സിആര്‍ മഹേഷിന്റെ വിജയം മാതൃകയെന്ന് കെ സുധാകരന്; യുഡിഎഫും ഉടച്ച് വാര്‍ക്കുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസിലേതിന് സമാനമായി യുഡിഎഫിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ചെറിയ കക്ഷിയെന്നോ വലിയവരെന്നോ ഉള്ള വിവേചനം യുഡിഎഫിൽ പാടില്ലെന്ന നിര്‍ദേശം ഘടകക്ഷികള്‍ മുന്നോട്ട് വെക്കുകയായിരുന്നു.
കേരള കോണ്‍ഗ്രസ് ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി, സിഎംപി തുടങ്ങിയ കക്ഷികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇത് കോണ്‍ഗ്രസ് അനുഭാവപൂര്‍വ്വം ചര്‍ച്ചയ്ക്ക് എടുക്കുകയായിരുന്നു. ഏറെ വർഷങ്ങൾക്കു മുൻപുണ്ടാക്കിയ മുന്നണിസംവിധാനമാണ് താഴെത്തട്ടിലുള്ളത്. ഇത് പൊളിച്ചെഴുതണമെന്നും യോഗത്തില്‍ തീരുമാനമായി.
ആ സീരിയലില്‍ നിന്നും ഇറക്കിവിട്ടു; ശരണ്യയെ വീണ്ടും അഭിനയിപ്പിക്കാന്‍ വലിയ ആഗ്രഹമായിരുന്നു
തിരഞ്ഞെടുപ്പ് കാലത്ത് മാത്രം രൂപപ്പെടുന്ന മുന്നണി സംവിധാനമാണ് താഴേക്കിടയില്‍ ഉള്ളത്. അല്ലാത സമയത്ത് മുന്നണി സംവിധാനം ഇല്ല. തിരഞ്ഞെടുപ്പില്‍ പോലും പലപ്പോഴും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നില്ല. ഓരോ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളായാണ് പരിഗണിക്കുന്നത്. എന്നാല്‍ മറുപക്ഷത്ത് എല്‍ഡിഎഫില്‍ അങ്ങനെയല്ല. കടന്ന്പ്പള്ളി രാമചന്ദ്രനെ വരെ വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ട്. യുഡിഎഫും ഈ ഒരു രീതിയിലേക്ക് മാറണമെന്നും ഘടകക്ഷികള്‍ ആവശ്യപ്പെട്ടു.
വിമര്‍ശനങ്ങളേയെല്ലാം കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുകയും താഴെത്തട്ടിൽ മുഴുവൻസമയം പ്രവർത്തിക്കുന്ന മുന്നണിസംവിധാനമുണ്ടാക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. യുഡിഎഫ് ഉടന്‍ തന്നെ പുനഃസംഘടിപ്പിക്കും. എല്ലാ കക്ഷികള്‍ക്ക് അര്‍ഹമായ പരിഗണന ഉണ്ടാവുന്ന തരത്തിലാവും പുനഃസംഘടന. കെപിസിസി ഭാരഹാവി പ്രഖ്യാപനത്തിന് ശേഷം ഇക്കാലത്തില്‍ കക്ഷികളുമായി ചര്‍ച്ച നടത്തും.
ബന്ധം സജീവമാക്കുന്നതിനായി എല്ലാ കക്ഷികളുമായി രണ്ട് മാസത്തിലൊരിക്കലെങ്കിലും ഉഭയകക്ഷി ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മാത്രം സ്ഥാനാര്‍ത്ഥികള്‍ എത്തുന്ന രീതിയാണ് മുന്നണിക്ക് പലപ്പോഴും തിരിച്ചടിയാവുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാവുമ്പോഴേക്കും എതിര് സ്ഥാനാര്‍ത്ഥികള്‍ ഏറെ മുന്നേറിയിട്ടുണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ചൂണ്ടിക്കാട്ടി.
ഒരു വർഷം മുമ്പെങ്കിലും സ്ഥാനാർഥി സജ്ജമായി മണ്ഡലം കേന്ദ്രീകരിക്കുന്ന നിലയുണ്ടാവണം. അങ്ങനെയങ്കില്‍ എത്ര വലിയ ഇടത് കേന്ദ്രമാണെങ്കില്‍ പിടിച്ചെടുക്കാന്‍ സാധിക്കും. ഇതിന് വ്യക്തമായ ഉദാഹരണമാണ് കരുനാഗപ്പള്ളിയില്‍ സിആര്‍ മഹേഷ് നേടിയ വിജയം. അത്തരത്തില്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ക്ക് സാധിക്കണം. സിആര്‍ മഹേഷ് എല്ലാവര്ക്കും പാഠമാണെന്നും കെ സുധാകരന് മുന്നണി യോഗത്തില്‍ അഭിപ്രായപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ പോലുള്ള മണ്ഡലങ്ങളിലെ വിജയവും പാഠമാകേണ്ടതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്ത് വേണ്ടത്ര സജീവമാകാനാവാത്തത് തിരിച്ചടിയായെന്നും കെ സുധാകരന് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ മുഴുവനും എല്‍ഡിഎഫിനായിരുന്നു. ഇവര്‍ കിറ്റും സാമൂഹിക പെന്‍ഷനും പിണറായി വിജയന് നല്‍കുന്നതാണെന്ന് പറഞ്ഞ് നേരിട്ട് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും വൈകിയതും തിര്‍ച്ചടിക്ക് കാരണമായെന്നും കെ സുധാകരന് പറഞ്ഞു.
എന്നാല്‍ യുഡിഎഫിന്റെ തിരിച്ചടിക്ക് ഏറ്റവും പ്രധാന കാരണം മുന്നണിയുടെ കെട്ടുറപ്പില്ലായ്മായാണെന്നായിരുന്നു ഘടകക്ഷികളുടെ നിലപാട്. മുന്നണി സ്ഥാനാര്‍ത്ഥിയെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാവണം. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മറിച്ചാകുമായിരുന്നുവെന്നും ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇടതുമുന്നണിയും സര്‍ക്കാറും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നാടാര്‍ സംവരണം, പൗരത്വ ഭേദഗതിക്കെതിരായ നിലപാട് തുടങ്ങിയ നീക്കങ്ങളിലൂടെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിര്‍ണ്ണായ സ്വാധീനം ചെലുത്താന്‍ എല്‍ഡിഎഫിന് സാധിച്ചു. മുന്നണി ശക്തമായി നില്ക്കുമ്പോള് തന്നെ യുഡിഎഫില്‍ നിന്നും രണ്ട് കക്ഷികളെ അടര്‍ത്തിയെടുത്ത് അവര്‍ അടിത്തറ വിപുലമാക്കിയെന്നും കക്ഷികള്‍ അഭിപ്രായപ്പെട്ടു.
Recommended Video