ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്, വഴിപാട് രശീത് എടുക്കരുത്, സർക്കാരിനെ പൂട്ടാൻ 'ശശികല ഫോർമുല'
Recommended Video
എരുമേലി: ശബരിമല വിഷയത്തില്‍ സര്‍ക്കാരാണ് കോടതി വിധിക്ക് കാരണക്കാര്‍ എന്നാണ് ബിജെപി അടക്കം വന്‍ പ്രചാരണം നടത്തുന്നത്. ശബരിമലയെ തകര്‍ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയടക്കം ആവര്‍ത്തിച്ച് ആരോപിക്കുന്നത്. ഇതേ ആളുകള്‍ തന്നെയാണ് ക്ഷേത്രത്തിലെ സ്വത്ത് സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്നും ആരോപിക്കുന്നത്.
മന്ത്രിമാരെ കൈകാര്യം ചെയ്യുമെന്നും പിണറായി വിജയന് ചെരിപ്പ് കൊണ്ട് അടി കിട്ടുമെന്നും വരെ പൊതുജനമധ്യത്തില്‍ പ്രസംഗിക്കുന്നു. വര്‍ഗീയ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധയായ കെപി ശശികലയും ശബരിമല വിഷയത്തില്‍ വന്‍ ആഹ്വാനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
നീക്കം സർക്കാരിന് എതിരെ
ഇതുവരെ കാല് ഉറച്ച് നില്‍ക്കാന്‍ സാധിക്കാത്ത കേരളത്തിന്റെ മണ്ണില്‍ വേരുറപ്പിക്കാനുള്ള ഏറ്റവും നല്ല അവസരമായിട്ടാണ് ശബരിമല വിഷയത്തെ സംഘപരിവാര്‍ കാണുന്നത്. വര്‍ഷങ്ങളോളം കേസ് നടന്നിട്ടും നിയമപരമായി ഒരു നീക്കവും നടത്താതെ, വിധി വന്നപ്പോള്‍ പിന്തുണച്ചവരാണ് രായ്ക്ക് രാമായനം രാഷ്ട്രീയ നേട്ടം നോക്കി മലക്കം മറിഞ്ഞത്. ജനവികാരം സര്‍ക്കാരിന് എതിരെ തിരിക്കാന്‍ കൊണ്ട് പിടിച്ച് ശ്രമങ്ങള്‍ നടക്കുന്നു.
അധിക വരുമാനം
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അധിക വരുമാനമാണ് എന്നാണ് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികല നേരത്തെ പ്രസംഗിച്ചത്. ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാവാന്‍ കേരളത്തിലെ ഹൈന്ദവ സമൂഹം തയ്യാറല്ലെന്നും കെപി ശശികല പറയുകയുണ്ടായി.
ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത്
ശബരിമല വിധിക്കെതിരെ എരുമേലിയില്‍ നടന്ന നാമജനഘോഷയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ ശശികല ആവശ്യപ്പെട്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് എന്നാണ്. വഴിപാട് രശീത് എടുക്കുകയും ചെയ്യരുത് എന്നും ശശികല ആവശ്യപ്പെട്ടു.
പകരം സ്വാമി ശരണം
പണത്തിന് പകരം സ്വാമി ശരണം എന്ന് എഴുതിയ കുറിപ്പ് നിക്ഷേപിക്കണം എന്നും ശശികല ആവശ്യപ്പെടുന്നു. ശബരിമലയില്‍ പങ്കാളിത്തം ഇല്ലാത്തവര്‍ക്ക് പണം നല്‍കേണ്ടതില്ല. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം കൊടുത്തത് എന്നും ശശികല ആരോപിച്ചു.
തന്ത്രിയാണ് തീരുമാനിക്കേണ്ടത്
ക്ഷേത്രത്തിലെ ആചാരങ്ങള്‍ തന്ത്രിയാണ് തീരുമാനിക്കേണ്ടത്. അവിടെ എന്ത് ചെയ്യണമെങ്കിലും തന്ത്രിയുടെ അഭിപ്രായം തേടണം എന്നതാണ് നീതി. ഹിന്ദുക്കളുടെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് ദേവസ്വം ബോര്‍ഡ്. എന്നാല്‍ ഇവര്‍ ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയിരിക്കുന്നുവെന്നും ശശികല പറഞ്ഞു.
പണം ഇങ്ങോട്ടല്ല അങ്ങോട്ട്
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍ക്കൂട്ടുന്നു എന്നത് സംഘപരിവാര്‍ കാലങ്ങളായി നടത്തുന്ന വ്യാജ പ്രചാരണമാണ്. ക്ഷേത്രങ്ങളിലെ വരുമാനം ക്ഷേത്രങ്ങളുടെ മാത്രം ആവശ്യത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നത് സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുളളതാണ്. അത് മാത്രമല്ല ക്ഷേത്രങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് ഗ്രാന്റായി പണം അങ്ങോട്ടാണ് കൊടുക്കുന്നതും.