പിണറായിക്ക് ഗൗരിയമ്മയുടെ ഉപദേശം; സ്ത്രീകളുടെ പ്രശ്നമറിയാൻ രാത്രി സാരിയുടുത്ത് പുറത്തിറങ്ങു...
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ അറിയണമെങ്കിൽ രാത്രി പുറത്തിറങ്ങി നടക്കണമെന്ന് ഗൗരിയമ്മ. നിയമസഭയുടെ വജ്ര ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച മുന്‍സാമാജികരുടെ ഒത്തുചേരലായിരുന്നു ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനോടായിരുന്നു ഗൗരിയമ്മ ഇക്കാര്യം പറഞ്ഞത്.
രാത്രി പത്തുമണിക്കൊക്കെ നടന്നുവീട്ടില്‍ പോയിട്ടുണ്ട്. ഇന്ന് സ്ഥിതി മാറിയെന്ന് അവര്‍ പറഞ്ഞു. ആദ്യനിയമസഭയിലെ അംഗങ്ങളായിരുന്ന കെആര്‍ ഗൗരിയമ്മയേയും ഇ ചന്ദ്രശേഖരനേയും ചടങ്ങില്‍ ആദരിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇ ചന്ദ്രശേഖരന് ചടങ്ങിനെത്തിയിരുന്നില്ല. നിയമസഭാ സമ്മേളനങ്ങളുടെ ഓര്‍മകള്‍ പുതുക്കിയുള്ള മുന്‍സാമാജികരുടെ സുഹൃദ്സംഗമം പഴയനിയമസഭാ മന്ദിരത്തിലായിരുന്നു നടന്നത്.
ചടങ്ങിൽ ഗൗരിയമ്മ സ്ത്രീ സുരക്ഷയെക്കുറിച്ചു വാചാലയായി. കൂട്ടായ്മകള്‍ തുടര്‍ന്നും സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പറഞ്ഞത്. മന്ത്രിമാരും മുന്മന്ത്രിമാരും എംഎല്‍എമാരും ചടങ്ങിനെത്തിയിരുന്നു.