പുനഃസംഘടനയ്ക്ക് ഇനി പ്രസക്തിയില്ല; കെപിസിസി നേതൃത്വത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ ഗ്രൂപ്പുകള്‍
തിരുവനന്തപുരം; ചർച്ചകൾക്കൊടുവിൽ കെ പി സി സി ഭാരവാഹികളെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കണക്കാക്കപ്പടെുന്നത്. നാല് വൈസ് പ്രസിഡന്റുമാർ, 16 ജനറൽ സെക്രട്ടറിമാർ ,ഒരു ട്രഷറർ , 30 എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് പ്രഖ്യാപിച്ചേക്കുക. ഗ്രൂപ്പുകളുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് പട്ടിക പ്രഖ്യാപിക്കാനൊരുങ്ങുന്നതെന്നാണ് കെ പി സി സി നേതൃത്വം അവകാശപ്പെടുന്നത്. എന്നാൽ പട്ടിക തയ്യാറാക്കിയതിനെതിരെ വിമർശനവുമായി ഗ്രൂപ്പ് നേതാക്കൾ ഇതിനോടകം തന്നെ രംഗത്തെത്തി കഴിഞ്ഞു.
അതിനിടെ ദേശീയ നേതൃത്വം സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ പി സി സി പുനഃസംഘടനയുടെ പ്രസക്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസിൽ ഒരു വിഭാഗം.

ഡി സി സി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിക്ക് സമാനമായ സാഹചര്യമായിരിക്കും കെ പി സി സി ഭാരാവാഹി പ്രഖ്യാപനം നടത്തിയാലും ഉണ്ടായേക്കുകയെന്ന സൂചനയാണ് ഗ്രൂപ്പുകൾ നൽകുന്നത്. പരാമവധി തർക്കങ്ങൾ ഒഴിവാക്കാൻ ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയുമായും ചെന്നിത്തലയുമായും ചർച്ച നടത്തിയ ശേഷം ഇവരുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള പട്ടികയായിരുന്നു ഹൈക്കമാന്റിന് സമർപ്പിച്ചത്. അന്തിമ പട്ടിക തയ്യാറാക്കുന്നതിന് മുൻപ് ഗ്രൂപ്പ് നേതാക്കളുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഹൈക്കമാന്റും ഉറപ്പു നൽകിയിരുന്നു.

എന്നാൽ ദില്ലിയിൽ നടന്ന അന്തിമ ചർച്ചയിൽ പല പേരുകളും അട്ടിമറിക്കപ്പെട്ടുവെന്നാണ് ഗ്രൂപ്പ് നേതാക്കളുട ആരോപണം. ഇവർ അതൃപ്തി പരസ്യമാക്കി രംഗത്തെത്തുകയും ചെയ്തു.അന്തിമ പട്ടികയെ കുറിച്ച് തങ്ങള്‍ക്ക് വ്യക്തമായി ഒന്നും അറിയില്ലെന്നാണ് ഗ്രൂപ്പുകള്‍ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചത്.
മൂന്ന് പേര്‍ മാത്രം ഇരുന്ന് എല്ലാം തീരുമാനിക്കുമെന്നാണ് ഗ്രൂപ്പുകൾ ഉന്നയിച്ച പ്രധാന ആക്ഷേപം. പുനഃസംഘടനയില്‍ സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായിട്ടാണ് പ്രധാനമായും ഗ്രൂപ്പുകൾ വിമര്‍ശനം ഉയര്‍ന്ന്ത്തിയത്.

എ ഐ സി സിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായ കെസി വേണുഗോപാല്‍ പട്ടികയില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് ഗ്രൂപ്പുകളുടെ പരാതി.നേരത്തേ തങ്ങളുടെ അതൃപ്തതി ഹൈക്കമാന്‍ഡിനെ അറിയിക്കാനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഡി സി സി അധ്യക്ഷ പ്രഖ്യാപനത്തിലും കെ സി വേണുഗോപാൽ അനാവശ്യ ഇടപെടൽ നടത്തുന്നുണ്ടെന്ന ആക്ഷേപം നേതൃത്വം ഉന്നയിച്ചിരുന്നു.

അതേസമയം പുനഃസംഘടനയില്‍ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന ആക്ഷേപവും നേതൃത്വം ഉന്നയിക്കുന്നുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരും പട്ടികയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഡി സി സി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തപ്പോൾ വർക്കിങ് പ്രസിഡന്റുമാരെ വിശ്വാസത്തിലെടുത്താണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തീരുമാനമെടുത്തത്. അതിനാൽ ഇവർക്ക് പരാതി ഉണ്ടായിരുന്നില്ല. ഇക്കുറി ഇവരുടെ അഭിപ്രായം തേടിയിരുന്നില്ല.

അടുത്ത മാസം 1 മുതൽ 2022 മാർച്ച് 31 വരെ പാർട്ടി അംഗത്വ വിതരണം നടക്കും. 2022 ഏപ്രിൽ 1 മുതൽ 15 വരെ അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഏപ്രിൽ 16 മുതൽ മെയ് 31 വരെ മണ്ഡലം, ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പ്. ജൂൺ 1 മുതൽ ജൂലൈ 21വരെ ഡി സി സി തിരഞ്ഞെടുപ്പ്. പിന്നീട് ജുലൈ 21 മുതൽ ഓഗസ്റ്റ് 20 വരെ പി സി സി തിരഞ്ഞെടുപ്പും നടത്തും. പുതിയ ദേശീയ അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് ജുലൈ 21 മുതൽ ഓഗസ്റ്റ് 20 വരേയും നിശ്ചചയിച്ചിട്ടുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം ഹൈക്കമാന്റ് നേതൃത്വം സംഘടന തിരഞ്ഞെടുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇത്തരത്തിൽ ഒരു ചർച്ചയ്ക്കും ഇനി പ്രസക്തിയില്ലെന്നാണ് ഗ്രൂപ്പ് നേതാക്കൾ പറയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്താൻ തിരുമാനം കൈക്കൊണ്ടത്. നവംബർ ഒന്നിനാണ് തിരഞ്ഞെടുപ്പ് നടത്തുക.
Recommended Video

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുനഃസംഘടന ധാർമികമായി ശരിയല്ലെന്ന ഉറച്ച നിലപാടിലാണ് ഗ്രൂപ്പ് നേതാക്കൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ പി സി സി അധ്യക്ഷൻ പോലും കാവൽ പ്രസിഡന്റ് മാത്രമാണെന്നും പിന്നെ എങ്ങനെയാണ് ഭാരവാഹികളെ കൂടി നിശ്ചയിക്കുകയെന്നും ഇവർ ചോദിക്കുന്നു. ഇതോടെ കെ സുധാകരൻ-വി ഡി സതീശീൻ ചേരിക്കെതിരായ നീക്കം ശക്തമാക്കാൻ ഒരുങ്ങുകയാണ് നേതാക്കൾ. ഒറ്റക്കെട്ടായിട്ടാകും എ-ഐ ഗ്രൂപ്പുകളുടെ നീക്കം. പുതിയ കെ പി സി സി നേതൃത്വം വന്നതോടെ ഇരു ഗ്രൂപ്പുകളും സംസ്ഥാന നേതൃത്വത്തിനെതിരെ യോജിച്ച് നീങ്ങുകയാണ്. തിരഞ്ഞെടുപ്പിൽ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കും ഇവർ സംയുക്ത സ്ഥാനാർത്ഥിയെ അവതരിപ്പിച്ചേക്കും.

അതേസമയം ഗ്രൂപ്പുകളുടെ എതിർപ്പിനെ തള്ളുകളായണ് കെ പി സി സി നേതൃത്വം. സംഘടന തിരഞ്ഞെടുപ്പിന് ഇനിയും 10 മാസത്തോളം സമയമുണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംഘടന തിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ തന്നെ സംസ്ഥാനത്ത് ഒരു സംഘടന സംവിധാനം ആവശ്യം ഇല്ലേയെന്നാണ് നേതൃത്വം ഉന്നയിക്കുന്ന ചോദ്യം. അതേസമയം ഹൈക്കമാന്റിനും സമാന നിലപാടാണ്. അതുകൊണ്ട് തന്നെ ഇന്ന് തന്നെ കെപിസിസി ഭാരവാഹി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

2017 ൽ കേരളത്തെ ഒഴിവാക്കി
2017 ൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് നടന്നപ്പോൾ അന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. എ , ഐ ഗ്രൂപ്പുകളുടെ ശക്തമായ സമ്മർദ്ദം ചെലുത്തിയതിൻറെ ഫലമായിട്ടായിരുന്നു ഇത്. അന്ന് മുല്ലപ്പള്ളി രാചന്ദ്രനായിരുന്നു കെ പി സി സി അധ്യക്ഷൻ. അന്ന് തിരഞ്ഞെടുപ്പ് നടത്താൻ കഴിയാതെ പോയതിന് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വലിയ വിമർശനങ്ങൾ ദേശീയ മാധ്യമങ്ങൾ ഉയർത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് സംഘടന തിരഞ്ഞെടുപ്പിനോട് അനുകൂല നിലപാടാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്വീകരിച്ചിട്ടുള്ളത്.
പുതുപുത്തന്‍ ലുക്കില്‍ അമല പോള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications