മൂന്ന് പേരുടെ പട്ടികയുമായി കെപിസിസി: രാജ്യസഭയില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടു
തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഏക സീറ്റില്‍ സ്ഥാനാർത്ഥിയെ എ ഐ സി സി നേതൃത്വം നിശ്ചയിക്കും. പലവട്ടം ചർച്ച നടത്തിയിട്ടും ഒരു പേരിലേക്ക് എത്താന്‍ കെ പി സി സിക്ക് കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം ദേശീയ നേതൃത്വത്തിന്റെ ചുമലിലായത്. സ്ഥാനാർത്ഥിയായി പരിഗണിക്കാവുന്നവരുടെ പേരുകളും കെ പി സി സി ഹൈക്കമാന്‍ഡിന് നല്‍കിയിട്ടുണ്ട്.
മൂന്ന് പേരാണ് എ ഐ സി സിക്ക് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വിവിധ ഘടകങ്ങള്‍ പരിഗണിച്ച് ജെബി മേത്തർ, എം ലിജു, ലെയ്സണ്‍ ജോസഫ് എന്നിവരാണ് കെ പി സി സിയുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.

കെ പി സി സി നിർദ്ദേശിച്ച പാനലില്‍ നിന്നോ പുറത്ത് നിന്ന് മറ്റൊരാളെയോ സ്ഥാനാർത്ഥിയായി ഹൈക്കമാന്‍ഡ് തീരുമാനിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ രാവിലെയോടെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭാ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വലിയ തോതിലുള്ള അഭിപ്രായ വ്യത്യാസങ്ങളായിരുന്നു കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ടത്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ പരിഗണിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇതോടെയാണ് ലിജു പട്ടികയില്‍ ഇടം പിടിച്ചത്. യുവത്വം മാത്രമാണ് സ്ഥാനാർഥിത്വത്തിന് മാനദണ്ഡമാകേണ്ടതെന്ന വാദവും പാനൽ തീരുമാനിക്കുന്നതിനെ സ്വാധീനിച്ചില്ലെന്നാ മനസ്സിലാക്കുന്നത്.

രാജ്യസഭയിലേക്ക് എകെ അന്റണിയുടെ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് കോണ്‍ഗ്രസ് പകരക്കാരനെ തേടുന്നത്. കെവി തോമസ് ഉള്‍പ്പടേയുള്ള ചില നേതാക്കള്‍ സ്ഥാനാർത്ഥി മോഹവുമായി രംഗപ്രവേശനം ചെയ്തിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല. ദില്ലിയിലെത്തി നേരിട്ട് എ ഐ സി സി നേതാക്കള്‍ വഴിയായിരുന്നു കെവി തോമസിന്റെ നീക്കങ്ങള്‍

നിലവില്‍ പരിഗണിക്കപ്പെട്ട മൂന്ന് പേരിൽ രണ്ട് പേർ എ ഗ്രൂപ്പിൽ നിന്നുള്ളവരും ഒരാള്‍ സുധാകരന്റെ വിശ്വസ്തനുമാണ്. നേരത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെ പാനലില്‍ ഉള്‍പ്പെടുത്തണമെന്ന നിർദേശം എ ഐ സി സി മുന്നോട്ട് വെച്ചതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ കെ പി സി സി കൈമാറിയ പട്ടികയില്‍ ശ്രീനിവാസന്‍ കൃഷ്ണന്‍ ഇടംപിടിച്ചില്ല.

രാജ്യസഭാ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ചർച്ചകൾ നടത്തിയിരുന്നു. എന്നാല്‍ പലവട്ടം ചർച്ചകള്‍ നടത്തിയിട്ടും തീരുമാനത്തിലെത്താനായില്ല. എം ലിജുവിനൊപ്പമായിരുന്നു കെ സുധാകരൻ രാഹുൽഗാന്ധിയെ കണ്ടത്.

അതിനിടെ എല്‍ ഡി എഫ് സ്ഥാനാർത്ഥികളായ സി പി എം പ്രതിനിധി എ എ റഹീം, സി പി ഐ പ്രതിനിധി പി സന്തോഷ്കുമാർ എന്നിവർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി സ. പിണറായി വിജയനും ,എൽ ഡി എഫ് കൺവീനർ എ വിജയരാഘവനും മറ്റ് എൽ ഡി എഫ് നേതാക്കളും സന്നിഹിതരായിരുന്നു. യുവാക്കൾക്ക് പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായായിരുന്നു ഇരുവരുടേയം സ്ഥാനാർത്ഥിത്വം.












Click it and Unblock the Notifications