വിപ്ലവകരമായ തീരുമാനത്തിന് കോൺഗ്രസ്; കെപിസിസി നിർവാഹക സമിതിയിൽ ട്രാൻസ്ജെൻഡറും?
പുനഃസംഘടനയിൽ കെപിസിസി നിർവാഹക സമിതിയിലേക്ക് ഒരു ട്രാൻസ്ജെൻഡറുമുണ്ടാകും
തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസ് താഴേത്തട്ട് മുതൽ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവിയിൽ നിന്നും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന കോൺഗ്രസിന് അത്തരത്തിലൊരു സമ്പൂർണമാറ്റം അനിവാര്യമാണെന്ന് മുതിർന്ന നേതാക്കൾ മുതൽ സാധാരണ പ്രവർത്തർ വരെ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് സമവാക്യങ്ങളും നേതാക്കളുടെ സമ്മർദ്ദങ്ങളും തള്ളിയുള്ള ഹൈക്കമാൻഡ് നീക്കം. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും കെപിസിസി അധ്യക്ഷന്റെ കാര്യത്തിലും ഹൈക്കമാൻഡ് കാണിച്ച കാർക്കശ്യമായിരിക്കും പുനഃസംഘനയിലും പ്രതിഫലിക്കുക.
മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ
ജംബോ കമ്മിറ്റികൾ ഒഴിവാക്കി ഭാരവാഹികളുടെ പട്ടിക ചുരുക്കകയും ഇതിൽ തന്നെ സ്ത്രീകൾക്കും പട്ടിക ജാതി-വർഗ്ഗ വിഭാഗങ്ങൾക്ക് സംവരണം ഉണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്ത കോൺഗ്രസ് മറ്റൊരു നീക്കത്തിനാണ് ഇപ്പോൾ ഒരുങ്ങുന്നത്. പുനഃസംഘടനയിൽ കെപിസിസി നിർവാഹക സമിതിയിലേക്ക് ഒരു ട്രാൻസ്ജെൻഡറുമുണ്ടാകും. ഇക്കാര്യം കോൺഗ്രസിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മുതിർന്ന നേതാക്കളെ ഉദ്ദരിച്ച് കേരള കൗമുദി ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.
ബുധനാഴ്ചയാണ് കെപിസിസി, ഡിസിസി പുനഃസംഘടന സംബന്ധിച്ച മാനദണ്ഡം നിശ്ചയിക്കാൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നത്. ഇതിന് മുന്നോടിയായി ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ അരുണിമ സുൽഫിക്കർ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അടക്കമുള്ള മുതിർന്ന നേതാക്കളെ കണ്ടിരുന്നു. പുനഃസംഘടനയിൽ തങ്ങൾക്കും പ്രതിനിധ്യം വേണമെന്ന ആവശ്യം അവർ നേതാക്കളെ അറിയിച്ചു.
ട്രാൻസ്ജെൻഡർ കോൺഗ്രസിലെ ഒരാളെ കെപിസിസി ഭാരവാഹിയാക്കണമെന്നാണ് ആവശ്യം. ഇതിനോട് അനുകൂല മറുപടിയാണ് സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായതും. ആവശ്യം പരിഗണിക്കാമെന്ന് കെപിസിസി അധ്യക്ഷൻ ട്രാൻസ്ജെൻഡർ നേതാക്കളെ അറിയിച്ചു. വനിതകൾക്കും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും സംവരണം നൽകുന്നതുപോലെ ട്രാൻസ്ജെൻഡർ വിഭാഗത്തെയും മുന്നിലേക്ക് കൊണ്ടുവരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് നേതാക്കൾ.
വിപ്ലവകരമായ ഒരു നീക്കമുണ്ടാകുന്നത് പൊതു ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകര്യത വർധിപ്പിക്കുമെന്നും പുരോഗമനപരമായി ചിന്തിക്കുന്ന ഒരു വിഭാഗത്തെ കൂടുതൽ പാർട്ടിയിലേക്ക് അടുപ്പിക്കാനും സഹായിക്കുമെന്ന് നേതാക്കൾ വിശ്വസിക്കുന്നു. നേരത്തെ ട്രാൻസ്ജെൻഡർ മാധ്യമ പ്രവർത്തക കൂടിയായ അപ്സര റെഡ്ഡിയെ മഹിളോ കോൺഗ്രസ് ഭാരവാഹിത്വത്തിലേക്ക് എത്തിച്ച ദേശീയ മാതൃകയും സംസ്ഥാനത്തെ നേതാക്കളുടെ മുന്നിലുണ്ട്.
സമൂഹത്തിൽ ഒട്ടനവധി അവഗണനകൾ സഹിക്കുന്ന വിഭാഗമാണ് ട്രാൻസ്‌ജൻഡേഴ്‌സ്. ചരിത്രത്തിൽ ഇടം നേടുന്ന തീരുമാനം കെപിസിസി എടുക്കണമെന്നാണ് പാർട്ടി അദ്ധ്യക്ഷന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അരുണിമ സുൽഫിക്കർ പറഞ്ഞു. പാർട്ടി അത്തരമൊരു തീരുമാനമെടുത്താൽ സമൂഹം ഞങ്ങളെ കൂടുതൽ അംഗീകരിക്കും. സംസ്ഥാനതലത്തിൽ നിന്നൊരാളെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യമെന്നും അവർ വ്യക്തമാക്കി.
"മുല്ലപ്പളളി രാമചന്ദ്രൻ കെപിസിസി അദ്ധ്യക്ഷനായിരുന്നപ്പോഴാണ് ട്രാൻസ്‌ജൻഡർ കോൺഗ്രസ് ആരംഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ താഴെതട്ടിലെത്തുമ്പോൾ ചിലയിടങ്ങളിൽ ഞങ്ങളെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന് ഞങ്ങളെ ഉൾക്കൊളളാൻ സാധിക്കുന്നുണ്ട്. താഴെതട്ടിലെ ചിന്താഗതി മാറണമെങ്കിൽ ഒരാളെ നേതൃത്വത്തിലെത്തിച്ച് നേതാക്കൾ മാതൃക കാട്ടണം." അരുണിമ വ്യക്തമാക്കി.
സെമി കേഡർ സംവിധാനത്തിലേക്ക് മാറുകയാണ് കോൺഗ്രസ്. ബ്ളോക്ക് കമ്മിറ്റിക്ക് മുകളിൽ നിയോജകമണ്ഡലം കമ്മിറ്റി. താഴെത്തട്ടിൽ ബൂത്തുതല സമിതികൾക്കു പുറമേ അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഒരു അയൽക്കൂട്ടത്തിന് 30 മുതൽ 50 വീടുകളുടെ വരെ ചുമതല. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സർക്കാരിനെതിരായ ആരോപണങ്ങൾ പരമാവധി അവരിലേക്ക് എത്തിക്കുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. പാർട്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇത്തരം സംവിധാനങ്ങൾ വഴിയൊരുക്കും.
Recommended Video
മുന്നൂറിൽ നിന്ന് 51ലേക്ക് ഭാരവാഹികളുടെ എണ്ണം കുറയ്ക്കുന്ന സുധാകരന്റെ നിർദേശം രാഷ്ട്രീയകാര്യ സമിതി അംഗീകരിച്ചിട്ടുണ്ട്. ഒരാൾക്കൊരു പദവി മാനദണ്ഡമില്ല. മണ്ഡല, ജില്ലാതലങ്ങളിൽ അച്ചടക്കസമിതികളുണ്ടാവും. അവയ്ക്കു മേലുള്ള അപ്പീൽ കേൾക്കാൻ സംസ്ഥാനതല അച്ചടക്കസമിതി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ആരോപണത്തിനിരയായ നേതാക്കളുടെയും വ്യക്തികളുടെയും പരാതികളിൽ കർശന നടപടിയുണ്ടാകും.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ചിത്രങ്ങളേറ്റെടുത്ത് ആരാധകർ