ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമ ഭേദഗതിയില്‍ ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി രഹസ്യ പരിശോധന നടത്തിയെന്ന് മുല്ലപ്പള്ളിആരോപിച്ചു. ഇന്റലിജൻസിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പരിശോധന നടത്തിയതെന്നും പൗരത്വ വിഷയം രാഷ്ട്രീയവത്ക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
ക്ഷേത്രത്തിലെ തൈപ്പൂയ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാര്‍ വേണമെന്ന വിചിത്ര ആവശ്യവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു. വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഡ്യൂട്ടിക്കാണ് ഹിന്ദു പോലീസുകാരെ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നത്. എന്നാല്‍, സംഭവം വിവാദമായതോടെ ആവശ്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തിരുത്തി. ദേവസ്വം അസി. കമ്മീഷണര്‍ സിറ്റി പോലീസ് കമ്മീഷണറോടാണ് ഈ ആവശ്യമുന്നയിച്ചിരുന്നത്.
സംഭവം വിവാദമായതോടെ ദേവസ്വം ബോര്‍ഡ് നല്‍കിയ അപേക്ഷ പിന്‍വലിക്കുകയും പുതിയ അപേക്ഷ കൈമാറുകയും ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം പുറത്തു വന്ന കെപിസിസി ഭാരവാഹിപ്പട്ടികയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച കെ.മുരളീധരന്‍ എംപിക്കെതിരെയും മുല്ലപ്പള്ളി ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടിയില്‍ അച്ചടക്കമില്ലാതെ മുന്നോട്ട് പോവാനാവില്ലെന്നാണ് മുല്ലപ്പള്ളി മുരളീധരനെ വിമര്ശിച്ച് പറഞ്ഞത്.