പേരക്കുട്ടിയേയുമെടുത്ത് കെപി ശശികല വീണ്ടും ശബരിമലയിലേക്ക്.. നാടകീയ രംഗങ്ങള്‍.. ഒടുവില്‍ അനുമതി
Recommended Video
സന്നിധാനത്ത് ഇന്ന് വരെ കണ്ടിട്ടില്ലാത്ത വിധം പ്രതിഷേധങ്ങളാണ് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നത്. സംഘര്‍ഷ സാധ്യതകള്‍ പരിഗണിച്ച് നട അടയ്ച്ച ശേഷം ആരും സന്നിധാനത്ത് തുടരരുതെന്ന് പോലീസ് വ്യക്തമാക്കിയിട്ടും നിയന്ത്രണങ്ങളെല്ലാം മറികടന്ന് അന്‍പതോളം പേര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ സന്നിധാനത്ത് തമ്പടിക്കാന്‍ ശ്രമിച്ചിരുന്നു. നാമജപം വിളിച്ച് നടപന്തലിലേക്ക് ഒരുകൂട്ടം നീങ്ങിയതോടെ ശബരിമലയില്‍ ചരിത്രത്തിലെങ്ങുമില്ലാത്ത പോലീസ് നടപടിക്കാണ് കഴിഞ്ഞ ദിവസം സന്നിധാനം വേദിയായി. ഇതോടെ 50 ഓളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.
ശബരിമലയിൽ പോലീസിനെക്കൊണ്ട് നടക്കില്ലെങ്കിൽ കേന്ദ്ര സേന? നിർണായക നീക്കം, ബിജെപി വെട്ടിലാകും!
ഇതിനെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഇതിനിടെ ശബരിമലയിലേക്ക് ദര്‍ശനം നടത്തണമെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് കെപി ശശികല ഇന്ന് വീണ്ടും രാവിലെ ശബരിമലയിലേക്ക് പുറപ്പെട്ടു.
സന്നിധാനത്തേക്ക്
ഇന്ന് രാലിലെയാണ് കെപി ശശികല കൊച്ചുമക്കളേയും കൊണ്ട് ശബരിമലയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ നിലയ്ക്കലില്‍ എത്തിയതോടെ ശശികലയും സംഘവും സഞ്ചരിച്ച ബസ് പോലീസ് തടഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാനാണ് ഉദ്ദേശമെങ്കില്‍ മലയിലേക്ക് പുറപ്പെടരുതെന്ന് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശശികലയെ അറിയിച്ചു.
ചോറൂണിന്
എന്നാല്‍ കൊച്ചുമക്കളേയും കൊണ്ടാണ് താന്‍ സന്നിധാനത്തേക്ക് പോകുന്നതെന്നും അവരുടെ ചോറൂണ് നടത്തേണ്ടതുണ്ടെന്നും ശശികല പോലീസിനെ അറിയിച്ചു. നിലയ്ക്കലില്‍ നില്‍ക്കുന്ന കുട്ടികളുടെ അമ്മമാര്‍ക്ക് അവരെ തിരിച്ച് ഏല്‍പ്പിക്കണമെങ്കില്‍ തനിക്ക് മലയിറങ്ങണമല്ലോയെന്നായിരുന്നു ശശികല പോലീസിനോട് പറഞ്ഞത്.
ആറ് മണിക്കൂര്‍
ഇതോടെ ആറ് മണിക്കൂര്‍ സമയം ശശികലയ്ക്ക് പോലീസ് നല്‍കി. ചോറൂണ് നടത്തി ദര്‍ശനം കഴിഞ്ഞ് ആറ് മണിക്കൂറിനുള്ളില്‍ മലയിറങ്ങണമെന്ന കര്‍ശന നിര്‍ദ്ദേശം അടങ്ങിയ നോട്ടീസ് പോലീസ് ശശികലയ്ക്ക് കൈമാറി. തുടര്‍ന്ന് ഇത്തരത്തില്‍ ഒരു നോട്ടീസിന്‍റെ ഉറപ്പ് നല്‍കി മല കയറണമോയെന്ന കാര്യം ശശികല ഹിന്ദു ഐക്യവേദി നേതാക്കളെ വിളിച്ച് ചോദിച്ചു.
മലയിറങ്ങും
എന്നാല്‍ പോലീസിന് ഉറപ്പ് നല്‍കി സന്നിധാനത്തേക്ക് പോകാനായിരുന്നു നിര്‍ദ്ദേശം. ഇതോടെ നോട്ടീസില്‍ ഒപ്പിട്ട് നല്‍കി ശശികല സന്നിധാനത്തേക്ക് തിരിച്ചു. ശശികലയ്ക്കൊപ്പം എട്ട് പേരടങ്ങുന്ന സംഘവും സന്നിധാനത്തേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ സന്നിധാനത്തുണ്ടായ പ്രശ്നങ്ങളുടെ പേരിലാണോ സശികലയുടെ സന്ദര്‍ശനം എന്ന സംശയം പോലീസിന് ഉണ്ടായിരുന്നെന്നും എന്നാല്‍ പേരക്കുട്ടികളുടെ ചോറൂണിനാണ് പോയതെന്ന് വ്യക്തമാക്കിയതോടെ പോകാന്‍ അനുമതി നല്‍കുകയായിരുന്നെന്നും എസ്പി യതീഷ് ചന്ദ്ര അറിയിച്ചു.
ബഹളം വെച്ചു
സന്നിധാനത്തേക്ക് പോകുന്നതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് തന്നെയായിരുന്നു ശശികല മാധ്യമപ്രവര്‍ത്തകരോടും അറിയച്ചത്. അതേസമയം ശശികലയോട് പോലീസ് സംസാരിക്കുന്നതിനിടയില്‍ ബഹളം വെയ്ക്കാന്‍ ശ്രമിച്ച ശശികലയുടെ മക്കളെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ശശികലയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യതീഷ് ചന്ദ്ര അറസ്റ്റ് ചെയ്യില്ലെന്ന് അറിയിച്ചു.
അറസ്റ്റ് ചെയ്തു
കഴിഞ്ഞ ദിവസം നിയന്ത്രണങ്ങള്‍ ലംഘിച്ച് മലകയറാനെത്തിയ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഹിന്ദു ഐക്യവേദി സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും വ്യാപക ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ശന നിര്‍ദ്ദേശങ്ങളോട് പോലീസ് ശശികലയെ വിട്ടയക്കുകയായിരുന്നു.
കാമ്പിലേക്ക് മാറ്റി
അതിനിടെ സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ അന്‍പതോളം പേരെ പോലീസ് മണിയാര്‍ ക്യാമ്പിലേക്ക് മാറ്റി. അറസ്റ്റിന് കാരണമായ നാമജപ പ്രതിഷേധം ആസൂത്രിതമാണെന്നും പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്നും പോലീസ് പറഞ്ഞു. മനപ്പൂര്‍വ്വം സംഘര്‍ഷം ലക്ഷ്യമിട്ട് എറണാകുളം , തൃശ്ശൂര്‍ ജില്ലകളില്‍ നിന്ന് എത്തിയവരാണ് ഇവരെന്നും പോലീസ് വ്യക്തമാക്കി.
ചിത്തിര ആട്ടത്തിന് എത്തിയവര്‍
ഇവര്‍ തന്നെയാണ് ചിത്തിര ആട്ട പൂജ സമയത്ത് സന്നിധാനത്ത് എത്തി പ്രശ്നമുണ്ടാക്കിയതെന്നും പോലീസ് പറയുന്നു. ഇന്നലെ അറസ്റ്റ് ചെയ്തവരില്‍ 15 പേര്‍ ശബരിമലയിലും നിലയ്ക്കലിലുമുണ്ടായിരുന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും പോലീസ് അറിയിച്ചു.
ബിജെപിയെ തറപറ്റിക്കാന്‍ മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ഇറക്കിയത് ഏറ്റവും വലിയ 'തുറുപ്പുഗുലാന്‍'!
ബിജെപിക്ക് ഇടിത്തീയായി പ്രമുഖ വനിതാ എംഎല്‍എയുടെ രാജി! രാജി വെച്ച പിന്നാലെ എംഎല്‍എ കോണ്‍ഗ്രസില്‍