ഇനി എന്ത്? പരിചയ സമ്പന്നരും വിശ്വസ്തരായ നേതാക്കളും പടിക്ക് പുറത്ത്.. ഗ്രൂപ്പുകൾക്ക് കടുത്ത അമർഷം
തിരുവനന്തപുരം; കെ പി സി സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ആർക്കും തെരുവിൽ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാവില്ലെന്നാണ് പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. പാർട്ടിയാണ് വലുതെന്ന് കരുതുന്നവർ പ്രതിഷേധിക്കില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ പട്ടികയെ ചൊല്ലി വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനയാണ് ഗ്രൂപ്പ് നേതാക്കൾ നൽകുന്നത്. തങ്ങളുടെ വിശ്വസ്തരെ വെട്ടി നിരത്തിയെന്ന ആക്ഷേപമാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത് എന്നാണ് റിപ്പോര്‍ട്ടുകൾ . വിശദാംശങ്ങളിലേക്ക്
ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലായിരുന്നു കെ പി സി സി ഭാരവാഹി പ്രഖ്യാപനം നടത്തിയത്. നാലു വൈസ് പ്രസിഡന്റുമാരും 23 ജനറല്‍ സെക്രട്ടറിമാരും 28 നിര്‍വാഹക സമിതിയംഗങ്ങളും ഉള്‍പ്പെടുന്ന പട്ടികയാണ് ഹൈക്കമാന്റ് അംഗീകരിച്ചത്. എൻ ശക്‌തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരാണു വൈസ് പ്രസിഡന്റുമാര്‍. അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. 28 ജനറല്‍ സെക്രട്ടറിമാരില്‍ മൂന്നു പേര്‍ വനിതകളാണ്. ദീപ്‌തി മേരി വര്‍ഗീസ്, കെ എ തുളസി, അലിപ്പറ്റ ജമീല എന്നിവരാണു പട്ടികയില്‍ ഇടം പിടിച്ചത്.
ഗ്രൂപ്പ് നേതാക്കളുമായി കൂടിയാലോചന നടത്തിയെന്ന് നേതൃത്വം ആവർത്തിക്കുന്നുണ്ടെങ്കിലും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കെ പി സിസി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവര്‍ പുനഃസംഘടന അട്ടിമറിച്ചെന്ന വിമർശനമാണ് ഇപ്പോൾ നേതാക്കൾ ഉന്നയിക്കുന്നത്. മൂന്ന് നേതാക്കളും തങ്ങളുടെ വിശ്വസ്തരെ കുത്തി നിറച്ചപ്പോൾ പരിചയ സമ്പന്നരായ പലരും പുറത്തായെന്നാണ് നേതാക്കളുടെ വിമർശനം. നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർക്കും കൂടുതലായി അവസരം നൽകിയതിനെതിരേയും അതൃപ്തികൾ ഉണ്ട്. അതിനിടയിൽ പട്ടികയിൽ ഐ ഗ്രൂപ്പിന് അപ്രമാധിത്വം ലഭിച്ചത് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്.
ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിർദ്ദേശിച്ച പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഉമ്മൻചാണ്ടി നൽകിയ പേരുകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഐ ഗ്രൂപ്പിൽ നിന്നുളള നിരവധി പേർ അധ്യക്ഷന്റേയും പ്രതിപക്ഷ നേതാവിന്റേയുമെല്ലാം നോമിനികളായി പട്ടികയിൽ ഇടംപിടിച്ചതാണ് എ ഗ്രൂപ്പിന്റെ അതൃപ്തിക്ക് കാരണം.
ഇപ്പോഴത്തെ പട്ടികയിൽ രണ്ട് വൈസ് പ്രസിഡന്റുമാരും ആറ് ജനറൽ സെക്രട്ടറിമാറും എട്ട് നിർവ്വാഹക സമതി അംഗങ്ങളുമാണ് എ ഗ്രൂപ്പിൽ നിന്നും ഉള്ളവർ. ബാക്കിയുള്ളവർ ഐ ഗ്രൂപ്പുകാരാണ്. അതേസമയം ഇവരെല്ലാം പട്ടികയിൽ ഉൾപ്പെട്ടത് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമല്ലെന്നതിനാൽ ഐ ഗ്രൂപ്പിനും പട്ടികയിൽ അതൃപ്തിയുണ്ട്. കെ സി വേണുഗോപാലിന്റെ നോമികളായും ചിലർ ഐ ഗ്രൂപ്പിൽ നിന്ന് പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം മുതിർന്ന നേതാക്കളായ വി ശിവദാസൻ നായർ, വി എസ് ശിവകുമാർ എന്നിവർക്ക് ഇടം നൽകാത്തതിൽ ഗ്രൂപ്പുകൾക്ക് അമർഷം ഉണ്ട്. നേരത്തേ ശിവദാസൻ നായരെ ഉൾപ്പെടുത്തുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹം പുറത്താകുകയാിരുന്നുവെന്നാണ് വിവരം. ശിവകുമാറിനായി ശക്തമായി ഗ്രൂപ്പുകൾ ആവശ്യം ഉയർത്തിയിരുന്നു. എന്നാൽ തുടക്കം മുതൽ തന്നെ ശിവകുമാറിനെ പരിഗണിക്കില്ലെന്ന വ്യക്തമായ നിലപാടായിരുന്നു കെ പി സി സി നേതൃത്വം സ്വീകരിച്ചത്.
അതിനിടെ ജ്യോതികുമാർ ചാമക്കാല, ജയ്സൺ ജോസഫ് എന്നിവർക്ക് അവസരം ലഭിക്കാത്തിലും അതൃപ്തി പുകയുന്നുണ്ട്. വനിതാ പ്രാതിനിധ്യം ഇല്ലാത്തതും വലിയ വിവാദത്തിന് കാരണമാകുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ മുൻ കൊല്ലം ഡി സി സി അധ്യക്ഷ ബിന്ദു കൃഷ്ണ, പദ്മജ വേണുഗോപാൽ എന്നിവരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തേണ്ടെന്ന തിരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബിന്ദു പുറത്തായി. പദ്മജയെ കെ പി സി സി നിർവ്വാഹക സമിതി അംഗമായാണ് നിയമിച്ചത്.
ഇതിൽ പദ്മജ പരസ്യമായ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൂടുതൽ വനിതാ പ്രാതിനിധ്യം കെ പി സി സിയില് വേണമെന്നതാണ് തന്റെ അഭിപ്രായമെന്നും കെ പി സി സി അധ്യക്ഷൻ നേരത്തേ ഇക്കാര്യത്തിൽ ഉറപ്പ് നൽകിയിരുന്നുവെന്നുമാണ് പദ്മജ പറഞ്ഞത്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് തെളിവെടുപ്പ് സമിതിക്ക് മുന്നിൽ പരാതി നൽകിയതാണ് മുൻ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി രമണി പി നായർക്ക് വിനയായത്.
അതൃപ്തികൾ ഉണ്ടെങ്കിലും ഇപ്പോൾ പരസ്യ പോരിന് മുതിരേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ ഗ്രൂപ്പുകൾ. സംഘടന തിരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ മാറ്റി നിർത്തലുകൾക്ക് മറുപടി നൽകാം എന്നതാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങിയാൽ പുതിയ കെ പി സി സി നേതൃത്വത്തിന് പിടിച്ച് നിൽക്കാൻ പോലും സാധിക്കില്ലെന്ന് നേതൃത്വം കരുതുന്നുണ്ട്.
പാർട്ടിയിൽ ഇല്ലാത്ത ആൾക്ക് ഭാരവാഹിത്വം തന്നില്ലെന്നത് പറയുന്നത് ബുദ്ധിശൂന്യത-ഗോപിനാഥ്
കെ പി സി സി പട്ടികയെ കുറിച്ച് പ്രതികരിക്കാൻ ഇല്ലെന്ന് കോൺഗ്രസിൽ നിന്നും രാജിവെച്ച എവി ഗോപിനാഥ്. പാർട്ടിയിൽ ഇല്ലാത്ത ആൾക്ക് ഭാരവാഹിത്വം തന്നില്ലെന്നത് പറയുന്നത് ബുദ്ധിശൂന്യത അല്ലേയെന്നും എ വി ഗോപിനാഥ് ചോദിച്ചു. പർട്ടിയിൽ നിന്നും രാജിവെച്ച മുൻ എംഎൽഎ കൂടിയായ എ വി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കെ പി സി സി ഭാരവാഹി പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന ചർച്ചകൾ ഉണ്ടായിരുന്നു.ഈ പശ്ചാത്തലത്തിലായിരുന്നു ഗോപിനാഥിന്റെ പ്രതികരണം. അതേസമയം പാർട്ടിയിലേക്ക് മടങ്ങി പോകില്ലെന്നും ഗോപിനാഥ് ആവർത്തിച്ചു. രാജി പിൻവലിക്കില്ലെന്നും രാജി വെച്ചതിൽ ദുഃഖമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video