'കയ്യങ്കളി കേസിൽ ജലീലിനും ജയരാജനും അകമ്പടിയായി ജോസ് കെ മാണി ഉണ്ടാവുന്നത് നല്ലതാണ്';രൂക്ഷ പരിഹാസം
കോട്ടയം; നിയമസഭ കയ്യാങ്കളിക്കേസില് വിചാരണ കോടതി നടപടികള് സ്റ്റേ ചെയ്യണമെന്ന സർക്കാർ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. കേസിൽ മന്ത്രിമാരായ കെടി ജലീലും ഇപി ജയരാജനും നാളെ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജോസ് കെ മാണിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ.അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ജോസ് കെ മാണി ഉണ്ടാകുന്നത് നല്ലതാണ്
കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ നിയമസഭയിൽ കയ്യാങ്കളിയും അക്രമവും നടത്തിയ കേസിൽ കോടതിയിൽ ഹാജരാകാൻ മന്ത്രിമാരായ ഇ പി ജയരാജനും കെ ടി ജലീലും പോകുമ്പോൾ അവർക്കു അകമ്പടിയായി ജോസ് കെ മാണി ഉണ്ടാകുന്നതു നല്ലതാണ് . മന്ത്രിമാരടക്കം കേസിലെ പ്രതികൾ 28 നു ഹാജരാകണമെന്ന തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവിനെതിരെ സർക്കാർ നൽകിയ സ്റ്റേ ഹരജി ഹൈക്കോടതി നിരസിച്ച സാഹചര്യത്തിൽ ഇവർ കോടതിയിൽ ഹാജരായേ പറ്റൂ.
രണ്ടര ലക്ഷം രൂപയുടെ നഷ്ടം
ജയരാജൻ, ജലീൽ എന്നിവർക്ക് പുറമെ കെ അജിത്, കെ കുഞ്ഞുമുഹമ്മദ്, സി കെ സദാശിവൻ , വി ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13 നു ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് ബലപ്രയോഗത്തിലൂടെ തടയാൻ ശ്രമിച്ച ഇടതു എം എൽ എ മാർ സ്പീക്കറുടെ കസേരയടക്കം വലിച്ചെറിഞ്ഞാണ് പരാക്രമം കാണിച്ചത്. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നു കാണിച്ചു നിയമസഭാ സെക്രട്ടറി നൽകിയ പരാതിയിൽ പൊതുമുതൽ നശീകരണ നിയമപ്രകാരം പോലീസ് രെജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ കോടതി നിരസിച്ചിരുന്നു.
കോഴ വാങ്ങിയെന്ന് ആരോപിച്ച്
ബാറുകാരിൽ നിന്ന് മന്ത്രി കോഴ വാങ്ങിയെന്നു ആരോപിച്ചാണ് സിപിഎം എം എൽ എ മാർ സഭയിൽ അഴിഞ്ഞാടിയത്. മാണി ബജറ്റുകൾ വിൽക്കുന്ന ആളാണെന്നും ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ബഹളം. കേരളനിയമസഭയിൽ ഇന്നേവരെ കാണാത്ത സംഭവങ്ങളാണ് അന്നുണ്ടായത്. സ്പീക്കറുടെ വേദി അടിച്ചു തകർക്കുകയും ഭരണകക്ഷിയിലെ ഒരു വനിതാ എം എൽ എ കോൺഗ്രസ് എം എൽ എയുടെ കൈക്കു കടിക്കുകയും ചെയ്തു.
ജോസിന് കാണാവുന്നതാണ്
വാച്ച് ആൻഡ് വാർഡിന്റെ തോളിനു മുകളിലൂടെ മുണ്ടു മടക്കിക്കുത്തി മേശപ്പുറത്തു ചവിട്ടി മാണിയുടെ നേർക്ക് കുതിച്ച വി ശിവൻ കുട്ടിയുടെ ദൃശ്യം ഇന്നും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നാലു പതിറ്റാണ്ടു പഴക്കം ചെന്ന കോൺഗ്രസ് ബന്ധം വിശ്ചേദിച്ചു ഇടതുമുന്നണിയിൽ ചേർന്ന ജോസ് കെ മാണിക്കു അതെല്ലാം ഒരിക്കൽ കൂടി കാണാവുന്നതാണ്.
മതി മറന്ന ജോസ്
മാണിയെ അന്ന് സംരക്ഷിച്ചത് ആരെല്ലാമാണെന്നു ബോധ്യപ്പെടാൻ അത് സഹായകമാകും. മാണിക്കെതിരായ ആരോപണം കളവാണെന്ന് അറിഞ്ഞു തന്നെയാണ് അദ്ദേഹത്തിനെതിരെ സമരം നടത്തിയതെന്ന ഇടതുമുന്നണി കൺവീനറുടെ കുമ്പസാരത്തിൽ മതിമറന്ന ജോസ് തന്നെയാണ് പിതാവിനെ അവഹേളിച്ച കേസിലെ പ്രതികൾക്ക് അകമ്പടി പോകേണ്ടത്.
ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടർ അംഖി ദാസ് രാജിവെച്ചു; പടിയിറക്കം വിവാദങ്ങൾക്ക് പിന്നാലെ
രാഹുൽ ഗാന്ധി എന്റെ നേതാവാണ്,പിണറായി വിജയൻ തന്നെ പഠിപ്പിക്കാൻ യോഗ്യനല്ലെന്നും ചെന്നിത്തല
ഏത് ഭീഷണിയും നേരിടാൻ അമേരിക്ക ഇന്ത്യയ്ക്കൊപ്പം നിലകൊള്ളും; ചൈനയ്ക്കെതിരെ മൈക്ക് പോംപിയോ
ഹാഥ്റാസ് ഇരയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി; സാക്ഷികൾക്കും സിആർപിഎഫ് സുരക്ഷ