കോഴിക്കോട് യുഎപിഎ അറസ്റ്റ്; ഞങ്ങൾ മാവോയിസ്റ്റുകളല്ലെന്ന് അലനും താഹയും, കസ്റ്റഡി കാലാവധി നീട്ടി
കോഴിക്കോട്: തങ്ങൾ മാവോയിസ്റ്റുകളല്ലെന്ന് കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് യുഎപിഎ ചുമത്തിയ അലനും താഹയും മാധ്യമങ്ങളോട്. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു ഇരുവരുടെയും പ്രതികരണം. അന്വേഷണ വിധേയമായി സിപിഎമ്മിൽ നിന്നും സസ്പെൻഡ് ചെയ്തതായി നേതാക്കൾ അറിയിച്ചെന്നും ഇരുവരും വ്യക്തമാക്കി.
അലനേയും താഹയേയും മൂന്ന് ദിവസത്തേയ്ക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു. കൂടുതൽ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുന്നത്. കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീട്ടിൽ നിന്നും കണ്ടെടുത്ത ലഘുലേഖകളും പുസ്തകങ്ങളും യുഎപിഎ പോലുള്ള നിയമം ചുമത്താൻ മാത്രം ഗൗരവമുള്ളതല്ലെന്നാണ് ഇരുവരും ഹർജിയിൽ പറയുന്നത്.

അതേ സമയം താഹയും അലനും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ആദ്യ ദിവസം തന്നെ മർദ്ദിച്ചുവെന്ന് താഹയും പരാതിപ്പെട്ടു. നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്തണോ എന്ന കാര്യത്തിൽ നാളെ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. കഴിഞ്ഞ ദിവസം എൻഐഎ സംഘം ഇരുവരേയും ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ നവംബർ 2നാണ് പന്തീരാങ്കാവിൽ നിന്നും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് ലഘുലേഖകൾ കണ്ടെടുത്തെന്നും ഇരുവരേയും വർഷങ്ങളായി നിരീക്ഷിച്ച് വരികയുമാണെന്നാണ് പോലീസ് പറയുന്നത്.












Click it and Unblock the Notifications