'പിണറായി വിജയന് പിആര്‍ പ്രചാരണത്തിന് ചെലവഴിക്കുന്നത് കോടികള്‍;കോഴിക്കോടും ആസ്ഥാനം'
തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി പേര് ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ നാട്ടിലെത്തിയ പ്രവാസികളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടിയത് കൊടിയ അനീതിയാണെന്ന വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്തെത്തിയിരുന്നു. പ്രത്യേകം വിമാനം വിട്ടു നല്‍കിയെന്നതിന് അപ്പുറത്തേക്ക് സര്‍ക്കാരിന് ഊറ്റം കൊള്ളാന്‍ ഒന്നുമില്ലെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും ലക്ഷക്കണക്കിന് മലയാളികള്‍ വിദേശത്ത് നിന്നും കേരളത്തിലേക്ക് വരാനാകാതെ നരകയാതന അനുഭവിക്കുകയാണെന്നും ഈ സമയത്തും മുഖ്യമന്ത്രി മുഖം മിനുക്കലിനായി ഖജനാവില്‍ നിന്നും കോടികളാണ് ചെലവഴിക്കുന്നതെന്നും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ്! 6 പേരും പുറത്ത് നിന്നെത്തിയവർ, ഇന്ന് നെഗറ്റീവ് കേസുകളില്ല!
പി ആര് ഏജന്‍സി
മുഖ്യമന്ത്രിയുടെ വിദേശയാത്രയോട് അനുബന്ധിച്ച് ശൂന്യമായ ഖജനാവില്‍ നിന്നും വിദേശ പി ആര് ഏജന്‍സിക്ക് വരെ വിദേശനാണ്യത്തില്‍ പണം നല്‍കിയിട്ടുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് പരിപാലനത്തിനും സോഷ്യല്‍ മീഡിയ പ്രചരണത്തിനുമായി 12 പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സിഡിറ്റിന്റെ പുറം വാതിലിലൂടെ തിരുകി കയറ്റി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
80.24 ലക്ഷം ശമ്പളം
ഇവര്‍ക്ക് മാത്രം ഒരു മാസം 80.24 ലക്ഷം രൂപയാണ് ശമ്പളം നല്‍കുന്നത്. അഞ്ച് വര്‍ഷത്തേക്ക് നാല് കോടിയിലധികം രൂപ ചെലവാക്കുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയിടെ കാലത്ത് സിഡിറ്റില്‍ നിന്നുള്ള മൂന്ന് ജോലിക്കാര്‍ ചെയ്തിരുന്ന ജോലിയാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
സിപിഎമ്മുമായി ബന്ധം
സിപിഐഎമ്മുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കോഴിക്കോട് ആസ്ഥാനമായുള്ള ഒരു പിആര്‍ കമ്പനിക്ക് ഇതുവരെ 1.10 കോടി രൂപയും കൊച്ചി ആസ്ഥാനമായ പരസ്യ കമ്പനിക്ക് ഇതുവരെ 60 ലക്ഷം രൂപയും നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബാക്കിയുള്ള വന്‍ തുകകള്‍ കൊടുക്കാനിരിക്കുകയാണ്.
സ്പ്രിംഗ്ളര്‍ കമ്പനി
കേരളത്തില്‍ കൊറോണക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പ്രവര്‍ത്തനമാണ് കാഴ്ച്ചവെക്കുന്നതെന്ന നിലയില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ വലിയ പ്രചാരണമാണ് അഴിച്ചുവിടുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് വിവാദമായ സ്പ്രിംഗ്ളര്‍ കമ്പനിയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍
കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗലും, രാജസ്ഥാനിലെ അശോക്ഗെഹ്ലോട്ടും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമെല്ലാം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ടെങ്കിലും അവരാരും ഇതുപോലുള്ള പിആര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
പ്രവാസികള്‍
നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നല്‍കേണ്ടി വന്നത്.തിരികെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ സന്തോഷിച്ച എല്ലാ പ്രവാസികളും ഇപ്പോള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കുകയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ വിമര്‍ശിച്ചിരുന്നു.