എകെജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പിഎസ്‌സിയെ സിപിഎം കാണുന്നതെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: സിപിഎമ്മിനെയും സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. പിഎസ്സിയുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം. സുതാര്യതയുടെ മുഖമുദ്രയായിരുന്ന കേരള പി.എസ്.സി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു. പി.എസ്.സിയുടെ കൊടിയടയാളം വിശ്വാസ്യതയായിരുന്നു. അത് സി.പി.എം തകര്‍ത്തു. ലക്ഷക്കണക്കിന് അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷകളുടെ ചിറകുകളാണ് സി.പി.എമ്മും കേരള സര്‍ക്കാരും അരിഞ്ഞു വീഴ്ത്തിയതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
എ.കെ.ജി സെന്ററിന്റെ ഒരു പോഷകസംഘടനയെപ്പോലെയാണ് പി.എസ്.സിയെ സി.പി.എം കാണുന്നത്. പിണറായി വിജയന്‍ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണ്. കേന്ദ്രത്തില്‍ നരേന്ദ്രമോദി ചെയ്യുന്നതും ഇതുതന്നെ. ഇരുവരും നടപ്പാക്കുന്നത് ഫാസിസ്റ്റ് ശൈലിയാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.
മാറ്റാനാണ് ശ്രമം
സി.പി.എം അനുഭാവികളായ കുപ്രസിദ്ധ കുറ്റവാളികള്‍ ക്രമക്കേടുകള്‍ നടത്തി പി.എസ്.സി റാങ്ക് പട്ടികയില്‍ കയറിക്കൂടുന്നു. എസ്.എഫ്.ഐ നേതാക്കള്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും 28ട്ടും റാങ്കുകള്‍ നേടുന്നത് കേരളം കണ്ടതാണ്. കെട്ടുകണക്കിന് ഉത്തരക്കടലാസുകളാണ് ഇവരുടെ വീടുകളില്‍ നിന്നും പിടിച്ചെടുത്തത്. പോലീസിനെ സി.പി.എം ക്രിമിനല്‍വത്കരിക്കുയാണ്. അവരുടെ ഒരു സ്വകാര്യ സേനയാക്കി മാറ്റാനാണ് ശ്രമം.
ഗുരുതരക്രമക്കേട്
സംസ്ഥാനത്ത് 3.29 ലക്ഷം പേര്‍ എഴുതിയ കെ.എ.എസ് പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണ്ണയത്തിലും ഗുരുതരക്രമക്കേടും വീഴ്ചയും വരുത്തി. ട്രാക്ക് റെക്കോര്‍ഡില്ലാത്ത കമ്പനിയെ മുല്യനിര്‍ണ്ണയം നടത്താന്‍ നിയോഗിച്ചതില്‍ ദുരൂഹതയുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നടത്തേണ്ട ഒ.എം.ആര്‍ ഷീറ്റ് മൂല്യനിര്‍ണ്ണയം ഇടത് അനുകൂലികളായ ഉദ്യോഗസ്ഥരെ നിയമിച്ച് നടത്താനുള്ള പി.എസ്.സി തീരുമാനവും ഗൂഢലക്ഷ്യത്തോടെയുള്ളതാണ്.
നോക്കുകുത്തിയാക്കി
പി.എസ്.സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനം നടത്തുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ മുഴുവന്‍ സഖാക്കളെ തിരുകിക്കയറ്റുകയാണ്. കെ.എസ്.ഇ.ബിയില്‍ 1500 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരുടേയും 10000 ഹെല്‍പ്പര്‍മാരുടേയും താല്‍ക്കാലിക അടിസ്ഥാനത്തിലുള്ള തസ്തിക സൃഷ്ടിക്കുന്നത് ആരോടും ആലോചിക്കാതെയാണ്. പ്ലാനിംഗ് ബോര്‍ഡിലെ ഉന്നത തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ ഇടതു സംഘടനാ പ്രവര്‍ത്തര്കക്ക് 40 ല്‍ 38 മാര്‍ക്ക് നല്‍കിയപ്പോള്‍ എഴുത്തു പരീക്ഷയിലെ ഒന്നാം റാങ്കുകാരിയായ പട്ടിക വിഭാഗത്തില്‍ നിന്നുള്ള മിടുക്കിയായ പെണ്‍കുട്ടിക്ക് 11 മാര്‍ക്കാണ് നല്‍കിയത്. ഇതില്‍ നിന്നും ദളിത് വിഭാഗങ്ങളോടുള്ള സി.പി.എമ്മിന്റെ സമീപനവും നിലപാടും വ്യക്തമാണ്.
വിവേചനം
സാമൂഹിക വിപ്ലവകാരിയായിരുന്ന അയ്യന്‍കാളിയുടെ 79-ാം ചരമവാര്‍ഷികം ആചരിക്കുമ്പോഴും ദളിത് വിഭാഗത്തോടുള്ള സി.പി.എമ്മിന്റെ വിവേചനം കൂടിവരികയാണ്.പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇഷ്ടക്കാര്‍ക്ക് കൂട്ടനിയമനം നടത്താനൊരുങ്ങുകയാണ് വ്യവസായ വകുപ്പ്. കേരള ചെറുകിട വ്യവസായ വികസന കോര്‍പ്പറേഷനില്‍(സിഡ്കോ) മാത്രം 56 തസ്തികകളിലേക്കാണ് കരാര്‍ നിയമനം.
അണിയറയില്‍ നടക്കുന്നു
14 കോടി പ്രതിവര്‍ഷം നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സിമന്റ്സിലും അര ലക്ഷം മുതല്‍ ഒരു ലക്ഷം വരെ ശമ്പളം ലഭിക്കുന്ന 6 തസ്തികകളിലേക്ക് നിയമന വിജ്ഞാപനം ഇറക്കി. കേരള മിനറല്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍, കേരള ടെക്‌സ്‌ടൈല്‌സ് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്കും അധിക തസ്തികകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. കൂടാതെ കേരള ബാങ്കിലേക്ക് സി.പി.എം ഉന്നതരുടെ മക്കളെ നിയമിക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നു.