യതീഷ് ചന്ദ്രയെ പൂട്ടാൻ ശശികലയും, ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും പരാതി നൽകും
Recommended Video
തിരുവനന്തപുരം: ശബരിമല സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുളള തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഐപിഎസ് ബിജെപിയുടെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. ശശികലയും കെ സുരേന്ദ്രനും അടക്കമുളള സംഘപരിവാര്‍ നേതാക്കളെ വിറപ്പിച്ചതും കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് തര്‍ക്കിച്ചതുമെല്ലാമാണ് ബിജെപിയെ ചൊടിപ്പിച്ചത്.
യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി വലിയ പ്രതിഷേധവും ഉയര്‍ത്തുന്നു. ഹൈക്കോടതി ഈ ചൂടന്‍ പോലീസ് ഓഫീസറെ വിമര്‍ശിച്ചതും ബിജെപിക്ക് ഊര്‍ജമാണ്. അതിനിടെ കൊച്ചുമക്കളുമായി മല കയറാനെത്തിയപ്പോള്‍ തടഞ്ഞ യതീഷ് ചന്ദ്രയെ പൂട്ടാന്‍ കെപി ശശികല തന്നെ രംഗത്തിറങ്ങുന്നുമുണ്ട്.
യതീഷ് ചന്ദ്രയെ പൂട്ടാൻ
പേരക്കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താന്‍ ശബരിമല സന്നിധാനത്തേക്ക് പോകാന്‍ എത്തിയ തന്നെ തടഞ്ഞ യതീഷ് ചന്ദ്രയ്ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നിയമത്തിന്റെ വഴിയേ പോകാനാണ് കെപി ശശികലയുടെ നീക്കം. നേരത്തെ മരക്കൂട്ടത്ത് വെച്ച് അറസ്റ്റ് ചെയ്തതിന് എതിരെ ശശികല വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. കുഞ്ഞുങ്ങളോടൊപ്പം പോയ തന്നെ തടഞ്ഞതിന് എസ്പിക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മീഷനും കോടതിയിലും പരാതി നല്‍കാനാണ് ശശികലയുടെ നീക്കം.
പുലർച്ചെ അറസ്റ്റ്
സുരക്ഷാ നടപടികളുടെ ഭാഗമായി ശബരിമലയിലേക്ക് രാത്രി യാത്ര പോലീസ് നിരോധിച്ചിരുന്നു. മാത്രമല്ല സന്നിധാനത്ത് സംഘര്‍ഷത്തിന് നേതൃത്വം കൊടുക്കാന്‍ സാധ്യതയുളള സംഘപരിവാര്‍ നേതാക്കളെ തടയുകയും ചെയ്തിരുന്നു. പോലീസ് നിയന്ത്രണം മറികടന്ന് രാത്രി സന്നിധാനത്തേക്ക് പോകാന്‍ എത്തിയ ശശികല അറസ്റ്റിലാകുന്നത് അങ്ങിനെയാണ്. 5 മണിക്കൂറോളം തടഞ്ഞ് വെച്ച് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അറസ്റ്റ്.
ഉപാധികളോടെ ജാമ്യം
തുടര്‍ന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ സ്റ്റേഷനിലെത്തിച്ചു. വിഷലിപ്തമായ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധയായ ശശികലയ്ക്ക് വേണ്ടി ഹിന്ദു ഐക്യവേദിയും ശബരിമല സംരക്ഷണ സമിതിയും ബിജെപി പിന്തുണയോടെ ഹര്‍ത്താല്‍ നടത്തി ഒരു ദിവസം കേരളത്തെ സ്തംഭിപ്പിക്കുകയുമുണ്ടായി. പിന്നീട് കര്‍ശന ഉപാധികളോടെ ശശികലയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയുണ്ടായി.
ചോറൂൺ നടത്താൻ കുട്ടികൾക്കൊപ്പം
ജാമ്യം നേടി പുറത്ത് ഇറങ്ങിയ ശശികല രണ്ടാം തവണ എത്തിയത് പേരക്കുട്ടികളുമായാണ്. കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താനാണ് ശശികല എത്തിയത്. പമ്പയിലേക്ക് പോകാന്‍ ശശികലയും കുട്ടികളും മക്കളും അടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് ബസ്സില്‍ കയറിയപ്പോള്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തി തടഞ്ഞു. പ്രശ്‌നമുണ്ടാക്കാന്‍ ആണെങ്കില്‍ സന്നിധാനത്തേക്ക് പോകരുത് എന്നാവശ്യപ്പെട്ടു.
6 മണിക്കൂർ സമയം
എന്നാല്‍ പ്രശ്‌നമുണ്ടാക്കാന്‍ അല്ലെന്നും പേരക്കുട്ടികള്‍ക്ക് ചോറൂണ്‍ നടത്താനാണ് എന്നും ശശികല അറിയിച്ചു. ചോറൂണ്‍ നടത്തിയ ശേഷം മലയിറങ്ങുമെന്നും അവിടെ തങ്ങില്ലെന്നും ഉറപ്പ് വേണമെന്ന് യതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. 6 മണിക്കൂറിനകം തിരിച്ചിറങ്ങണം എന്നാണ് എസ്പി മുന്നോട്ട് വെച്ച നിബന്ധന. ശശികല ഏറെ നേരെ തര്‍ക്കിച്ചുവെങ്കിലും ഉറപ്പ് തരാതെ പോകാന്‍ സാധിക്കില്ല എന്ന നിലപാടില്‍ യതീഷ് ചന്ദ്ര ഉറച്ച് നിന്നു.
നോട്ടീസ് നൽകി
നിശ്ചിത സമയത്തിനുളളില്‍ മടങ്ങും എന്ന് വ്യക്തമാക്കുന്ന നോട്ടീസില്‍ ഒപ്പിട്ട് നല്‍കാനും എസ്പി ആവശ്യപ്പെട്ടു. അതിനിടെ എസ്പിയോട് തര്‍ക്കിക്കാന്‍ ശ്രമിച്ച ശശികലയുടെ മക്കളെ ബസ്സില്‍ നിന്ന് പുറത്താക്കാനും അറസ്റ്റ് ചെയ്യാനും യതീഷ് ചന്ദ്ര നിര്‍ദേശിച്ചു. പോലീസ് നോട്ടീസില്‍ ഒപ്പിട്ട് നല്‍കി സന്നിധാനത്തേക്ക് പോകണമോ എന്ന കാര്യം ശശികല ഹിന്ദു ഐക്യവേദി നേതാക്കളോട് ഫോണില്‍ അഭിപ്രായം തേടി.
ക്രിമിനലിനെ പോലെ പെരുമാറി
പോലീസിന് ഉറപ്പ് നല്‍കി പോകാന്‍ നേതാക്കള്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ശശികല നോട്ടീസില്‍ ഒപ്പിട്ട് നല്‍കി സന്നിധാനത്തേക്ക് തിരിച്ചു. പോലീസ് പറഞ്ഞ നിശ്ചിത സമയത്തിനുളളില്‍ തന്നെ മലയിറങ്ങുകയും ചെയ്തു. തനിക്ക് രാഷ്ട്രീയ ഉദ്ദേശം ഇല്ലായിരുന്നുവെന്നും പോലീസ് തന്നോട് ക്രിമിനലിനോട് പെരുമാറുന്നത് പോലെയാണ് പെരുമാറിയത് എന്നും സന്നിധാനത്ത് നിന്ന് തിരിച്ച് എത്തിയതിന് ശേഷം ശശികല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
കേന്ദ്രമന്ത്രി കറുത്തവനായത് കൊണ്ട് പുച്ഛം, യതീഷ് ചന്ദ്രയോട് കലിപ്പിൽ ബിജെപി, കേന്ദ്രത്തിന് പരാതി!