വയനാട് സീറ്റ്: ഐ ഗ്രൂപ്പിന്റെ രഹസ്യ യോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുല്ലപ്പള്ളി കോഴിക്കോട്
Recommended Video
കോഴിക്കോട്: തങ്ങളുടെ സിറ്റിങ് സീറ്റായ വയനാട് എ ഗ്രൂപ്പ് നേതാവ് ടി സിദ്ധീഖിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യം യോഗം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്ന് കോഴിക്കോട് എത്തും. ഡിസിസി ഓഫിസില്‍ എത്തുന്ന അദ്ദേഹം രഹസ്യ യോഗം ചേരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കും.
തിരഞ്ഞെടുപ്പ് കാലത്തുണ്ടായ രഹസ്യയോഗം കടുത്തഅച്ചടക്ക ലംഘനമാണെന്നും സംഭവത്തില്‍ അന്വേഷണം ഉണ്ടാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രഹസ്യയോഗം ചേര്‍ന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിന് വിശദീകരണ കുറിപ്പ് അയച്ചിട്ടുണ്ട്.
യോഗത്തിന് നേതൃത്വം നല്കിയ കെപിസിസി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണനാണ് മുല്ലപ്പള്ളിക്ക് രാമചന്ദ്രന് കത്തയച്ചത്. വയനാട് സീറ്റില്‍ എഐസിസിയുടെ തീരുമാനം വന്നതിന് പിന്നാലെയായിരുന്ന ഐ ഗ്രൂപ്പ് നേതാക്കള്‍ കോഴിക്കോട് രഹസ്യയോഗം ചേര്‍ന്നത്.
യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് മലബാറില്‍ നിന്നുള്ള പ്രമഖ ഐ ഗ്രൂപ്പ് നേതാക്കള്‍ ഉന്നയിച്ചത്. കാലങ്ങളായി ഐ ഗ്രൂപ്പിന്റെ കൈവശമുള്ള സീറ്റാണ് വയനാട്.
തിരഞ്ഞെടുപ്പില്‍ യാതൊരു വെല്ലുവിളിയും വയനാട്ടില്‍ നേരിടേണ്ടി വരുന്ന സാഹചര്യം ഇപ്പോഴില്ല. എന്നിട്ടും സീറ്റ് എ ഗ്രൂപ്പിന് വിട്ടു കൊടുക്കേണ്ടി വന്നു. ഇതില്‍ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ വിശദീകരണം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ ഉയര്‍ന്നത്.