ജെഎൻയുവിലെ രക്ത ചൊരിച്ചിൽ തുടക്കം മാത്രം; ജെഎൻയു ആക്രമണത്തിൽ കെആർ മീര!
ജെഎൻയുവിൽ കഴിഞ്ഞ ദിവസം രാത്രി വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരണവുമായി എഴുത്തുകാരി കെആർ മീര. ശ്രദ്ധ തിരിക്കലാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം. അതുകൊണ്ട് ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രമാണെന്ന് അവർ പറഞ്ഞു. എന്നാൽ എത്ര നാൾ ഈ തന്ത്രം വിലപ്പോകുമെന്നും അവർ ചോദിച്ചു.
"മുന്നൂറ്റിയെഴുപതു മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ക്രമക്കേടു സംബന്ധിച്ച കോടതി വിധി സാമ്പത്തികമാന്ദ്യത്തില്‍ മുങ്ങി. സാമ്പത്തിക മാന്ദ്യം പൗരത്വനിയമത്തില്‍ മുങ്ങി. പൗരത്വനിയമത്തെ മുക്കിക്കൊല്ലാന്‍ അതിലും വലിയ മനുഷ്യത്വമില്ലായ്മകള്‍ വേണം. അതുകൊണ്ട്, ജെഎന്‍യുവിലെ രക്തച്ചൊരിച്ചില്‍ ഒരു തുടക്കം മാത്രം. ശ്രദ്ധ തിരിക്കലാണ് ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യം. പക്ഷേ, എത്ര നാള്‍ ഈ തന്ത്രം വിലപ്പോകും?" എന്നാണ് കെആർ മീര തന്റ ഫേസ്ബുക്ക് പേജിൽ കുരിച്ചത്.
Recommended Video
ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. സിനിമ മേഖലയിലെ പ്രമുഖരും ആക്രമണത്തെ അപലപിച്ച് രംഗത്ത് എത്തിയിരുന്നു. അതേസമയം ജെ.എന്‍.യു ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി സംസാരിച്ചു. സര്‍വകലാശാല പ്രതിനിധികളുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ചകള്‍ നടത്താന്‍ അദ്ദേഹം ലഫ്റ്റനന്റ് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട കേസ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.