'സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശകൻ', പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് മുല്ലപ്പളളി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. '' സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കടുത്ത വിമര്‍ശകനായിരുന്നു അപകടത്തില്‍ മരിച്ച എസ് വി പ്രദീപ്. പ്രദീപിന്റെ മരണത്തെ ലാഘവബുദ്ധിയോടെ നോക്കി കാണാനാകില്ല. ദുരൂഹമായ സാഹചര്യത്തില്‍ നടന്ന മരണമാണ്''. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി മാധ്യമപ്രവര്‍ത്തകരുടെ വായ്മൂടിക്കെട്ടാന്‍ പത്രമാരണ നിയമം കൊണ്ടുവന്ന സര്‍ക്കാരാണ് കേരളത്തിലേത്. ആ സര്‍ക്കാരില്‍ നിന്നും നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് മുല്ലപ്പളളി വ്യക്തമാക്കി.
''യുവതലമുറയിലെ മാധ്യമ പ്രവര്‍ത്തകരില്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന കെഎം ബഷീറിന്റെ ദാരുണ മരണം കേരളം മറന്നിട്ടില്ല. ആ കേസ് അന്വേഷണം എവിടെയും എത്തിയില്ല. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഐഎഎസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്ത് അദ്ദേഹത്തെ ആദരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. ഇത്തരം ഒരു സാഹചര്യത്തില്‍ ഈ സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്ന അന്വേഷണത്തില്‍ യഥാര്‍ത്ഥ പ്രതികള്‍ ശിക്ഷിക്കപ്പെടില്ല. പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ പ്രഹസന അന്വേഷണം നടത്തി അവരെ വെള്ളപൂശുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുകയാണ് ആഭ്യന്തര വകുപ്പ് ചെയ്യുന്നത്'' എന്നും മുല്ലപ്പളളി ആരോപിച്ചു.
മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിന്റെ അപകടമരണത്തിന് പിന്നിലെ ദുരൂഹത നീക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഉന്നത തല അന്വേഷണം നടത്തണം. വസ്തുതകള്‍ പുറത്ത് കൊണ്ടുവരണം എന്നാണ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകൻ എസ്.വി പ്രദീപിന്റെ അപകട മരണത്തിലൂടെ പോരാളിയായ യുവമാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത് എന്ന് ഉമ്മൻ ചാണ്ടി അനുസ്മരിച്ചു. അഴിമതിക്കെതിരേ ശക്തമായ ശബ്ദമുയര്‍ത്തിയാണ് അദ്ദേഹം ശ്രദ്ധേയനായത്. പ്രദീപിന്റെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപണം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു എന്ന് ഉമ്മൻ ചാണ്ടി ഫേസ്ബുക്കിൽ കുറിച്ചു.