യുഡിഎഫിൽ അടിതുടങ്ങി! ഹസ്സന്റെ നീക്കത്തിൽ എതിർപ്പുമായി മുല്ലപ്പള്ളിയും... വെൽഫെയർ പാർട്ടി തുലാസ്സിൽ
കോഴിക്കോട്: ജോസ് കെ മാണി ഇടതു മുന്നണിയിലേക്ക് നീങ്ങിയതോടെ യുഡിഎഫില്‍ മുന്നണി ചര്‍ച്ചകള്‍ സജീവമാണ്. ഇതിന്റെ ഭാഗമായി വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ജമാ അത്തെ ഇസ്ലാമി അമീറുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
'മലപ്പുറം പാർട്ടി' പ്രതിച്ഛായ മാറുമോ? ലീഗിന് മലപ്പുറവും സുരക്ഷിതമല്ല; നാല് വർഷം പഴക്കമുള്ള പാഠങ്ങൾ
കോണ്‍ഗ്രസ് സീറ്റുകളില്‍ കണ്ണുവച്ച് മുസ്ലീം ലീഗ്; തള്ളാനും കൊള്ളാനുമാകാതെ കോണ്‍ഗ്രസ്, പ്രതീക്ഷ ജോസഫിൽ
എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കുന്നതില്‍ കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗത്തിന് താത്പര്യമില്ല. അതിനിടയിലാണ് യുഡിഎഫ് സഹകരണം ഉറപ്പാക്കിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണവും. ഇതിനെതിരെയാണ് ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍...
അടിസ്ഥാന രഹിതമെന്ന്
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് ധാരണയായി എന്നത് അടിസ്ഥാന രഹിതമായ പ്രചാരണമാണ് എന്നാണ് മുല്ലപ്പളളി രാമചന്ദ്രന്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ആയിട്ടില്ല എന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്.
ചൊടിപ്പിക്കുന്ന പ്രഖ്യാപനം
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തില്‍ ധാരണയായി എന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹമീദ് വാണിമേല്‍ വെളിപ്പെടുത്തിയത്. എന്നാല്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഈ വെളിപ്പെടുത്തലാണ് യുഡിഎഫിലേയും വിശിഷ്യാ കോണ്‍ഗ്രസിലേയും ചില നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.
ഹസ്സന്റെ നീക്കം
ബെന്നി ബെഹനാന് പകരം യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത എംഎം ഹസ്സന്‍ കഴിഞ്ഞ ദിവസം ജമാ അത്തെ ഇസ്ലാമി അമീറിനെ സന്ദര്‍ശിച്ചിരുന്നു. ഇക്കാര്യത്തിലും കോണ്‍ഗ്രസിനുള്ളില്‍ എതിര്‍പ്പുണ്ട് എന്നാണ് വിവരം. ഹസ്സന്റെ നിയമനത്തിലും കോണ്‍ഗ്രസിനുള്ളില്‍ എതിരഭിപ്രായങ്ങളുണ്ട്.
ലീഗിന്റെ നിലപാട്
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണത്തില്‍ മുസ്ലീം ലീഗും ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ്സുമായും മുസ്ലീം ലീഗുമായും ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു എന്നായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍. ഇതിനോട് ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വോട്ട് ചോര്‍ന്നേക്കും
വെല്‍ഫെയര്‍ പാര്‍ട്ടിയെ പോലെ ജമാ അത്തെ ഇസ്ലാമി അനുകൂല പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കുന്നത്, മറ്റൊരു വിധത്തില്‍ വോട്ട് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. യുഡിഎഫ് ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ പരസ്യനീക്കങ്ങള്‍ പ്രതികൂലമാകും എന്നും അഭിപ്രായമുണ്ട്.
മുന്നണിയിലേക്ക് വരുമോ
വെല്‍ഫെയര്‍ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നാണ് അവരുടെ തന്നെ വിശദീകരണം. തദ്ദേശ തിരഞ്ഞെടുപ്പിലെ നീക്കുപോക്കുകള്‍ മാത്രമാണ് ചര്‍ച്ചയിലുള്ളത് എന്നും അവര്‍ പറയുന്നു. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ് എന്നും അവര്‍ പറയുന്നു.
യുഡിഎഫിലെ തര്‍ക്കങ്ങള്‍
ജോസ് കെ മാണി യുഡിഎഫ് വിട്ടതോടെ യുഡിഎഫിനുള്ളിലും തര്‍ക്കങ്ങള്‍ സജീവമാണ്. എല്‍ജെഡിയുടേയും ജോസ് കെ മാണി വിഭാഗത്തിന്റേയും സീറ്റുകള്‍ പങ്കിട്ടെടുക്കുന്നതിന് സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ജോസ് കെ മാണിയുടെ പോക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിക്കും എന്നതിനനുസരിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍.
Recommended Video
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര്
ഇതിനിടെ കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് പോരും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി പക്ഷത്തെ പ്രമുഖനായിരുന്ന ബെന്നി ബെഹനാന്‍ ചെന്നിത്തല പക്ഷത്തോട് കൂടുതല്‍ അടുത്തിരിക്കുകയാണ്. ജോസ് കെ മാണി മുന്നണി വിട്ട വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കെ മുരളീധരനും രംഗത്ത് വന്നിരുന്നു.