Get Updates
Get notified of breaking news, exclusive insights, and must-see stories!

എകെജി വിവാദത്തിൽ എഴുത്തുകാരി കെആർ മീരയും, ബൽറാമിന് ബാലപീഡനം എന്തെന്ന് അറിയില്ല!

Recommended Video

cmsvideo
    AKG വിവാദത്തിൽ പിണറായിയെ തിരുത്തി കെ ആർ മീര | Oneindia Malayalam

    എകെജി ബാല പീഡകനാണെന്ന് വിശേഷിപ്പിച്ചതുമായി ബന്ധപ്പെട്ട് വിവാദം ആളിപ്പടരുകയാണ്. നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ട് നടന്ന സിപിഎമ്മിന്റെ പ്രതിഷേധത്തിനിടെ വിടി ബൽറാം എംഎൽഎക്കെതിരെ കല്ലേറും നടന്നിരുന്നു. എഴുത്തുകാരി കെആർ മീരയും ഈ വഷയത്തിൽ തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തി. വിടി ബൽറാമിന്റെ വിവാദ പ്രസ്താവനയ്ക്കതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചതിന്റെ അപാകത ചൂണ്ടിക്കാട്ടിയാൺണ് കെആർ മീര രംഗത്ത് വന്നിരിക്കുന്നത്.

    എകെജി വിമർ‌ശനാതീതനല്ല എന്ന് തന്നെയാണ് കെആർ മീരയും വ്യക്തമാക്കുന്നത്. എന്നാൽ വിടി ബൽറാമിന്റെ നിരാക്ഷണം ശരിയല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. വിടി ബല്‍റാം എകെജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് എല്‍ഡിഎഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായി എന്ന് തുടങ്ങുന്നതായിരുന്നു മീരയുടെ പോസ്റ്റ്. 'എകെജിയെ അവഹേളിച്ച എംഎല്‍എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ' എന്നാണ് പിണറായി വിജയൻ എഴുതിയത്. എന്നാൽ അങ്ങിനെയല്ല എഴുത്തേണ്ടിയിരുന്നതെന്ന് കെആർ മീര പറയുന്നു.

    തെളിവുണ്ടെങ്കിൽ എകെജിയെ പാർട്ടി അനുകൂലിക്കില്ല

    തെളിവുണ്ടെങ്കിൽ എകെജിയെ പാർട്ടി അനുകൂലിക്കില്ല

    ‘ബാലപീഡനത്തെ ന്യായീകരിക്കാന്‍ എകെജിയെ അധിക്ഷേപിച്ച എംഎല്‍എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ' എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ എഴുതേണ്ടിയിരുന്നതെന്ന് അവർ പറയുന്നു. ‘എകെജി ഈ നാടിന്റെ വികാരമാണ്, ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്, പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടയാളാണ്, പക്ഷേ, ബാലപീഡനത്തിനു തെളിവുണ്ടെങ്കില്‍ എകെജി ആയാലും പാര്‍ട്ടി അനുകൂലിക്കുകയില്ല' എന്നും അദ്ദേഹം എഴുതേണ്ടിയിരുന്നുവെന്നും കെആർ മീര തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

    നിയമ നടപടികൾ സ്വീകരിക്കണം

    നിയമ നടപടികൾ സ്വീകരിക്കണം

    തെളിവില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിച്ച എംഎല്‍എയ്ക്ക് എതിരെ എകെജിയുടെ ആത്മകഥയിലെ വരികള്‍ തെറ്റായി പ്രചരിപ്പിച്ചതിനു നിയമനടപടി സ്വീകരിക്കേണ്ടിയിരുന്നു. ആ വിധം, ഇന്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വാക്കിനും പ്രവൃത്തിക്കും അക്കൗണ്ടബിലിറ്റി അഥവാ ഉത്തരവാദിത്തം നിര്‍ബന്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരുന്നുവെന്നും അവർ പറയുന്നു.

    ബൽറാമിന് ബാലപീഡനം എന്താണെന്ന് അറിയില്ല

    ബൽറാമിന് ബാലപീഡനം എന്താണെന്ന് അറിയില്ല

    ശാസ്ത്ര വിദ്യാര്‍ത്ഥിയായ വിടി ബല്‍റാമിന് എകെജി ബാലപീഡകനാണ് എന്നു ബോധ്യപ്പെടാന്‍ ആ വരികള്‍ മാത്രം മതിയാകുമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിനു ബാലപീഡനം അഥവാ പിഡോഫീലിയ എന്താണെന്ന് അറിയില്ല; അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായീകരിക്കുന്നു, അതു പ്രചരിപ്പിക്കുന്നുവെന്നും അവർ പറയുന്നു.

    ഓരോ പതിനഞ്ച് മിനുട്ടിലും ഒരു കുട്ടി വീതം...

    ഓരോ പതിനഞ്ച് മിനുട്ടിലും ഒരു കുട്ടി വീതം...

    ഇന്ത്യാ മഹാരാജ്യത്ത് ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2016ല്‍ 106958 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ലെ കേസുകള്‍ ഇതിലേറെയായിരിക്കുമെന്നും അവർ പറയുന്നു. ഇരകളായ കുട്ടികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. കഠിനമായ മാനസിക പിരിമുറുക്കവും ആത്മവിശ്വാസക്കുറവും ജീവിതം മുഴുവന്‍ അവരെ വേട്ടയാടും. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാനും പില്‍ക്കാലത്ത് ബാലപീഡകരായി മാറി കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനുമുള്ള സാധ്യത കൂടുതലാണെന്നും മീര തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

    എകെജിയെ വിമർശിച്ചതിൽ പരാതിയില്ല... പക്ഷേ!

    എകെജിയെ വിമർശിച്ചതിൽ പരാതിയില്ല... പക്ഷേ!

    ഈ പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു ലോകരാഷ്ട്രങ്ങള്‍ നവംബര്‍ 19 ബാലപീഡന പ്രതിരോധ ദിനമായി ആഗോളതലത്തില്‍ ആചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ ജന്‍മദിനം എന്ന നിലയില്‍ വിടി ബല്‍റാമിനും ആ ദിവസം സ്മരണീയമാണ്. വിടി ബല്‍റാം എകെജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ എനിക്കു പരാതിയൊന്നുമില്ല. ഇന്നാട്ടില്‍ ആര്‍ക്കും എന്നെയും എനിക്ക് മറ്റുള്ളവരുടെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എന്‍റെയും അവരുടെയും ജന്‍മാവകാശമായി നിലനില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും മീര പറയുന്നു.

    ചില സനിമകൾ കണ്ടാൽ മതി സംശയങ്ങൾ തീരും

    ചില സനിമകൾ കണ്ടാൽ മതി സംശയങ്ങൾ തീരും

    പിഡോഫീലിയയും കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിനുശേഷം വിവാഹം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം എംഎല്‍എയ്ക്ക് അറിയില്ലെങ്കില്‍ പത്മരാജന്‍ എഴുതിയ കാണാമറയത്ത് എന്ന മമ്മൂട്ടിച്ചിത്രം എത്രയും വേഗം കാണുക. അല്ലെങ്കില്‍ ഓം ശാന്തി ഓശാനയെക്കുറിച്ചു ജൂഡ് ആന്‍റണിയോടു ചോദിക്കുക. ആദ്യം കണ്ടുമുട്ടിയതെന്നാണെന്നു കാവ്യ മാധവനോടും ദിലീപിനോടും ചോദിച്ചാലും മതി. പിഡോഫീലിയ എന്താണെന്നതു പോകട്ടെ, താന്‍ ജനിക്കുന്നതിനു മുമ്പുള്ള ഈ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ പോലും വി.ടി. ബല്‍റാം മനസ്സിലാക്കിയിട്ടില്ല എന്നതില്‍ എനിക്കു വലിയ പ്രതിഷേധമുണ്ടെന്നും അവർ പറയുന്നു.

    വിടി ബൽറാം കാര്യങ്ങൾ മനസിലാക്കിയിട്ടില്ല

    വിടി ബൽറാം കാര്യങ്ങൾ മനസിലാക്കിയിട്ടില്ല

    എകെജിയും സുശീലയും കണ്ടുമുട്ടുന്ന കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ എന്തായിരുന്നു എന്ന്, മനുഷ്യാവകാശങ്ങളെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും സ്ത്രീപദവിയെക്കുറിച്ചും ഭിന്നലിംഗപദവിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ എന്തായിരുന്നുവെന്ന്, അവയ്ക്കൊക്കെ എങ്ങനെയാണ് ഏതു ഘട്ടത്തിലാണ് മാറ്റം വന്നതെന്ന്, വിടി ബൽറാം മനസ്സിലാക്കിയിട്ടില്ല എന്നത് അക്ഷന്തവ്യമാണ്. എന്നുവച്ചു വിടി ബല്‍റാം മാപ്പു പറയണമെന്നു ഞാന്‍ ആവശ്യപ്പെടുകയില്ല. ആണ്‍കുട്ടികളെ മാപ്പു പറയാന്‍ നാം പഠിപ്പിച്ചിട്ടില്ലല്ലോ എന്നുംന കെആർ മീര പരിഹസിക്കുന്നു.

    എന്തുകൊണ്ട് കാനം മിണ്ടുന്നില്ല

    എന്തുകൊണ്ട് കാനം മിണ്ടുന്നില്ല

    വീണാല്‍ ഉരുളാനും സ്വന്തം ദേഹത്തെ ചെളി മറ്റുള്ളവരുടെ മേല്‍ കൂടി തെറിപ്പിച്ച് കൂടുതല്‍ ചെളി പരത്തി രക്ഷപ്പെടാനും മാത്രമല്ലേ അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളൂ? ചോദ്യം ചെയ്യപ്പെടുമ്പോള്‍ പഴങ്കഥകള്‍ പറഞ്ഞ് ചോദ്യകര്‍ത്താക്കളെ അധിക്ഷേപിച്ചു വിഷയം മാറ്റി ജയിച്ചതായി സ്വയം പ്രഖ്യാപിക്കാനല്ലേ അവര്‍ പഠിച്ചിട്ടുള്ളൂ? ഈ വിഷയത്തില്‍ ഒരു സംശയം മാത്രം അലട്ടിക്കൊണ്ടിരിക്കുന്നു. ശ്രീ കാനം രാജേന്ദ്രന്റെ അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ കാരണം എന്തായിരിക്കും? എന്ന് ചോദിച്ചുകൊണ്ടാണ് എഴുത്തുകാരി കെആർ മീര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

    കോൺഗ്രസ് ബൽറാമിനൊപ്പം തന്നെ

    കോൺഗ്രസ് ബൽറാമിനൊപ്പം തന്നെ

    അതേസമയം എകെജിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് യുഡിഎഫിന്റെ പൂര്‍ണപിന്തുണയുണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിട്ടുണ്ട്. തെറ്റുതിരുത്തണമോ, മാപ്പുപറയണമോ എന്ന വിഷയം ബല്‍റാമോ യു.ഡി.എഫോ ആലോചിച്ചിട്ടില്ല. ഇതിനുശേഷം എത്രയോ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ സിപിഎം നടത്തി. രാഹുല്‍ഗാന്ധിയെവരെ കളിയാക്കിക്കൊണ്ട് അച്യുതാനന്ദന്‍ ലേഖനമെഴുതിയില്ലേ. ഇതേപ്പറ്റിയൊന്നും യുഡിഎഫ് യാതൊരു പ്രതികരണവും നടത്തിയിട്ടില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.

    എംഎൽഎക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു

    കേരളത്തിലെ ഒരു എംഎല്‍എയ്ക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നുണ്ടോ എന്നാണ് ചോദിക്കാനുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിടി ബല്‍റാം വിഷയത്തില്‍ യുഡിഎഫ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവുമെന്ന് സിപിഎം. കരുതേണ്ടെന്നും ചെന്നിത്തല പറഞ്ഞു. ബല്‍റാമിനെതിരെ സിപിഎം അണികള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+