ഗ്രൂപ്പുകാരേയും മറന്ന് നേതാക്കള്‍; ഇഷ്ടം സ്വന്തക്കാരോട്, കോണ്‍ഗ്രസില്‍ ഗ്രൂപ്പിനുള്ളിലും അതൃപ്തി
തിരുവനന്തപുരം: ബെന്നി ബെഹനാനന്റെയും കെ മുരളീധരന്റെയും രാജിയോടെ കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ചില നേതാക്കളുടെ താല്പര്യം മാത്രമാണ് പുനഃസംഘടനയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരിഗണിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ഭാരവാഹി പട്ടിക സംബന്ധിച്ചുള്ള അതൃപ്തി അഞ്ച് എംപിമാര്‍ ഇതിനോടകം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ജംബോ പട്ടികയായിരുന്നിട്ടും ഗ്രൂപ്പിന് പുറത്ത് നില്ക്കുന്ന പല നേതാക്കളേയും അവഗണിച്ചെന്ന ആരോപണം ശക്തമാണ്.
ചര്‍ച്ച പോലും ഇല്ലാതെ അവഗണിച്ചു
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ സുധാകരൻ എന്നിവർ പരാതി അറിയിച്ച് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. ടിഎന്‍ പ്രതാപന്, ആന്റോ ആന്റണി, എംകെ രാഘവന് എന്നിവരാണ് പരാതിയുള്ള മറ്റ് എംപിമാര്‍. തങ്ങള്‍ നല്കിയ പേരുകള്‍ ചര്‍ച്ചകള്‍ പോലും ചെയ്യാതെ അവഗണിച്ചെന്നാണ് ഇവരുടെ പരാതി.
മുരളീധരന്റെ രാജിയോടെ
ചിലര്‍ മാത്രം ചേര്‍ന്നാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. പാര്‍ട്ടിയില്‍ നടക്കുന്നതൊന്നും എല്ലാവരേയും അറിയിക്കുന്നില്ലെന്ന പരാതി നേരത്തേയുണ്ട്. കെപിസിസി ഭാരവാഹി പട്ടിക പുറത്തു വന്നപ്പോള്‍ തന്നെ പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാറിനെതിരായ പ്രക്ഷോഭ രംഗത്തായിരുന്നതിനാല്‍ അന്ന് അത് പലരും പുറത്തു പറയാതിരിക്കുകയായിരുന്നു. എന്നാല്‍ കെ മുരളീധരന്റെ രാജിയോടെ പലരും അതൃപ്തി പരസ്യമാക്കുകയായിരുന്നു.
ആരോപണം ഉയര്‍ന്നിട്ടും
ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുന്നതിന് ലക്ഷങ്ങള്‍ വാങ്ങിയെന്ന ആരോപണം നേരത്തെ വന്നിരുന്നു. എന്നിട്ടും പട്ടികയ്ക്ക് അംഗീകാരം നല്‍കിയെന്നും ആക്ഷേപമുണ്ട്. നേതാക്കള്‍ സ്വന്തം ഇഷ്ടക്കാരെ പിന്തുണച്ചപ്പോള്‍ ഗ്രൂപ്പിന് വേണ്ടി നിലകൊണ്ടവരേയും തഴഞ്ഞെന്ന പരാതിയുണ്ട്. ഗ്രൂപ്പിനുള്ളിലും ഇത് വരും ദിവസങ്ങളില്‍ പ്രതിസന്ധികള്‍ക്ക് വഴി വെച്ചേക്കും.
മൂന്ന് നേതാക്കളില്‍
പാര്‍ട്ടിയുടെ പ്രവര്‍ത്തനം മൂന്ന് നേതാക്കളില്‍ മാത്രമായി ഒതുങ്ങുന്ന സാഹചര്യമാണ് ഉള്ളത്. കെ മുരളീധരന് അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തതോടെ എല്ലാ സ്വന്തം ക്കൈപ്പിടിയില് ഒതുക്കാനുള്ള നേതാക്കളുടെ അമിത താല്പര്യമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ശക്തമാണ്.
മുല്ലപ്പള്ളി രാമചന്ദ്രന് നേരെ
കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ മുല്ലപ്പള്ളി രാമചന്ദ്രന് നേരെയാണ് പലരും ആക്ഷേപങ്ങള്‍ ശക്തമാക്കുന്നത്. താഴെത്തിട്ടിലുള്ളവരോട് ആശയവിനിമയം നടത്താന്‍ പോലും അധ്യക്ഷന്‍ തയ്യാറാകുന്നില്ലെന്നാണ് ചിലരുടെ പരാതി. പത്രവാര്‍ത്തകളിലൂടെയാണ് പല വിവരങ്ങളും അറിയുന്നതെന്ന കെ മുരളീധരന്റെ പ്രസ്താവന സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്.
Recommended Video
എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ സാധിക്കില്ല
അതേസമയം, എല്ലാവരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് പുനഃസംഘടന നടത്താന്‍ കഴിയില്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. എല്ലാവരെയും ഇണക്കിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. അര്‍ഹതയുള്ള എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ല. പോരായ്മകളേയും പരിമിതികളേയും കുറിച്ച് അറിയാമെന്നും പുതുതായി നിയമിതരായ 96സെക്രട്ടറിമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.
കോട്ടയത്ത് കൂടുതൽ സീറ്റുകൾ, ചങ്ങനാശ്ശേരിയും ഏറ്റെടുക്കാൻ കോൺഗ്രസ് നീക്കം, പിടി മുറുക്കാൻ ജോസഫും
കെ മുരളീധരനും സുധാകരനും അടക്കമുളളവരെ മത്സരിപ്പിക്കില്ല, മറുനീക്കം നടത്തി തടയിട്ട് മുല്ലപ്പളളി