ശബരിമല താൽക്കാലിക ഇടത്താവളം ശശികല ഉദ്ഘാടനം ചെയ്തു, നടപടി വിവാദത്തിൽ
തിരുവല്ല: തിരുവല്ലയിലെ താൽക്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല ഉദ്ഘാടനം ചെയ്ത നടപടി വിവാദത്തിൽ. സർക്കാർ സഹായത്തോടെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ഇടത്താവളമാണ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശശികല ഉദ്ഘാടനം ചെയ്തത്. തിരുവല്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ച ശേഷം ശശികല ഇവിടേക്കാണ് ആദ്യം എത്തിയത്.
അറസ്റ്റിലായതു മുതൽ റാന്നി പോലീസ് സ്റ്റേഷനിൽ ഉപവാസമിരിക്കുകയായിരുന്നു ശശികല. ഭക്ഷണം കഴിക്കാനായി ഇടത്താവളത്തിൽ എത്തിയ ശേഷമാണ് ഉദ്ഘാടനം നിർവഹിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റി ധനസഹായം നൽകിയിട്ടുണ്ടെങ്കിലും ശബരിമല ധര്‍മ്മ സേവാ പരിഷത്തിനാണ് ഇടത്താവളത്തിന്റെ നടത്തിപ്പ് ചുമതലയെന്നാണ് നഗരസഭ ചെയർമാന്റെ വിശദീകരണം. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ശ്രീകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ ഇടത്താവളം ഉദ്ഘാടനം ചെയ്യാനായി ശശികലയെ ക്ഷണിക്കുകയായിരുന്നുവെന്ന് ധർമ്മസേവാ പരിഷത്ത് വ്യക്തമാക്കി.
നിയന്ത്രണങ്ങൾ മറികടന്ന് രാത്രി സന്നിധാനത്തേയ്ക്ക് പോകാൻ ശ്രമിച്ച ശശികലയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ശനിയാഴ്ച ഹിന്ദു ഐക്യവേദിയും ശബരിമല കർമ സമിതിയും ഹർത്താൽ ആചരിച്ചു. ജാമ്യം ലഭിച്ച ശശികല ആരോഗ്യം അനുവദിച്ചാൽ ഉടൻ തന്നെ ശബരിമലയിലേക്ക് എത്തുമെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications