നിലയ്ക്ക് നിര്‍ത്താന്‍
കോര്പ്പറേഷന് അധികൃതരോ പോലീസുകാരോ അവിടെ എന്താണ് നടക്കുന്നതെന്ന് പോയി അന്വേഷിക്കാനുള്ള മര്യാദ കാട്ടേണ്ടതായിരുന്നു. മുസ്ലിങ്ങളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ വര്‍ഗീയതയും തീവ്രവാദവും ഈ നാട്ടില്‍ വളര്‍ത്താന്‍ ഗുരുതരമായിട്ടുള്ള ക്രിമിനല്‍ കുറ്റം ചെയ്യുന്ന ഈ രാജ്യദ്രോഹികളെ എന്താണ് നിലയ്ക്ക് നിര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
മറുപടി
ഇതോടെയാണ് കെ സുരേന്ദ്രന് മറുപടിയുമായി യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ് രംഗത്ത് എത്തിയത്. ബിജെപി അല്ല, യൂത്ത് ലീഗാണ് സമരം നടത്തുന്നത്. സുരേന്ദ്രന്റെ തിട്ടൂരത്തിനനുസരിച്ച് സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്നും പി.കെ ഫിറോസ് പറഞ്ഞു. നിയമം അനുസരിച്ചാണ് തങ്ങള്‍ സമരം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യമായിട്ടും അറിയില്ലായിരുന്നു
അനുമതി വാങ്ങാതെയാണ് കോഴിക്കോട് കടപ്പുറത്ത് യൂത്ത് ലീഗ് സമരം ചെയ്യുന്നതെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. കടപ്പുറത്തിന്റെ അനുമതി കൊടുക്കുന്ന പോർട്ട് ഓഫീസറായിട്ടാണ് കെ. സുരേന്ദ്രൻ ചുമതലയേറ്റെടുത്തതെന്ന് സത്യമായിട്ടും അറിയില്ലായിരുന്നുവെന്നും പികെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ഗതികേട് യൂത്ത് ലീഗിനില്ല
ഞങൾ കരുതിയത് താങ്കളെ ബിജെപി യുടെ സംസ്ഥാന പ്രസിഡണ്ടായിട്ടാണ് പ്രഖ്യാപിച്ചതെന്നാണ്. ഏതായാലും താങ്കളുടെയോ ബിജെപിയുടെയോ അനുമതി വാങ്ങി സമരം നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ല. പിന്നെ തീവ്രവാദികളാണ് സമരം നടത്തുന്നത് എന്ന അഭിപ്രായത്തെ സംബന്ധിച്ച്.
അങ്ങിനെ പറഞ്ഞത്
സമരം ചെയ്യുന്നത് ബിജെപി പ്രവർത്തകരാണെന്ന തെറ്റിദ്ധാരണയിലായിരിക്കും അദ്ധേഹം അങ്ങിനെ പറഞ്ഞത്. കാരണം കേരളത്തിലെ ഏറ്റവും വലിയ തീവ്രവാദ പ്രസ്ഥാനം ബിജെപിയാണ്.ഇനി അനുമതിയുടെ കാര്യം. നിലവിൽ എല്ലാ അനുമതിയും വാങ്ങിയിട്ടാണ് യൂത്ത് ലീഗ് സമരം ചെയ്യുന്നത്. എന്ന് കരുതി എല്ലായ്പ്പോഴും അനുമതി വാങ്ങി സമരം ചെയ്യണമെന്നുമില്ല.
സമര ചരിത്രത്താളുകൾ
നിയമലംഘനവും സമരമാണെന്ന കാര്യം സുരേന്ദ്രൻ അറിയണമെങ്കിൽ സ്വാതന്ത്ര്യ സമര ചരിത്രത്താളുകൾ ഒന്നു മറിച്ചു നോക്കണം. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരുടെ പിൻമുറക്കാർക്ക് അതിനൊക്കെ സമയമുണ്ടാവുമോ ആവോ!?-എന്നും പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിക്കുന്നു.
സമരം നടത്തുന്നത്
കെ. സുരേന്ദ്രന്റെ അനുമതി വാങ്ങി പരിപാടി നടത്തേണ്ട ഗതികേട് യൂത്ത് ലീഗിനില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പറഞ്ഞു. ബന്ധപ്പെട്ട അധികാരികളോട് മുന്‍കൂര്‍ അനുമതി വാങ്ങിയാണ് കോഴിക്കോട് സമരം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിജിപിക്കുള്ള ഫണ്ട് കുത്തനെ ഉയർത്തി: സർക്കാർ ഉത്തരവ് പുറത്ത്, രണ്ട് കോടിയിൽ നിന്ന് അഞ്ച് കോടിയിലേക്
സിഎഎ: ഷഹീൻബാഗ് പ്രതിഷേധക്കാർക്കെതിരായ ഹർജി സുപ്രീം കോടതിയിൽ, ഇന്ന് പരിഗണിക്കും!!