മുല്ലപ്പളളിക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം, അഞ്ച് കോൺഗ്രസ് എംപിമാർ സോണിയാ ഗാന്ധിക്ക് മുന്നിൽ
തിരുവനന്തപുരം: ബെന്നി ബെഹനാന്റെയും കെ മുരളീധരന്റെയും രാജിക്ക് പിറകേ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു. പാര്‍ട്ടിക്കുളളിലെ പൊട്ടിത്തെറികള്‍ ഓരോന്നായി പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
മുല്ലപ്പളളി രാമചന്ദ്രന് എതിരെ കെ സുധാകരന് അടക്കമുളള കോണ്‍ഗ്രസ് എംപിമാര്‍ ആണ് നീക്കം തുടങ്ങിയിരിക്കുന്നത്. എംപിമാര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചതോടെ പാര്‍ട്ടിക്കുളളിലെ ആഭ്യന്തര കലഹം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്.
നാടകീയ രാജി പ്രഖ്യാപനം
ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജി വെയ്ക്കണം എന്നുളളത് നേരത്തെ തന്നെ പാര്ട്ടിക്കുളളിലുണ്ടാക്കിയ ധാരണയായിരുന്നു. എന്നാല്‍ അതൃപ്തി പരസ്യപ്പെടുത്തിക്കൊണ്ടുളള ബെന്നി ബെഹനാന്റെ രാജി പ്രഖ്യാപനം ആണ് പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ മുസ്ലീം ലീഗും നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുമായി അകൽച്ച
നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന് ആയിരുന്ന ബെന്നി ബെഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയുമായും എ ഗ്രൂപ്പുമായും കാര്യമായ അകല്‍ച്ചയിലാണ്. ബെന്നി ബെഹനാന് പ്രശ്നം ഒരു വശത്ത് നില്‍ക്കേയാണ് കെ മുരളീധരനും രാജി വെച്ച് നേതൃത്വത്തെ ഞെട്ടിച്ചത്. സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ സോണിയാ ഗാന്ധിക്ക് നേരിട്ട് രാജിക്കത്ത് നല്‍കുക ആയിരുന്നു മുരളി.
Recommended Video
പുനസംഘടനയിൽ അതൃപ്തി
പിന്നാലെ മാധ്യമങ്ങളെ കണ്ട മുരളീധരൻ വിഴുപ്പലക്കാനില്ലെന്ന് പറഞ്ഞു കൊണ്ട് തന്നെ സംസ്ഥാന നേതൃത്വത്തെ വിമർശിക്കുകയും ചെയ്തു. മാധ്യമങ്ങളിലൂടെയാണ് പാര്‍ട്ടി തീരുമാനങ്ങള്‍ അറിയുന്നതെന്നും കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും മുരളീധരന് കുറ്റപ്പെടുത്തി. മാത്രമല്ല പുനസംഘടനയിൽ അതൃപ്തിയുണ്ടെന്നും മുരളീധരൻ പറഞ്ഞു. മുരളീധരനെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.