Get Updates
Get notified of breaking news, exclusive insights, and must-see stories!

"പോയി ചേട്ടാ...മോനിചേട്ടൻ പോയി.. മരിച്ചു.. ആക്സിഡന്റ്..'' നടന്‍റെ ഓര്‍മ്മകളുമായി കൃഷ്ണപൂജപ്പുര

തിരുവനന്തപുരം: 2008 മെയ്മാസത്തിലെ വാഹനപകടത്തില്‍ മരണപ്പെട്ട സിനിമാ-സീരിയല്‍ നടന്‍ മോനിച്ചന്‍റെ ഓര്‍മ്മകള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത് കൃഷ്ണപൂജപ്പുര. 2000 മുതൽ 2008 വരെ ടെലിവിഷനിൽ ഹ്യൂമർ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു അല്പം കഷണ്ടിയുള്ള ഈ ഇരുനിറക്കാരൻ.. മോനിലാൽ.. പലപ്പോഴും മോനിയെ ഒരു ശ്രീനിവാസൻ സ്കൂളിന്റെ തുടർച്ചക്കാരൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളതെന്ന് കൃഷ്ണ പൂജപ്പുര ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പ്രിയങ്കരൻ

പ്രിയങ്കരൻ

2008 മെയ് 16.. രാത്രി 12 മണിയോടെ ഫോൺ വരുന്നു. പാതിരാത്രി ഇതാരാണ് എന്ന് സംശയിച്ചു ഫോൺ എടുത്തപ്പോൾ കിഷോറാണ് ( സിനിമ സീരിയൽ നടൻ)
"എന്താ കിഷോറേ? "ഞാൻ ചോദിച്ചു.
കിഷോറിന് ശബ്ദം പുറത്തു വരാത്ത പോലെ..
"പോയി ചേട്ടാ...മോനിചേട്ടൻ പോയി"
ആകെ ഒരു ഉറക്കപ്പിച്ചു ആയിരുന്നതു കൊണ്ട് കിഷോർ എന്താണ് പറയുന്നതെന്ന് എനിക്ക് വ്യക്തമായില്ല.
"എന്താണ്..? "
"നമ്മുടെ മോനിചേട്ടൻ പോയി"
"മോനി പോയോ? എന്നുവച്ചാൽ..? " ആ സമയം ഒരു ഉലച്ചിൽ എന്നെയും ബാധിച്ചു കഴിഞ്ഞിരുന്നു..
" മോനിച്ചേട്ടൻ മരിച്ചു.. ആക്സിഡന്റ്.. "
ലോകം ആകെ ഒന്ന് കറങ്ങി തിരിയും പോലെ തോന്നി.. കിഷോറിന്റെ കരച്ചിൽ എനിക്ക് കേൾക്കാം.. ഞാൻ കസേരയിലേക്ക്
അങ്ങിരുന്നുപോയി .. .. അപ്പോഴതാ ജോബി യുടെയും ഫോൺ

ചിരിക്കാതെ ചിരിപ്പിച്ച ആൾ

ചിരിക്കാതെ ചിരിപ്പിച്ച ആൾ

2000 മുതൽ 2008 വരെ ടെലിവിഷനിൽ ഹ്യൂമർ പ്രോഗ്രാമുകളിലും സീരിയലുകളിലും നിറസാന്നിധ്യമായിരുന്നു അല്പം കഷണ്ടിയുള്ള ഈ ഇരുനിറക്കാരൻ.. മോനിലാൽ.. പലപ്പോഴും മോനിയെ ഒരു ശ്രീനിവാസൻ സ്കൂളിന്റെ തുടർച്ചക്കാരൻ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.. കണ്ടാൽ വലിയ ഗൗരവക്കാരൻ ആണെന്ന് തോന്നും.. പക്ഷേ, അടിമുടി കോമഡിയാണ്.. ഇതെവിടുന്നു വരുന്നു ഈ കോമഡി എന്ന് നമ്മൾ അന്തം വിടും.. ഇപ്പോൾ മോനി ഉണ്ടെങ്കിൽ കോവിഡ് ആസ്പദമാക്കി ഒരു പ്രോഗ്രാം ചെയ്യുന്നു എന്നിരിക്കട്ടെ. മാസ്ക്. ലോക്ക് ഡൗൺ.. എന്നിവ വെച്ചിട്ടുള്ള ഒരു ഹ്യൂമർ നമ്മൾ സജസ്റ്റ് ചെയ്താൽ മോനി പറയും" ചേട്ടാ.. നമുക്ക് ചരിത്രം പിടിക്കാം.. അലക്സാണ്ടറുടെ കാലത്ത് കോവിഡ് ഉണ്ടെന്നിരിക്കട്ടെ.. അലക്സാണ്ടറും പടയാളികളും യുദ്ധം ചെയ്യാൻ പോവുകയാണ്.. ഒരു ഭടൻ കഴിഞ്ഞാൽ മൂന്നു മീറ്റർ സാമൂഹ്യ അകലം വിട്ടു അടുത്ത ഭടൻ.. സൈന്യത്തിന്റെ മുൻനിര ആഫ്രിക്കയിൽ എത്തിയാലും പിൻനിര ഗ്രീസിൽ നിന്ന് പുറപ്പെട്ടു കാണില്ല.. ആ ആംഗിൾ പിടിച്ച് നമുക്ക് എപ്പിസോഡ് ഒരുക്കാം.." അതാണ് മോനി.. നമ്മൾ കാണാത്ത ഒരു ആംഗിൾ എല്ലാത്തിലും മോനി കാണും..
ഒരു എപ്പിസോഡിൽ ഞങ്ങൾ ചിത്രീകരിച്ചത് ലോകം ചുറ്റാനിറങ്ങിയ കൊളംബസിന്റെ വീട്ടിലെ പ്രശ്നങ്ങൾ ആയിരുന്നു.. മോനിയായിരുന്നു കൊളംബസ്. എന്നെക്കൂടി കൊണ്ടു പോയില്ലെങ്കിൽ നിങ്ങളെ വീട്ടിൽ നിന്ന് പുറത്ത് ഇറക്കില്ല എന്ന് കൊളംബസിന്റെ ഭാര്യ ഒച്ചപ്പാട് ഉണ്ടാക്കുന്നു.. ഭാര്യയെ മോനി സ്വാധീനിക്കുന്നതിങ്ങിനെയാണ് .. "എടീ പത്തഞ്ഞൂറു വർഷം കഴിഞ്ഞ് അന്നത്തെ എസ്എസ്എൽസി പിള്ളേര് എന്നെ കുറിച്ച് പഠിക്കാൻ ഉള്ളതാണ്...ഞാൻ കാരണം ആ പാവങ്ങൾക്ക് രണ്ടു മാർക്ക് കിട്ടട്ടടി ഭാര്യേ "

നുറുങ്ങുകൾ

നുറുങ്ങുകൾ

1999അവസാനം സൂര്യ ടിവി ആരംഭിച്ചപ്പോൾ അതിലെ ആദ്യ പ്രോഗ്രാമുകളിൽ ഒന്നായിരുന്നു നുറുങ്ങുകൾ.(അതിന് മുമ്പ് തോമസ് മാത്യു ഡോക്ടർക്കൊപ്പം നർമ കൈരളി വേദിയിൽ പരിചയം തുടങ്ങിയിരുന്നു ). ആ സമയത്ത് കുറച്ചൊന്ന് ശ്രദ്ധേയമായ പരമ്പരയായിരുന്നു. മോനിലാൽ, ജോബി, പ്രദീപ് പ്രഭാകർ, കിഷോർ, സുൽഫി എന്നിവർ അഭിനേതാക്കൾ.. സർഗോ വിജയരാജ് (ഇപ്പോൾ സി കേരളത്തിന്റെ പ്രോഗ്രാം ചീഫ് )ആയിരുന്നു പ്രൊഡ്യൂസർ.. ഞാൻ തിരക്കഥ. (ആ സമയത്ത് മോനി അന്നത്തെ മന്ത്രി ബേബി ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു). ഓരോ എപ്പിസോഡ് കഴിയുമ്പോഴും സർഗോ പറയും "ചേട്ടാ ഈ മനുഷ്യൻ ഒരു രക്ഷയുമില്ല.."
ക്രമേണ ഞങ്ങൾ തമ്മിൽ സഹോദരതുല്യമായ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു.പ്രദീപിനും ജോബിക്കും കിഷോറിനുമൊക്ക മോനി സ്വന്തം കൂടപ്പിറപ്പു തന്നെ ആയിരുന്നു (ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു മോനിക്ക്.. എല്ലാപേരുമായും ഹൃദ്യമായ ബന്ധവുമായിരുന്നു )ജനകീയം ജാനകി.. മാന്യമഹാ ജനങ്ങളെ.. മഹാത്മാ ഗാന്ധി കോളനി.. ഊമക്കുയിൽ.. സതി ലീലാവതി.. ഇന്ദുമുഖി ചന്ദ്രമതി.. മറുമരുന്ന് തുടങ്ങി എത്രയോ പരമ്പരകളിൽ ഒരുമിച്ച് പ്രവർത്തിച്ചു..

പുഷ്പൻ

പുഷ്പൻ

ഇന്ദുമുഖി ചന്ദ്രമതി യിലെ പുഷ്പൻ എന്ന കഥാപാത്രം ആ സമയത്തെ ജനപ്രിയ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു.. മല്ലിക ചേച്ചി( മല്ലികാ സുകുമാരൻ) അവതരിപ്പിച്ച ചന്ദ്രമതിയുടെ വിശ്വസ്ത സേവകനായി "കൊച്ചമ്മാ.. കൊച്ചമ്മ ഒരു പ്രസ്ഥാനമാണ്" എന്നുള്ള ഒരു പ്രത്യേക ടോണിലെ മോനിയുടെ ഡയലോഗ് ഹിറ്റായിരുന്നു ..മല്ലിക ചേച്ചിക്കും കൂടപ്പിറപ്പായിരുന്നു മോനി.. മറ്റനേകം പരമ്പരകളിലും മോനി അഭിനയിച്ചു.. ഇന്ദുമുഖി ചന്ദ്രമതിയുടെ മുംബൈ.. ദുബായ് ഷോകളിൽ മോനി തകർത്തു വാരി.

മരണം

മരണം

ചിലർ നമ്മുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കയറി വരും.. പ്രതീക്ഷിക്കാതെ വിട്ടു പൊക്കളയുകയും ചെയ്യും.. ചെറിയ പ്രായത്തിലാണ് മോനി പോയത്..പ്രതിഭകൾ പലരും അങ്ങിനെയാണ്.. കവി ജോൺ കീറ്റ്സ് 25 വയസ്സിൽ.. ചങ്ങമ്പുഴ 38ൽ.. ചിത്രകാരൻ വിൻസന്റ് വാൻഗോഗ് 37ൽ.. ഷെല്ലി 30ൽ. ഭഗത്‌സിംഗ് 24ൽ... എങ്ങനെ മരിച്ചെന്നല്ല
എങ്ങനെ എങ്ങനെ ജീവിച്ചു എന്ന് നോക്കി ആണല്ലോ കാലം വില ഇടുന്നത്.. നിരവധി കോമഡി ആർട്ടിസ്റ്റുകൾ കഴിഞ്ഞ മൂന്നുനാല് വർഷങ്ങൾക്കുള്ളിൽ അകാലത്തിൽ വിട്ടു പോയി.. ഏവർക്കും സ്മരണാഞ്ജലി

സിനിമ

സിനിമ

മോനി മരണപ്പെട്ട അടുത്ത വർഷങ്ങളിലാണ് ഞാനും സജി സുരേന്ദ്രനും രാധാകൃഷ്ണൻ മംഗലത്തും ഒക്കെ സിനിമയിലേക്ക് പ്രവേശിക്കുന്നത്..സജിയും ഞാനും ഒന്നിച്ച 'ഇവർ വിവാഹിതരായാ'ലിൽ ഞങ്ങൾ മോനിക്ക് ആദരo അർപ്പിച്ചു .. രാധാകൃഷ്ണൻ മംഗലത്തുമൊത്തു ചെയ്ത 'സകുടുംബം ശ്യാമള'യിൽ മോനിയുടെ ചിത്രം ചൂണ്ടി സുരാജ് വെഞ്ഞാറമൂട് മോനിച്ചൻ എന്നു പരാമർശിക്കുന്നുണ്ട് (നേരത്തെ ചില ചിത്രങ്ങളിൽ മോനി അഭിനയിച്ചിരുന്നു.. ഫാന്റം.. നരേന്ദ്രൻ മകൻ ജയകാന്തൻ വക.. )
മോനിയും രാധാകൃഷ്ണൻ മംഗലത്തും നിർമാതാവ് അരുൺപിള്ളയും പിന്നെ ഞാനും കുടുംബ സമേതം ദിവസങ്ങൾ നീണ്ട ഒരു യാത്ര നടത്തി.. മോനി സിനിമയിലും സീരിയലിലും ചിരിപ്പിച്ചതിനേക്കാൾ അന്ന് ഞങ്ങളെ ചിരിപ്പിച്ചു.. മോനിയുടെ വാഹനത്തിൽ കയറാൻ ആയിരുന്നു ഞങ്ങളുടെ മത്സരം. എത്ര നല്ല ഗൃഹനാഥനും കൂടിയായിരുന്നു ഈ കലാകാരൻ. ബിനിയുടെയും മക്കൾ അപ്പുവിന്റെയും ഗായത്രിയുടെയും ചിരി മോനി ആയിരുന്നു. 2008 ഈ ദിവസം രാത്രി 9.30 നു തിരുവനന്തപുരത്തു, കഴക്കൂട്ടത്തിനും കാര്യവട്ടത്തിനും ഇടയിൽ ബൈക്ക് ആക്‌സിഡന്റ്.. ചിരി അവസാനിപ്പിച്ചു മോനി പോയി..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+