പ്രശ്നങ്ങൾ ഉള്ളി തൊലിച്ചതുപോലെ; രാജിവെച്ചവരെ തിരിച്ചെടുക്കണമെങ്കിൽ മാപ്പ് പറയണമെന്ന് കെപിഎസി ലളിത
കൊച്ചി: മലയാള സിനിമയിലെ പ്രശ്നങ്ങൾ ഉള്ളിതൊലിച്ചതുപോലെയെ ഉള്ളുവെന്ന് കെപിഎസി ലളിത. വെറുതെ ബഹളം ഉണ്ടാക്കുകയാണ്. പീഡനമൊക്കെ എല്ലാ മേഖലയിലും എല്ലാ കാലത്തും ഉണ്ട്. പക്ഷേ അന്ന് അത് തുറന്ന് പറയാൻ ഇടമില്ലായിരുന്നുവെന്ന് മാത്രം. പക്ഷെ ഇന്ന് അതുണ്ട്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്ത് സംഘടനയിൽ പറയണമായിരുന്നു.
വാർത്താസമ്മേളനമൊക്കെ നടത്തി മറ്റുള്ളവരെക്കൊണ്ട് കൈകൊട്ടി ചിരിപ്പിക്കുന്നത് എന്തിനാണ്, പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങളെ ഉണ്ടായിരുന്നുള്ളുവെന്നും കെപിഎസി ലളിത പറയുന്നു. രാജിവെച്ചവർ ആദ്യം മാപ്പ് പറയട്ടെ, പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ വെച്ചാണ് പറയേണ്ടതെന്നും വാർത്താസമ്മേളനത്തിൽ കെപിഎസി ലളിത വ്യക്തമാക്കി.
നടിയെന്ന് വിളിച്ചാൽ
നടിയെന്ന് വിളിച്ച് അപമാനിച്ചുവെന്ന് പറയുന്ന രേവതി എന്റെ ഭർത്താവിന്റെ ചിത്രങ്ങളിലൊക്കെ അഭിനയിച്ചിട്ടുള്ള ആളാണ്. സിനിമയിൽ യാതൊരു മോശം അനുഭവവും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരാളാണ് രേവതി. തന്റെ ഭർത്താവിന്റെ സിനിമയിൽ പകരക്കാരിയായി അഭിനയിച്ചിട്ടുണ്ട്. നടിയെന്ന് വിളിക്കുന്നത് അപമാനിക്കലാകുന്നതെങ്ങനെയെന്ന് കെപിഎസി ലളിത ചോദിക്കുന്നു
മോഹൻലാൽ അഭിമാനം
മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല, ദേശീയ പുരസ്കാരങ്ങളൊക്കെ കിട്ടിയ ആളാണ്. അദ്ദേഹത്തെ ബഹുമാനിക്കുകയാണ് വേണ്ടത്. മോഹൻലാലിനെപ്പോലെ ഒരാളെയുള്ളു. അതൊക്കെ ദേവത്തിന്റെ തീരുമാനമാണ്. വെറുതെ ബാലിശമായ ആരോപണങ്ങൾ ഉന്നയിച്ചിട്ട് കാര്യമില്ല.
മാപ്പ് പറയട്ടെ
സംഘടനയിൽ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കുക എന്ന് പറയുന്നതിന് ഒരു മാനൃമായ രീതിയുണ്ട്. അവർ വന്ന് ക്ഷമ പറയട്ടെ. അതാണ് വേണ്ടത്. ക്ഷമ പറഞ്ഞാൽ അകത്ത് കയറാം. അത് പെരുപ്പിച്ച് കാണിക്കേണ്ട ആവശ്യമില്ല. കുറ്റപ്പെടുത്താനുള്ളവർക്ക് അതിനുള്ളിൽ നിന്ന് തന്നെ കുറ്റപ്പെടുത്താമായിരുന്നുവെന്നും കെപിഎസി ലളിത പറഞ്ഞു.
എല്ലം നല്ല രീതിയിൽ
സംഘടനയിൽ എല്ലാം നല്ല രീതിയിലാണ് നടക്കുന്നത്. സംഘടനയുടെ യോഗങ്ങളിൽ ഞാൻ ഒന്നും മിണ്ടാറില്ല. സിദ്ദിഖും മറ്റുള്ളവരും ഒന്നും പറയാനില്ലേയെന്ന് ചോദിച്ചാൽ എല്ലാം നന്നായി നടക്കുന്നതുകൊണ്ട് ഒന്നും പറയാനില്ലെന്ന് പറയും. അമ്മ നൽകുന്ന കൈനീട്ടമായ 5000 രൂപ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്.
ഇരയ്ക്കൊപ്പം തന്നെ
ഇരയ്ക്കൊപ്പം തന്നെയാണ് സംഘടന. ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ താൻ പോയിരുന്നു. പെൺകുട്ടിയെ ആശ്വസിപ്പിച്ചു. എന്നാൽ ഇതൊന്നും ആരും കാണുന്നില്ലെന്നും കെപിഎസി ലളിത ആരോപിക്കുന്നു. ഞാൻ ദിലീപിനെ ജയിലിൽ പോയി കണ്ടതുമാത്രമാണ് എല്ലാവരും പറയുന്നത്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ കൈകൊട്ടിച്ചിരിക്കാൻ നോക്കിയിരിക്കുകയാണ് ആളുകൾ.
ദിലീപിന്റെ നല്ല മനസ്
സംഘടനയിൽ എന്റെ പേരിൽ പ്രശ്നം വേണ്ടെന്ന് പറഞ്ഞാണ് ദിലീപ് രാജിക്കത്ത് നൽകിയത്. അത് ദിലീപിന്റെ നല്ല മനസാണ്. അമ്മയിൽ ഉടൻ ജനറൽ ബോഡി വിളിക്കില്ല. ചോദ്യം ചെയ്യാനുള്ള അവകാശം സംഘടനയിലുണ്ട്. സിനിമാ സംഘടനകളിൽവെച്ച് ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് അമ്മയെന്നും കെപിഎസി ലളിത പറഞ്ഞു.
രൂക്ഷ വിമർശനം
ഡബ്ല്യൂസിസിക്കെതിരെ രൂക്ഷമായ വിമർശനമാണ് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ നടൻ സിദ്ദിഖും കെപിഎസി ലളിതയും ഉന്നയിച്ചത്. ഡബ്യൂസിസിയുടെ ആരോപണങ്ങൾ ബാലിശമാണെന്ന് നടൻ സിദ്ദിഖ് ആരോപിച്ചു. ഡബ്ല്യൂസിസിയിൽ ഗൂഡാലോചന നടന്നോയെന്ന് സംശയിക്കുന്നതായും സിദ്ദിഖ് ആരോപിച്ചു.
'നടിമാര്‍ക്കെതിരെ നടപടി, ആക്രമിക്കപ്പെട്ട നടി അടക്കമുള്ളവര്‍ മാപ്പ് പറയണം,പിന്നില്‍ ഗൂഢാലോചന'
ദിലീപ് അമ്മയ്ക്ക് അഞ്ച് കോടി നൽകി, അമ്മ ദിലീപിനോട് സ്നേഹം കാണിക്കുന്നതിൽ എന്താണ് തെറ്റ്?