'മാപ്പിള ലഹള തികഞ്ഞ വംശഹത്യ', വാരിയംകുന്നത്തിനെ പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് ശശികല
തിരുവനന്തപുരം: പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ ബിജെപി അടക്കമുളള സംഘടനകള്‍ സംസ്ഥാനത്ത് വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്വാതന്ത്ര്യ സമര സേനാനി അല്ലെന്നും മാപ്പിള ലഹള ഹിന്ദു വിരുദ്ധ കലാപമായിരുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഇടംപിടിച്ചത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. പിന്നാലെ പ്രധാനമന്ത്രി ഇടപെട്ട് പേര് നീക്കം എന്നാവശ്യപ്പെട്ടിരിക്കുകയാണ് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല.
ശരിക്കും ഞെട്ടലുളവാക്കുന്നു
ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്: '' കേന്ദ്ര സർക്കാരിൻ്റെ സാംസ്കാരിക വകുപ്പും ഐസിഎച്ച്ആറും ചേർന്ന് തമിൾനാട് ,കേരള, ആന്ധ്ര, തെലങ്കാന, കേരളം എന്നീ സംസ്ഥാനങ്ങളിലെ സമരവുമായി ബന്ധപ്പെട്ട രക്തസാക്ഷി പട്ടിക പുറത്തിറക്കിയതിൽ ഹിന്ദു വംശഹത്യയ്ക്ക് നേതൃത്വം നൽകിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസലിയാർ എന്നിവരുടെ പേരുകൾ ഉൾപ്പെട്ടത് ശരിക്കും ഞെട്ടലുളവാക്കുന്നു.
തികഞ്ഞ വംശഹത്യയെന്ന്
തുർക്കിയിലെ ഖലീഫക്ക് വേണ്ടി അഫ്ഗാനിലെ അമീറിനെ കാത്ത് ഏതാനും മാസങ്ങൾ നടത്തിയ ഇസ്ലാമിക ആക്രമണമായിരുന്നു 1921 ലെ മാപ്പിള ലഹള.വാസ്തവത്തിൽ അത് ഇസ്ലാമിക ഭരണ സ്ഥാപനമാണ് ലക്ഷ്യമാക്കിയത് .അതിന് വേണ്ടി സ്വത്തും മാനവും മതവും ആരാധനാലയങ്ങളും നഷ്ടപ്പെട്ടത് അവിടുത്തെ ഹിന്ദുക്കൾക്കാണ്. തികഞ്ഞ വംശഹത്യയാണ് മാപ്പിള ലഹളയിൽ നടന്നത്.
ലഹളക്കാരെ വെള്ളപൂശി
പിന്നീട് കേരളത്തിലെ ഭരണാധികാരികൾ വോട്ടുബാങ്കിനു വേണ്ടി ഈ ലഹളക്കാരെ വെള്ളപൂശുകയും മാപ്പിള ലഹളയെ സ്വാതന്ത്ര്യ സമരമാക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയതു. അതിനെ പിൻപറ്റിയാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും സ്വാതന്ത്ര്യ സമര പോരാളികളായി ചരിത്ര നിഘണ്ടുവിൽ സ്ഥാനം പിടിച്ചത് .
ചരിത്ര വിരുദ്ധമായ വളച്ചൊടിക്കൽ
അലി മുഹമ്മദ് നൗഷാദ് അലി, മുഹമ്മദ് ഷക്കീബ് അൽത്താർ, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ റിസേർച്ച് ആന്റ് എഡിറ്റോറിയൽ ടീമാണ് ഇപ്പോഴത്തെ നിഘണ്ടുവിൽ ചരിത്ര വിരുദ്ധമായ ഈ വളച്ചൊടിക്കൽ നടത്തിയത്. ഇരകളാക്കപ്പെട്ട ജനതയോടുള്ള കൊടും ക്രൂരതയാണിത്. നാടിന്റെ സംസ്കാരത്തിലും പുരോഗതിയിലും ശാക്തീകരണത്തിലും ബദ്ധശ്രദ്ധ പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇടപെട്ട് സത്യത്തിനും ചരിത്ര വസ്തുതകൾക്കും വിരുദ്ധമായ ഈ നിഘണ്ടു പിൻവലിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.
പുസ്തകം പിൻവലിക്കണം
സാംസ്കാരിക വകുപ്പും ഇന്ത്യൻ ചരിത്ര ഗവേഷക വകുപ്പും അവരുടെ തെറ്റു തിരുത്തി സ്വാതന്ത്യസമര രക്തസാക്ഷി പട്ടികയിൽ നിന്നും വംശഹത്യ നടത്തിയ വാരിയൻ കുന്നത്ത് കഞ്ഞഹമ്മദ് ഹാജിയേയും ആലി മുസലിയാരേയും ഒഴിവാക്കണം. ഈ പട്ടിക ഉൾപ്പെട്ട പുസ്തകം പിൻവലിക്കണം. അത് ഇരകളുടെ കുടുംബത്തോട് ചെയ്യുന്ന സാമാന്യ നീതിയാണ്. മാത്രമല്ല യഥാർത്ഥ രക്തസാക്ഷികളുടെ മഹിമ കുറയാനും വിശ്വാസ്യത സംശയിക്കാനും ഈ ചരിത്ര നിഘണ്ടു ഇടയാക്കും''.