കോഴിക്കോട് യുഎപിഎ കേസ്; അലൻ ശുഹൈബിനെ 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു!
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളിൽ അലൻ ശുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പതിനഞ്ച് ദിവസത്തേക്കാണ് അലനെ കസ്റ്റഡിയിൽ വിട്ടത്. താഹ ഫൈസലിന് കടുത്ത പനിയാണ് അതുകൊണ്ട് തന്നെ പോലീസ് കസ്റ്റഡി തീരുമാനം വ്യാഴാഴ്ചത്തേക്ക് മാറ്റി. അലൻ ഷുഹൈബിനെ മാത്രമാണ് ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
ഫാത്തിമയുടെ ആത്മഹത്യ;അധ്യാപകന്റെ പീഡനമെന്ന് ആവർത്തിച്ച് കുടുംബം,മെസ്സിലിരുന്ന് കരയാറുണ്ടെന്ന് പിതാവ്
അലനെ 15-ാം തീയതി 11 മണി വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവില്ലാത്തതിനാൽ പൊലീസ് പഴയ എഫ്ബി പോസ്റ്റ് ആയുധമാക്കുന്നുവെന്ന് അലൻ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം സമ്മതിച്ചിട്ടില്ലെന്നും അലൻ പറഞ്ഞു. ചോദ്യം ചെയ്യൽ വീഡിയോയിൽ പകർത്തണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു.
ഹൈക്കോടതിയിൽ ജാമ്യഹർജി നിലനിൽക്കുന്നതിനാൽ കസ്റ്റഡി നൽകരുതെന്ന് പ്രതിഭാഗം വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. അതിനിടെ ജയിലിൽ വെച്ചു പനി പിടിച്ച താഹ ഫസലിനെ കോഴിക്കോട് ജനറൽ ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്നു. കുറ്റം ചെയ്തിട്ടില്ലെന്ന് ചികിത്സക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ താഹയും ആവർത്തിച്ചു.
രണ്ടാം തീയതി രാത്രി പൊലീസ് ഭക്ഷണം നൽകിയില്ലെന്നും ജയിൽ വാർഡന്മാർ മാവോയിസ്റ്റെന്ന് വിളിച്ചെന്നും അലൻ കോടതിയിൽ പരാതി പറഞ്ഞു. അതേസമയം പോലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെങ്കിൽ കസ്റ്റഡി കാലാവധി നീട്ടി ചോദിച്ചേക്കുമെന്നാണ് പുറ്തത് വരുന്ന സൂചനകൾ.